ADVERTISEMENT

ന്യൂയോർക്ക്∙ നൂറുകണക്കിനു പഷ്തൂണ്‍ സ്ത്രീകളെ പാക്കിസ്ഥാൻ സൈനികർ ലൈംഗിക അടിമകളാക്കുകയും വില്‍ക്കുകയും ചെയ്യുന്നതായി ആരോപണം ഉയർത്തിയ പാക്കിസ്ഥാനിലെ മനുഷ്യാവകാശ പ്രവർത്തക ഗുലാലായ് ഇസ്മയിൽ(32) യുഎസിലേക്കു പലായനം ചെയ്തു. പതിനാറാമത്തെ വയസ്സിൽ ‘അവെയർ ഗേൾസ്’ എന്ന പേരിൽ ഒരു എൻ‌ജി‌ഒ സ്ഥാപിച്ച് അനീതിക്കെതിരെ പോരാടിയ ഗുലാലായ് എന്നും പാക്കിസ്ഥാൻ ഭരണകൂടത്തിന്റെ കണ്ണിലെ കരടായിരുന്നു. രാജ്യത്തിന്റെ ഓരോ കോണിലും പാക്കിസ്ഥാൻ സൈന്യം ഗുലാലായ് ഇസ്മയിലിനായി തിരിച്ചിൽ നടത്തുമ്പോഴാണ് ഈച്ച പോലും അറിയാതെ അവർ രാജ്യം വിട്ടത്. 

വിമാനമാർഗമല്ല യുഎസിൽ എത്തിയതെന്നും ഒളിവിൽ കഴിയാനും രാജ്യം വിടാനും തന്നെ സഹായിച്ചവരുടെ ജീവൻ അപകടത്തിൽപെട്ടേക്കാം എന്നുള്ളതുകൊണ്ട് കൂടുതൽ വിവരങ്ങൾ പുറത്തു പറയുന്നില്ലെന്നും രാജ്യാന്തര മാധ്യമങ്ങൾക്കു നൽകിയ അഭിമുഖത്തിൽ ഗുലാലായ് പറഞ്ഞു. പാക്കിസ്ഥാനിലെ മനുഷ്യാവകാശ ധ്വംസനങ്ങൾക്കെതിരേ ശക്തമായ ഭാഷയിൽ പ്രതികരിക്കുന്ന ഗുലാലായുടെ സാന്നിധ്യം പോലും പാക്ക് ഭരണകൂടത്തെ അസ്വസ്ഥമാക്കിയിരുന്നു.

രാജ്യാന്തര തലത്തിൽ നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുള്ള ഗുലാലായിയെ എക്സിറ്റ് കൺട്രോൾ ലിസ്റ്റിൽപെടുത്തി രാജ്യം വിടുന്നത് പാക്കിസ്ഥാൻ വിലക്കിയിരുന്നു. ശ്രീലങ്ക വഴിയാണ് ഇവർ യുഎസിൽ എത്തിയതെന്നാണ് നിഗമനം. പാക്കിസ്ഥാൻ പൗരന്മാർക്ക് ആ വഴി പാസ്പോർട്ട് ഇല്ലാതെ യാത്ര ചെയ്യാം. മാസങ്ങളായി ഒളിവിലായിരുന്നുവെന്നും ഭീകരമായ ദിനങ്ങളാണു കഴിഞ്ഞു പോയതെന്നും ഗുലാലായ് ഇസ്മയിൽ പ്രതികരിച്ചു. കഴിഞ്ഞ കുറെ മാസങ്ങളായി അസാധാരണമായ നിരവധി സംഭവങ്ങളിലൂടെയാണ് ഞാൻ കടന്നു പോകുന്നത്. നിരവധി മാനസിക പീഡനങ്ങൾക്കും ഭീഷണികൾക്കും ഞാൻ വിധേയായി, ജീവിച്ചിരിക്കുന്നത് തന്നെ മഹാഭാഗ്യമായാണ് കരുതുന്നത്– ഗുലാലായ് പറഞ്ഞു

ഗുലാലായ് ഇപ്പോൾ സഹോദരിക്കൊപ്പം ന്യൂയോർക്കിലാണെന്നും രാഷ്ട്രീയ അഭയം നൽകണമെന്ന് യുഎസിനോട് അഭ്യർത്ഥിച്ചിട്ടുണ്ടെന്നും രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഭരണകൂട വിരുദ്ധ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകിയെന്നായിരുന്നു ഗുലാലായ്ക്കെതിരെ പാക്ക് ഭരണകൂടം ഉയർത്തിയ പ്രധാന ആരോപണം. ഭരണകൂടത്തിനെതിരെ യുദ്ധം ചെയ്യാൻ പൗരൻമാരെ പ്രേരിപ്പിക്കുന്നതാണു ഗുലാലായിയുടെ പ്രസംഗങ്ങൾ എന്നും ഭരണകൂടം വിധിയെഴുതി.

ഭീകരർക്കു സാമ്പത്തിക സഹായം നൽകുന്നുവെന്നാണ് ഗുലാലായിയുടെ കുടുംബത്തിനു മേൽ പാക്ക് ഭരണകൂടം ഉന്നയിക്കുന്ന മറ്റൊരു ആരോപണം. തന്റെ മാതാപിതാക്കൾ പാക്ക് പട്ടാളത്തിന്റെ നിരീക്ഷണ വലയത്തിലാണെന്നും ഇസ്​ലാമാബാദിലുള്ള മാതാപിതാക്കളെ ഓർത്താണ് വിഷമിക്കുന്നതെന്നും ഗുലാലായ് പറഞ്ഞു. ഗുലാലായ് രാജ്യം വിട്ടതായി സംശയിക്കുന്നതായും പാക്ക് സുരക്ഷാസേന നിഴൽ പോലെ പുറകെയുണ്ടെന്നും പാക്കിസ്ഥാൻ നേരത്തെ തന്നെ പ്രതികരിച്ചിരുന്നു. എന്നാൽ വിമാനത്താവളങ്ങളിൽ അടക്കം വലവിരിച്ചിട്ടും രാജ്യത്തെ എല്ലാ സുരക്ഷാസംവിധാനങ്ങളെയും മറിക്കടന്നു ഗുലാലായ് യുഎസിലെത്തിയത് പാക്കിസ്ഥാനെ പ്രതിരോധത്തിലാക്കി. 

Gulalai Ismail
ഗുലാലായ് ഇസ്മയിൽ

ജീവനും കൊണ്ടാണ് പാക്കിസ്ഥാനിൽ നിന്ന് രക്ഷപ്പെട്ടതെന്നും ജയിലിൽ അടച്ചു തന്നെയും തനിക്കൊപ്പം നിലകൊള്ളുന്ന സമൂഹത്തെയും നിശബ്ദമാക്കാനാണ് ഇമ്രാൻഖാൻ ഭരണകൂടം ശ്രമിക്കുന്നതെന്നും ഗുലാലായ് പ്രതികരിച്ചു. പാക്കിസ്ഥാൻ കോടതിയിൽ ആറുകേസുകളോളം ഗുലാലായിയുടെ പേരിലുണ്ട്. ജീവൻ അപകടത്തിലാണെന്നു തിരിച്ചറിഞ്ഞതോടെയാണ്  മകൾ രാജ്യം വിടാൻ തീരുമാനിച്ചതെന്നു പിതാവ് മുഹമ്മദ് ഇസ്മയിൽ പറഞ്ഞു.  

പാക്കിസ്ഥാൻ– അഫ്ഗാനിസ്ഥാൻ അതിർത്തിയിൽ പാക്ക് പട്ടാളം നടത്തുന്ന മനുഷ്യാവകാശലംഘനങ്ങൾക്കെതിരെ പ്രതികരിച്ചതോടെയാണ് അവർക്കെതിരെ പാക്ക് ഭരണകൂടം തിരിഞ്ഞത്. നൂറുകണക്കിനു സ്ത്രീകളാണ് ദിനംപ്രതി ലൈംഗിക പീഡനങ്ങൾക്കു ഇരയായി ഞങ്ങൾക്കു മുൻപിൽ വന്നിട്ടുള്ളത്. ഇത് ഒറ്റപ്പെട്ട സംഭവമല്ല, ഭയപ്പെടുത്തിയും മുറിപ്പെടുത്തിയും പഷ്തൂണ്‍ വിഭാഗത്തിൽപെട്ടവരെ പാക്കിസ്ഥാനിൽ നിന്നു തുടച്ചു നീക്കാനുള്ള ആസൂത്രിത നീക്കമാണ് നടക്കുന്നത്– ഗുലാലായ് പറഞ്ഞു,

പഷ്തൂണ്‍ സംരക്ഷണ മുന്നേറ്റം എന്ന ഗുലാലായിയുടെ പ്രതിഷേധ സ്വരത്തിനു വൻ പ്രചാരമാണ് പാക്കിസ്ഥാനിൽ ലഭിച്ചത്. പതിനായിരങ്ങൾ അവരുടെ റാലിക്കു തടിച്ചു കൂടിയതോടെ പാക്കിസ്ഥാൻ സർക്കാർ വിരണ്ടു. അനുനയത്തിന്റെ സ്വരം ഭീഷണിയുടെതായി. പാക്കിസ്ഥാനിലെ മനുഷ്യാവകാശലംഘനങ്ങൾക്കെതിരെ ഗുലാലായുടെ സ്വരം ഉയർന്നു മുഴങ്ങിയതോടെ അടിച്ചമർത്താനോ തുടച്ചുനീക്കാനോ പാക്ക് ഭരണകൂടവും പട്ടാളവും തീരുമാനമെടുത്തു.

2018 ഒക്ടോബറിൽ ലണ്ടനിൽ നിന്നു മടങ്ങും വഴി ഇസ്​ലാമാബാദ് വിമാനത്താവളത്തിൽ വച്ചാണ് ആദ്യത്തെ  അറസ്റ്റ് നടന്നത്. കൂടെയുണ്ടായിരുന്ന 19 സാമൂഹ്യപ്രവർത്തകരെയും രാജ്യദ്രോഹികളെന്നായിരുന്നു ഭരണകൂടം വിളിച്ചത്. ഓഗസ്റ്റിൽ നടന്ന മഹാസമ്മേളനത്തിന്റെ പേരിലായിരുന്നു രണ്ടാമത്തെ അറസ്റ്റ്.

Gulalai Ismail
ഗുലാലായ് ഇസ്മയിൽ

കസ്റ്റഡിയിൽ പൊലീസ് മർദ്ദിച്ചു കൊന്ന സാമൂഹ്യപ്രവർത്തകൻ അർമാൻ ലൂനിക്കു വേണ്ടി തെരുവിൽ ഇറങ്ങിയതിനു 2019 ഫെബ്രുവരിയിലും ഇവരെ അറസ്റ്റ് ചെയ്തു. തണുത്ത മരവിച്ച പീഡന മുറിയിൽ വെള്ളമോ ഭക്ഷണമോ നൽകാതെ രണ്ടു ദിവസത്തോളം  അടച്ചിട്ടത് രാജ്യാന്തര തലത്തിൽ പ്രതിഷേധം ഉയരാൻ കാരണമായി. പഷ്തൂണ്‍ സമുദായക്കാരിയായ പത്തുവയസുകാരി പെൺകുട്ടി അതിക്രൂരമായ പീഡനത്തിനു ഇരയായി മരിച്ചതിനു പിന്നാലെ ഗുലാലായി നേതൃത്വം നൽകിയ പ്രക്ഷോഭം ആഞ്ഞടിച്ചതോടെയാണ് മേയിൽ വീണ്ടും ഇവരെ തടവിലാക്കാൻ ഭരണകൂടം തീരുമാനിച്ചത്. 

പാക്കിസ്ഥാനിലെയും അഫ്ഗാനിസ്ഥാനിലെയും അതിര്‍ത്തി പ്രദേശങ്ങളില്‍ താമസിക്കുന്ന ഗോത്രവിഭാഗമാണ് പഷ്തൂണ്‍. ഇരുരാജ്യങ്ങളുമായി ഒട്ടേറെ പഷ്തൂണ്‍ കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്. എന്നാല്‍ പാക്കിസ്ഥാന്‍ സൈന്യത്തിന്റെ പീഡനങ്ങളെ ഭയന്ന് പാക്കിസ്ഥാനിലെ പഷ്തൂണ്‍ കുടുംബങ്ങള്‍ അഫ്ഗാനിസ്ഥാനിലേക്കു പലായനം ചെയ്യുകയാണെന്നും ഗുലാലായി പറയുന്നു. പഷ്തൂണുകളുടെ വീടുകള്‍ ആക്രമിക്കുന്ന പാക്ക് സൈന്യം, സ്ത്രീകളെയും പെണ്‍കുട്ടികളെയും തട്ടിക്കൊണ്ടുപോയ ശേഷം പട്ടാള ക്യാംപുകളിൽ ലൈംഗിക അടിമകളാക്കുകയാണ്. ഈ സ്ത്രീകളെ സൈന്യം ഭീകര പ്രവര്‍ത്തനങ്ങള്‍ക്കു ഉപയോഗിക്കുന്നുണ്ടെന്നും ഗുലാലായി പറയുന്നു.

English Summary: Gulalai Ismail escapes to US after being hunted for exposing how Pakistan Army rapes and enforces disappearances

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com