'മരടില്‍' തീരങ്ങൾ പൂര്‍വസ്ഥിതിയിലാക്കണം; നിര്‍ദേശങ്ങൾ എണ്ണിപറഞ്ഞ് റിപ്പോർട്ട്
Mail This Article
കൊച്ചി∙ മരടില്‍ വിവാദഫ്ളാറ്റുകള്‍ നിര്‍മിച്ച തീരങ്ങള്‍ അടിയന്തരമായി പൂര്‍വസ്ഥിതിയിലാക്കുന്നതു പരിഗണിച്ചുവേണം ഫ്ളാറ്റുകള്‍ പൊളിക്കാനെന്ന് ചെന്നൈ െഎെഎടിയുടെ പഠനറിപ്പോര്‍ട്ട്. സംസ്ഥാനസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നല്കിയ സത്യവാങ്മൂലത്തിനൊപ്പം െഎെഎടിയുടെ പഠനറിപ്പോര്‍ട്ടും സമര്‍പിച്ചിരുന്നു. ഫ്ളാറ്റുകള്‍ പൊളിക്കുന്നില്ലെങ്കില്‍ പ്രദേശത്തു കാര്യക്ഷമമായ പരിസ്ഥിതി മാനേജ്മെന്റ് പദ്ധതി നടപ്പാക്കണമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
ഫ്ളാറ്റുകള്‍ പൊളിക്കുന്നതു ഗുരുതര പരിസ്ഥിതിപ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്നു വ്യക്തമാക്കുമ്പോള്‍തന്നെയാണ് അവ പൊളിച്ചാല്‍ നിലം അടിയന്തരമായി പൂര്‍വസ്ഥിതിയിലാക്കണമെന്നു ഐഐടി ചൂണ്ടിക്കാട്ടുന്നതും. ഫ്ളാറ്റുകള്‍ പൊളിക്കുമ്പോഴുണ്ടാകുന്ന അവശിഷ്ടങ്ങള്‍ അപ്പാടെ നീക്കിവേണം നിലം പൂര്‍വസ്ഥിതിയിലാക്കാന്‍. കെട്ടിടങ്ങള്‍ നിലനിന്ന അടിത്തറയില്‍നിന്നു രണ്ടുമീറ്റര്‍ വരെ മണ്ണ് എടുത്തുമാറ്റണമെന്നും കൃത്യമായ പദ്ധതിയും നടത്തിപ്പും പണവും ഇതിനാവശ്യമാണെന്നും െഎെഎടി റിപ്പോര്‍ട്ട് പറയുന്നു.
കെട്ടിടങ്ങള്‍ പൊളിക്കേണ്ടാത്ത സാഹചര്യമാണെങ്കില്‍ പ്രദേശത്തു കൃത്യമായ പരിസ്ഥിതി മാനേജ്മെന്റ് പദ്ധതി നടപ്പാക്കണം. എല്ലാവിധ മാലിന്യസംസ്കരണത്തിനും പദ്ധതികള്‍ നടപ്പാക്കി പരിസ്ഥിതി പുനരുദ്ധാരണം ഉറപ്പാക്കണം. പരിസ്ഥിതിക്കു കോട്ടമുണ്ടാക്കുന്നവരില്‍നിന്നും പിഴയീടാക്കുന്ന സംവിധാനവും വേണമെന്നു റിപ്പോര്‍ട്ട് അടിവരയിടുന്നു. ഏതായാലും തീര്‍പ്പു കല്പിച്ച കേസിലെ പുതിയ വാദമുഖങ്ങള്‍ എത്രകണ്ട് സുപ്രീംകോടതിയില്‍ അംഗീകരിക്കപ്പെടുമെന്നതിനെ ആശ്രയിച്ചാകും മരടിലെ വിവാദഫ്ളാറ്റുകളുടെ ഭാവി.