തോമസ് കുക്ക് അടച്ചുപൂട്ടി; വിദേശത്ത് കുടുങ്ങി ഒരു ലക്ഷത്തിലധികം യാത്രക്കാർ
Mail This Article
ലണ്ടൻ ∙ ബ്രിട്ടിഷ് ട്രാവൽ ഏജൻസി തോമസ് കുക്കിന് പൂട്ടുവീണു. ലോകത്താകമാനം ഉപയോക്താക്കളും ബിസിനസ് ശൃംഖലയുമുള്ള കമ്പനിയുടെ പിടിനിൽക്കാനുള്ള അവസാന ശ്രമവും പാളിയതിനെ തുടർന്നാണ് അടച്ചുപൂട്ടിയത്. 1.6 ബില്യൻ പൗണ്ടിന്റെ കടബാധ്യതയുണ്ടായിരുന്ന കമ്പനി കഴിഞ്ഞ കുറച്ചുനാളുകളായി ഏറെ പ്രതിസന്ധിയിലാണ് പ്രവർത്തിച്ചുകൊണ്ടിരുന്നത്. 200 മില്യൻ പൗണ്ടിന്റെ അടിയന്തര സഹായം ലഭിച്ചിരുന്നെങ്കിൽ മാത്രം കമ്പനിക്കു പിടിച്ചുനിൽക്കാൻ സാധിക്കുമായിരുന്നുള്ളു.
റോയൽ ബാങ്ക് ഓഫ് സ്കോട്ട്ലൻഡുമായും ലോയിഡ്സ് ബാങ്കുമായും ബന്ധപ്പെട്ട് ഇതിനായി ശ്രമിച്ചെങ്കിലും പരാജയപ്പടുകയായിരുന്നു. രണ്ടു ദിവസത്തിനുള്ളിൽ കടബാധ്യത തീർക്കാനായില്ലെങ്കിൽ കമ്പനി പൂട്ടേണ്ടി വരുമെന്നു ഞായറാഴ്ച ചേർന്ന ബോർഡ് ഡയറക്ടർമാരുടെ യോഗത്തിൽ അറിയിച്ചിരുന്നു. കമ്പനിയുടെ ഏറ്റവും വലിയ ഷെയർ ഹോൾഡമാരായ ചൈനീസ് കമ്പനി ഫോസനുമായി ചേർന്നും രക്ഷാദൗത്യത്തിന് കമ്പനി ശ്രമം നടത്തിയിരുന്നു. എന്നാൽ അടിയന്തര സഹായമായ 200 മില്യൻ പൗണ്ട് നൽകാൻ ഇവരും തയാറാകാതിരുന്നതോടെ തോമസ് കുക്കിന് പൂട്ടുവീണു.
1841–ല്‍ തുടങ്ങിയ തോമസ് കുക്കിലൂടെ നിലവിൽ ബ്രിട്ടിഷുകാരായ വിനോദ സഞ്ചാരികൾ മാത്രം 1,80,000 പേർ വിവിധ രാജ്യങ്ങളിൽ സന്ദർശിക്കുന്നുണ്ടെന്നാണ് കണക്ക്. കമ്പനി പ്രവർത്തനം നിർത്തിയതോടെ ഇവരുടെ തിരിച്ചുള്ള യാത്ര യുകെ സിവിൽ ഏവിയേഷൻ അതോരിറ്റി ഏറ്റെടുത്തതായി ഗതാഗത സെക്രട്ടറി ഗ്രാൻഡ് ഷാപ്സ് അറിയിച്ചു. രണ്ട് ആഴ്ചയ്ക്കുള്ളിൽ ഇവരെ നാട്ടിൽ എത്തിക്കാനുള്ള നടപടി സ്വീകരിക്കുമെന്നു എന്നാൽ മറ്റു രാജ്യങ്ങളിൽനിന്നുള്ള ലക്ഷക്കണക്കിന് വിനോദ സഞ്ചാരികളുടെ കാര്യത്തിൽ വ്യക്തതയില്ല.
ലോകത്തെ പ്രമുഖ വിമാനത്താവളങ്ങളിലും പ്രധാനപ്പെട്ട നഗരങ്ങളിലും തോമസ് കുക്കിന് സ്വന്തമായി ഓഫിസും പ്രവർത്തന സംവിധാനങ്ങളുമുണ്ട്. 16 രാജ്യങ്ങളിലായി 22,000 പേർ തോമസ് കുക്കിൽ ജോലി ചെയ്യുന്നുണ്ടെന്നാണ് ഏകദേശ കണക്ക്. ഇവരുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന മണി എക്സ്ചേഞ്ചുകളും വിമാന സർവീസുകളും ഫെറി സർവീസുകളും പ്രവർത്തിക്കുന്നുണ്ട്. കമ്പനി പൂട്ടിയതോടെ ഇവിടുത്തെ ജീവനക്കാരുടെയെല്ലാം കാര്യം പ്രതിസന്ധിയിലായി.
English Summary: Over 1 Lakh Tourists Stranded as UK Travel Giant Thomas Cook Collapses