ADVERTISEMENT

കോട്ടയം∙ കേരളാ കോൺഗ്രസ് എമ്മിൽ തമ്മലടി രൂക്ഷമാകുന്നു. പരസ്യമായി കൊമ്പുകോർത്ത് പി.ജെ. ജോസഫും ജോസ് കെ. മാണിയും. പക്വതയില്ലായ്മ ചിലരുടെ പിടിവാശിയും പ്രസ്താവനകളുമാണെന്നു ജോസഫിനെ ഉന്നമിട്ട് ജോസ് കെ മാണി പറഞ്ഞു. ഉപതിരഞ്ഞെടുപ്പു വരുന്നതിനാൽ കൂടുതൽ പ്രതികരിക്കാനില്ല. സ്ഥാനാർഥി നിർണയം മുതൽ ആരാണു പ്രസ്താവനകൾ നടത്തിയതെന്നും ജോസ് കെ. മാണി ചോദിച്ചു.

അതേസമയം പക്വതയില്ലാത്തത് ജോസ് കെ. മാണിക്കാണെന്നായിരുന്നു പി.ജെ. ജോസഫിന്റെ പ്രതികരണം. രണ്ടില ചിഹ്നം നൽകാമെന്നു പറഞ്ഞിട്ടും വാങ്ങിയില്ല. ജോസ് കെ. മാണിയുടെ ധിക്കാരത്തിനുള്ള മറുപടിയാണ് പാലാ ഉപതിരഞ്ഞെടുപ്പിലെ തോൽവി. പാലായിൽ ജയസാധ്യത ഇല്ലാത്ത സ്ഥാനാർഥിയെ നിർത്തിയതും ജോസ് കെ. മാണി തന്നെയാണന്നും പി.ജെ. ജോസഫ് തുറന്നടിച്ചു. 

ജോസ് കെ. മാണിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

പാലാ ഉപതെരഞ്ഞെടുപ്പിലെ ജനവിധിയെഏറ്റവും എളിമയോടെ സ്വീകരിക്കുന്നു.

ഈ ജനവിധിയെ മാനിച്ചുകൊണ്ട് തെരഞ്ഞെടുപ്പ് പരാജയത്തിന്റെ കാരണങ്ങൾ വസ്തുനിഷ്ഠമായി വരും ദിവസങ്ങളിൽ വിലയിരുത്തും. കണ്ടെത്തുന്ന ഓരോ വീഴ്ചകളും തിരുത്തി സമർപ്പിത മനസ്സോടെ ജനങ്ങളുടെ വിശ്വാസം വീണ്ടും ആർജ്ജിക്കാൻ വരുംദിവസങ്ങളിൽ ഞങ്ങൾ കഠിനാധ്വാനം ചെയ്യും. ഈ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ യുഡിഎഫ് ഒറ്റക്കെട്ടായാണ് അണി നിരന്നത്. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ യുഡിഎഫിന്റെ ഏറ്റവും സീനിയർ നേതാക്കന്മാരോടും താഴെ തട്ടിലുള്ള പ്രവർത്തകരുൾപ്പടെ ഒറ്റ മനസ്സോടുകൂടി ജോസ് ടോമിന്റെ വിജയത്തിനായി കഠിനമായി പരിശ്രമിച്ച മുഴുവൻ പ്രവർത്തകരോടുമുള്ള കടപ്പാട് ഞാൻ ഈ അവസരത്തിൽ രേഖപ്പെടുത്തുകയാണ്. അങ്ങേയറ്റം സ്നേഹ ബഹുമാനങ്ങളോടെ നിങ്ങളെ ഓരോരുത്തരെയും ഞാൻ ഹൃദയപൂർവ്വം അഭിവാദ്യം ചെയ്യുകയാണ്.

ഈ പരാജയത്തിൽ നാം പതറാൻ പാടില്ല ഏതെങ്കിലും ഒരു തിരിച്ചടിയോ പരാജയമോ ഉണ്ടാകുമ്പോൾ പതറുന്നതും വിജയങ്ങൾ ഉണ്ടാകുമ്പോൾ അമിതമായി ആഹ്ലാദിക്കുന്നതുമാണ് രാഷ്ട്രീയം എന്ന് ഞാൻ കരുതുന്നില്ല. ജനാധിപത്യത്തിലും രാഷ്ട്രീയ പ്രവർത്തനത്തിലും ആത്യന്തികമായ വിധി ജനങ്ങളുടേതാണ്. ജനങ്ങൾ ചൂണ്ടിക്കാണിക്കുന്നത് ജനങ്ങൾ നൽകുന്ന സന്ദേശവും തിരിച്ചറിഞ്ഞ് സ്വയം തിരുത്തലുകൾക്ക് തയ്യാറാകുന്നതാണ് ശരിയായ പൊതുപ്രവർത്തനം എന്ന് ഞാൻ കരുതുന്നു.

മാണിസാർ കാണിച്ചുതന്ന പാതയിലൂടെ കേരള കോൺഗ്രസ് പാർട്ടിയെ മുന്നോട്ട് കൊണ്ടുപോകാൻ വരും ദിവസങ്ങളിൽ കൂടുതൽ കഠിനമായി അധ്വാനിക്കും. ഏറെ സങ്കീർണ്ണമായ ഒരു തെരഞ്ഞെടുപ്പായിരുന്നു പാലായിൽ ഉണ്ടായിരുന്നത്. ഒരു ഉപതെരഞ്ഞെടുപ്പിൽ സംസ്ഥാന ഭരണകൂടം അതിന്റെ എല്ലാ വിധത്തിലുമുള്ള ഭരണ സംവിധാനങ്ങളും ഏറ്റവും കൂടുതൽ ദുരുപയോഗം ചെയ്യപ്പെട്ട തെരഞ്ഞെടുപ്പായിരുന്നു പാലായിലേത്.മന്ത്രിമാരെ തെരഞ്ഞെടുപ്പ് കമ്മിഷന് പോലും ശാസിക്കേണ്ടതായ് വന്നു. വോട്ട് കച്ചവടം ആരോപിച്ച ആളുകൾ തന്നെ ബിജെപിയുടെ വോട്ട് കൈവശത്താക്കിയതെന്ന് തെരഞ്ഞെടുപ്പ് ഫലം നമ്മോട് പറയുന്നുണ്ട്. ഇതെല്ലാമുള്ളപ്പോഴും യുഡിഎഫിന് സംഭവിച്ച വീഴ്ചകൾ തിരിച്ചറിഞ്ഞ് പരിഹരിക്കുക തന്നെ വേണം.

ഈ തെരഞ്ഞെടുപ്പിലെ ഫലത്തെ തുടർന്ന് നിരവധിയായ വിമർശനങ്ങളും വ്യക്തിപരമായ വേട്ടയാടലുകളും എനിക്കെതിരെ ഉയരുകയുണ്ടായി. രാഷ്ട്രീയ പ്രവർത്തനത്തിനിടെ ഉയരുന്ന വിമർശനങ്ങൾ അതെത്ര നിശിതമാണെങ്കിലുംകൂടുതൽ ജാഗ്രത യോടെ പ്രവർത്തിക്കുവാൻ നമുക്ക് കരുത്ത് നൽകും എന്നാണ് ഞാൻ കരുതുന്നത്.എന്നാൽ അടിസ്ഥാനമില്ലാത്തതും വ്യക്തിപരമായി തേജോവധം ചെയ്യുന്ന നിരവധി ആരോപണങ്ങളാണ്. മുൻകൂട്ടി തയ്യാറാക്കിയതെന്ന നിലയിൽ ഈ തെരഞ്ഞെടുപ്പ് സമയത്ത്, പ്രത്യേകിച്ച് നോമിനേഷൻ കൊടുത്ത ദിവസവും തെരഞ്ഞെടുപ്പ് ദിവസവും ഫല പ്രഖ്യാപനത്തിന് ശേഷവും വന്നുകൊണ്ടിരിക്കുന്നത്.

ഈ തെരഞ്ഞെടുപ്പിൽ നിരവധി ദൗർഭാഗ്യകരമായ സംഭവങ്ങൾ ഉണ്ടായി. പാലാ ഉപതെരഞ്ഞെടുപ്പിൽ രണ്ടില എന്ന ചിഹ്നം ഇല്ലാതെ യുഡിഎഫിന്റെ സ്ഥാനാർത്ഥിക്ക് സ്വതന്ത്രനായി മത്സരിക്കേണ്ടി വന്നു. സ്ഥാനാർത്ഥി നിർണ്ണയം മുതൽ തെരഞ്ഞെടുപ്പ് ദിനത്തിൽ വരെ ജനങ്ങളെല്ലാം കാണുന്നുണ്ടെന്ന വിധത്തിൽ നടത്തിയ പ്രസ്താവനകൾ ആത്യന്തികമായി ആരെയാണ് സഹായിച്ചതെന്ന യാഥാർത്ഥ്യം നമുക്കറിയാം. ഈ തെരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ ഉടനീളം ഐക്യത്തിന്റെയും യോജിപ്പിന്റെയും അന്തരീക്ഷം നിലനിർത്താൻ ജാഗ്രതയോടെയാണ് യുഡിഎഫ് പ്രവർത്തിച്ചത്. എന്നാൽ ഇത്തരം പ്രസ്താവനകളും ചിഹ്നം ലഭിക്കാതിരിക്കാനുള്ള പിടിവാശികളുമാണ് രാഷ്ട്രീയമായ പക്വതയെന്ന് ഞാൻ കരുതുന്നില്ല.

ഇത്തരം വേദനിപ്പിക്കുന്ന ദൗർഭാഗ്യകരമായ സംഭവങ്ങളെ കുറിച്ച് കൃത്യമായ മറുപടികൾ ഉണ്ടെങ്കിലും ഈ തെരഞ്ഞെടുപ്പിൽ ഒറ്റക്കെട്ടായി പ്രവർത്തിച്ച യുഡിഎഫ് പ്രവർത്തകരുടെ വികാരത്തെ ബഹുമാനിക്കുന്നത് കൊണ്ടും വരുന്ന അഞ്ച് ഉപതെരഞ്ഞെടുപ്പിലേക്ക് പോകുമ്പോൾ യുഡിഎഫിന്റെ ഐക്യത്തിന് ഒരു പോറൽ പോലും ഏൽപ്പിക്കരുതെന്ന നിർബന്ധം ഉള്ളതുകൊണ്ടും വ്യക്തിപരമായ വിമർശനങ്ങൾക്കും അധിക്ഷേപങ്ങൾക്കു പോലും മറുപടി പറയുന്നില്ല.

മറുപടികൾ ഇല്ലാത്തതുകൊണ്ടല്ല മറിച്ച് മറുപടികൾ ഇപ്പോൾ പറഞ്ഞാൽ ആരെയാണ് സഹായിക്കുകയുള്ളുവെന്ന തിരിച്ചറിവ് ഉള്ളതുകൊണ്ടാണ് അതാണ് ശരിയായ പക്വതയെന്ന് ഞാൻ ഉറച്ച് വിശ്വസിക്കുന്നു. ഒരിക്കൽ കൂടി ഈ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ സഹകരിച്ച മുഴുവൻ പ്രവർത്തകരെയും ഹൃദയം കൊണ്ട് അഭിവാദ്യം ചെയ്യുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com