‘പെരിയ’ പ്രഹരമേറ്റ് സർക്കാർ, മുഖം രക്ഷിക്കാൻ അപ്പീൽ; പ്രതിപക്ഷത്തിന് ആയുധം
Mail This Article
തിരുവനന്തപുരം ∙ പെരിയ കൊലക്കേസ് സിബിഐക്കു വിട്ടുകൊണ്ടുള്ള ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍പോകുന്നതു സര്‍ക്കാരിന്‍റെ സജീവ പരിഗണനയില്‍. അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പിന് മുന്‍പ് വന്ന വിധിക്കെതിരെ അപ്പീല്‍ പോകാതിരുന്നാൽ അതു കുറ്റസമ്മതമായി വ്യാഖ്യാനിക്കപ്പെടും. മുഖ്യമന്ത്രി പിണറായി വിജയനാവും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക.
ശരത്‌ലാലിനെയും കൃപേഷിനെയും കൊലപ്പെടുത്തിയ കേസിൽ പൊലീസിന്റെ കുറ്റപത്രം കോടതി തള്ളിയതോടെ ഇതുവരെ നടന്ന അന്വേഷണത്തിന്‍റെ അടിത്തറ തന്നെ ഇളകി. നീതിപൂര്‍വമല്ല അന്വേഷണമെന്നും പ്രതികള്‍ക്കാണു സാക്ഷികള്‍ക്കല്ല പ്രാധാന്യം കൊടുത്തതെന്നു പറഞ്ഞുകൊണ്ടാണു കോടതി കേസ് സിബിഐക്ക് വിടുന്നത്. മുഖം നോക്കാതെ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്നും ഇടതു ഭരണത്തിലല്ല, യുഡിഎഫ് ഭരണകാലത്താണ് പൊലീസിനെ സ്വാധീനിക്കാനുള്ള ശ്രമം നടക്കുകയെന്നും പറഞ്ഞ മുഖ്യമന്ത്രിയുടെ നിലപാടിനേറ്റ കനത്ത തിരിച്ചടിയാണു കോടതി പരാമര്‍ശം. പാർലമെന്റ് തിരഞ്ഞെടുപ്പിനു തൊട്ടുമുൻപുണ്ടായ അതേ സാഹചര്യമാണ് സർക്കാർ ഇപ്പോഴും നേരിടുന്നത്.
അപ്പീലുമായി ഡിവിഷൻ ബെഞ്ചിനെ സമീപിക്കാനാണു സര്‍ക്കാര്‍ ആലോചന. ഇല്ലെങ്കിൽ ഉപതിരഞ്ഞെടുപ്പുകളില്‍ കടുത്ത രാഷ്ട്രീയ ആയുധമാകും. അപ്പീല്‍പോയാല്‍, നീതിപൂര്‍വമായ അന്വേഷണത്തെ അട്ടിമറിക്കുന്നു, മക്കളെ നഷ്ടപ്പെട്ട മാതാപിതാക്കള്‍ക്കു നീതി നിഷേധിക്കുന്നു എന്നീ പഴിയും കേള്‍ക്കേണ്ടിവരും. ഇരുതലയുള്ള ഈ വാളാണു സര്‍ക്കാരിന്റെ കൈവശമുള്ളത്. പ്രതിപക്ഷത്തിനാകട്ടെ അപ്രതീക്ഷിതമായി കിട്ടിയ ആയുധവും. വിദഗ്ധ നിയമോപദേശം തേടി തുടര്‍നടപടി ഉടനുണ്ടാകുമെന്നാണു സർക്കാർ വൃത്തങ്ങൾ നൽകുന്ന സൂചന.
English Summary: Kerala Government Action On Periya Murder Case