25 വര്‍ഷത്തിനിടയിലെ ഏറ്റവും വമ്പൻ മഴ; കാലവർഷത്തിൽ ഇതുവരെ മരണം 1,673
Mail This Article
ന്യൂഡൽഹി ∙ രാജ്യത്ത് 25 വര്‍ഷത്തിനിടയില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിച്ച കാലവർഷമാണു കടന്നുപോയതെന്നു കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. 1994ന് ശേഷം ഏറ്റവും കൂടുതൽ മഴ ലഭിച്ച മൺസൂൺ കാലമാണ് ഈ വർഷത്തേത്. കാലവർഷത്തിന്റെ ഏറ്റവും വൈകിയുള്ള വിടവാങ്ങലും ഈ വർഷത്തെ പ്രത്യേകതയാണ്. ജൂൺ മുതൽ സെപ്റ്റംബർ 29 വരെ മഴക്കെടുതിയിൽ രാജ്യത്ത് 1,673 പേർ മരിച്ചതായി ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട കണക്കുകളിൽ പറയുന്നു.
50 വർഷത്തെ ശരാശരി മഴയുടെ 10 ശതമാനം അധികം ഇത്തവണ ലഭിച്ചതായി കണക്കുകൾ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ വ്യാഴാഴ്ച മുതല്‍ മിക്ക ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും നിര്‍ത്താതെ പെയ്യുന്ന മഴയില്‍ ഉത്തർപ്രദേശിൽ 114 പേരും ബിഹാറിൽ 43 പേരും മരിച്ചു. മധ്യപ്രദേശ്, ഉത്തരാഖണ്ഡ്, രാജസ്ഥാന്‍, ജാര്‍ഖണ്ഡ് എന്നിവിടങ്ങളിലായി 16 പേര്‍ക്കും കാലവര്‍ഷ കെടുതിയില്‍ ജീവന്‍ നഷ്ടപ്പെട്ടു. ബിഹാറിൽ 20 ലക്ഷത്തോളം പേരാണു പ്രളയദുരിതത്തിൽ കഴിയുന്നത്.
കേരളത്തില്‍ ജൂണില്‍ 33 ശതമാനം മഴക്കുറവ് അടയാളപ്പെടുത്തിയപ്പോള്‍ 33 ശതമാനത്തിന്റെ അധിക മഴയാണു ജൂലൈയില്‍ രേഖപ്പെടുത്തിയത്. ഓഗസ്റ്റില്‍ 15 ശതമാനം മഴ അധികമായി ലഭിച്ചു. കേരളത്തിനു പുറമേ മധ്യപ്രദേശ്, സൗരാഷ്ട്ര, കച്ച് എന്നിവിടങ്ങളില്‍ അതിതീവ്ര മഴയാണ് രേഖപ്പെടുത്തിയത്. ബിഹാര്‍, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ കനത്ത മഴ തുടര്‍ച്ചയായ ആറാം ദിവസത്തിലേക്ക് കടന്നു.
61 വര്‍ഷത്തിനിടയിലെ ഏറ്റവും കൂടിയ മഴയാണു മുംബൈയില്‍ രേഖപ്പെടുത്തിയത്. പട്ന നഗരത്തില്‍ ഗംഗാ നദിയോട് ചേര്‍ന്ന മിക്ക ഭാഗങ്ങളിലും വെള്ളം കയറി. നഗരത്തില്‍ ഭക്ഷ്യക്ഷാമവും കുടിവെള്ള ദൗര്‍ലഭ്യതയും അനുഭവപ്പെടുന്ന സാഹചര്യത്തില്‍ സൈന്യവും രംഗത്തുണ്ട്. ശരാശരി 23.5 സെന്റിമീറ്റര്‍ മഴ ലഭിക്കേണ്ടിയിരുന്ന മുംബൈയില്‍ ഈ വര്‍ഷം മാത്രം 36.69 സെന്റിമീററര്‍ മഴ ലഭിച്ചതായാണു കണക്കുകള്‍.
English Summary: Over 1,600 Dead In India's Heaviest Monsoon In 25 Years: Report