ശബരിമലയിൽ ‘തിരുപ്പതി മോഡൽ’ സുരക്ഷ; ആരാധനാലയ സംരക്ഷണ സേന വന്നേക്കും
Mail This Article
കൊച്ചി ∙ ശബരിമലയടക്കം പ്രമുഖ ആരാധനാലയങ്ങളിലെ തിരക്കു നിയന്ത്രിക്കാനും സുരക്ഷയൊരുക്കാനും ആരാധനാലയ സംരക്ഷണ സേന രൂപവത്കരിക്കണമെന്നു ഡിജിപി ലോക്നാഥ് ബെഹ്റ. പൊലീസ് ആസ്ഥാനത്ത് ചേർന്ന പൊലീസ് സംഘടനാ പ്രതിനിധികളുടെ യോഗത്തിലാണു ആരാധനാലയങ്ങൾക്ക് ‘തിരുപ്പതി മോഡൽ’ സുരക്ഷ കേരളത്തിലും നടപ്പാക്കണമെന്ന നിർദേശം ഉയർന്നത്.
പദ്ധതിയുടെ വിശദാംശങ്ങൾ സംബന്ധിച്ച് ഡിജിപി ഉടൻ സർക്കാരിനു കത്തു നൽകും. സംസ്ഥാന ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് (എസ്ഐഎസ്എഫ്) രൂപവത്കരിച്ചതു പോലെ ‘ആരാധനാലയ സംരക്ഷണ സേന’ രൂപവത്കരിക്കണമെന്നാണ് നിർദേശം. നിലവിൽ പളനി, തിരുപ്പതി ക്ഷേത്രത്തിലും വടക്കേ ഇന്ത്യയിലെ പ്രമുഖ ക്ഷേത്രങ്ങളിലും ഇത്തരം സേനകളെ അതതു സംസ്ഥാനങ്ങൾ രൂപവത്കരിച്ചിട്ടുണ്ട്.
സംസ്ഥാനത്തെ സ്റ്റേഷനുകളിൽ മതിയായ പൊലീസുകാരില്ലാത്തപ്പോഴാണ് ആയിരക്കണക്കിന് ഉദ്യോഗസ്ഥരെ ശബരിമല ഡ്യൂട്ടിക്കായി നിയോഗിക്കുന്നത്. യുവതീപ്രവേശവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ അംഗബലം വർധിപ്പിക്കേണ്ട സാഹചര്യമാണ്. ഇതോടെ സ്റ്റേഷൻ പ്രവർത്തനം താളം തെറ്റുന്നതായും ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർ അമിത ജോലിഭാരത്താൽ വലയുന്നതായും അസോസിയേഷൻ പ്രതിനിധികൾ യോഗത്തിൽ അഭിപ്രായപ്പെട്ടു.
ഗുരുവായൂർ ഉൾപ്പെടെ ഒട്ടേറെ അമ്പലങ്ങളിലും ചില പള്ളികളിലും സേനയെ കൂടുതൽ ഉപയോഗിക്കേണ്ടിവരുന്നുണ്ട്. ദിവസവും രാവിലെ എട്ടിനു യൂണിറ്റ് എസ്പിമാർ നടത്തുന്ന സ്റ്റേഷൻ അവലോകനം പൊലീസ് ആസ്ഥാനത്ത് നിരീക്ഷിക്കാനും തീരുമാനമായി. എസ്പിമാരുടെ മോശം പെരുമാറ്റം കീഴുദ്യോഗസ്ഥരെ മാനസികമായി തളർത്തുന്നുവെന്ന പരാതികളുടെ അടിസ്ഥാനത്തിലാണിത്. പൊലീസ് ആസ്ഥാനത്തെ ഐജി നാഗരാജിനാണു ചുമതല. എല്ലാ സ്റ്റേഷനുകളിലും ചില ഡ്യൂട്ടികൾ എട്ടു മണിക്കൂർ ആക്കാനും ധാരണയായി.
പാറാവ്, പട്രോളിങ്, സ്റ്റേഷൻ എമർജൻസി ഡ്യൂട്ടികളാണ് ആദ്യഘട്ടത്തിൽ എട്ടു മണിക്കൂറായി ചുരുക്കുന്നത്. വിജിലൻസ്, എസ്സിആർബി, ടെലികമ്യൂണിക്കേഷൻ തുടങ്ങി സ്പെഷൽ യൂനിറ്റുകളിൽ അഞ്ചു വർഷമായി ജോലിചെയ്യുന്നവരെ തിരികെ സ്റ്റേഷൻ ഡ്യൂട്ടിക്കായി നിയോഗിക്കും. ഒൻപതു മാസത്തെ പൊലീസ് പരിശീലന കാലയളവിൽ ഒരുമാസം സ്റ്റേഷൻ പരിശീലനമായിരിക്കും.
English Summary: DGP recommends Special Security Force for pilgrimage destinations, Sabarimala