കായികമേളയ്ക്കിടയിലെ അപകടം: അന്വേഷണത്തിനു മൂന്നംഗ സമിതിയെ നിയോഗിച്ചു
Mail This Article
തിരുവനന്തപുരം∙ സംസ്ഥാന ജൂനിയര്‍ അമേച്ചര്‍ അത്‌ലറ്റിക്ക് മീറ്റില്‍ ഹാമര്‍ കൊണ്ട് വിദ്യാര്‍ഥിക്കു ഗുരുതരമായി പരുക്കേറ്റ സംഭവത്തില്‍ സംസ്ഥാന കായികവകുപ്പ് മൂന്നംഗ അന്വേഷണ സമിതിയെ നിയോഗിച്ചു. കേരള സര്‍വകലാശാല കായിക പഠനവകുപ്പ് മുന്‍ ഡയറക്ടര്‍ ഡോ. കെ.കെ.വേണു, സായ്‌യില്‍ നിന്നു വിരമിച്ച അത്‌ലറ്റിക്ക് കോച്ച് എം.ബി.സത്യാനന്ദന്‍, അര്‍ജുന അവാര്‍ഡ് ജേതാവും ബാഡ്മിന്റൻ താരവുമായ വി.ഡിജു എന്നിവരാണ് സമിതി അംഗങ്ങള്‍.
പരുക്കേറ്റ വിദ്യാര്‍ഥി അഫീല്‍ ജോണ്‍സണ്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ശസ്ത്രക്രിയക്ക് വിധേയനാക്കിയ അഫീല്‍ തീവ്രപരിചരണ വിഭാഗത്തില്‍ നിരീക്ഷണത്തിലാണ്. ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ കുട്ടിക്കു ചികിത്സ ഒരുക്കിയിരുന്നു. ആവശ്യമായ അടിയന്തര നടപടികള്‍ സ്വീകരിക്കുന്നതിന് കോട്ടയം ജില്ലാ കലക്ടറെ വെള്ളിയാഴ്ച ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു.
സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മിഷനും കേസെടുത്ത് അധികൃതരിൽ നിന്നു വിശദീകരണം തേടിയിട്ടുണ്ട്. പാലാ ഡിവൈഎസ്പിയും വിദ്യാഭ്യാസ ഉപഡയറക്ടറും (കോട്ടയം) അന്വേഷണം നടത്തി നാലാഴ്ചക്കകം റിപ്പോർട്ട് നൽകണമെന്ന് കമ്മിഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവിട്ടു.