മിനിമം മാർക്ക് വേണ്ടത് 40, കിട്ടിയത് എട്ട്; സർക്കാരിനായി നിയമ വ്യാഖ്യാനം ജോലി
Mail This Article
തിരുവനന്തപുരം ∙ പിഎസ്‍സി പരീക്ഷയിൽ എട്ടു മാർക്ക് കിട്ടിയ ആൾ സെക്രട്ടേറിയറ്റിലെ നിയമവകുപ്പിൽ ഇനി സർക്കാരിനുവേണ്ടി നിയമം വ്യാഖ്യാനിക്കും. ലാസ്റ്റ് ഗ്രേഡ് ജീവനക്കാരിയായിരുന്ന ഇവരെ തസ്തികമാറ്റം വഴി നിയമവകുപ്പിൽ സഹകരണ നിയമനിർമാണ വിഭാഗത്തിൽ നിയമിച്ചു. ലീഗൽ അസിസ്റ്റന്റ് നിയമനത്തിനു മിനിമം മാർക്ക് 40 എന്നു വ്യവസ്ഥ ചെയ്തിരിക്കെയാണ് ഇവരുൾപ്പെടെ മിനിമം മാർക്കില്ലാത്ത ഏതാനും പേരെ ലീഗൽ അസിസ്റ്റന്റാക്കിയത്. വളരെ നിയമ പരിജ്ഞാനം ആവശ്യമുള്ള വകുപ്പാണിത്.
സെക്രട്ടേറിയറ്റിലെ ലീഗൽ അസിസ്റ്റന്റുമാരുടെ കൃത്രിമ ഒഴിവുണ്ടാക്കി മിനിമം മാർക്കില്ലാത്തവരെ യോഗ്യരാക്കി നിയമനത്തിൽ അട്ടിമറിശ്രമം നടത്തുന്നതു മനോരമ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. ഇതേ തുടർന്നു മുഖ്യമന്ത്രി പിണറായി വിജയൻ ഇടപെട്ടു നിയമനം ആദ്യം മരവിപ്പിക്കുകയും ഭാവിയിൽ പിഎസ്‌സി പരീക്ഷയിൽ 40 ശതമാനത്തിൽ കുറഞ്ഞവർക്കു തസ്തികമാറ്റം വഴി നിയമനം നൽകുന്നതു വിലക്കി ഉത്തരവിറക്കുകയും ചെയ്തു. എന്നാൽ, ഭരണാനുകൂല സംഘടനയുടെ സമ്മർദത്തെ തുടർന്നു നിലവിലെ റാങ്ക് ലിസ്റ്റിൽ ഉള്ളവരെ ഉത്തരവ് ബാധകമാക്കാതെ നിയമിക്കുകയായിരുന്നു.
ഭരണാനുകൂല സംഘടനയിൽ പെട്ടവരാണു നിയമനം ലഭിച്ചവരിൽ ഭൂരിപക്ഷം. കൃത്രിമ ഒഴിവുണ്ടാക്കി റാങ്ക് ലിസ്റ്റിൽനിന്ന് നിയമനം നടത്തിയതുവഴി ലീഗൽ അസിസ്റ്റന്റ് പരീക്ഷയിൽ ഓപ്പൺ ക്വോട്ടയിൽ മികച്ച മാർക്ക് നേടിയവരുടെ അവസരം നഷ്ടപ്പെടുന്നതായി റാങ്ക് ഹോൾഡേഴ്സ് അസോസിയേഷനു പരാതിയുണ്ട്. സെക്രട്ടേറിയറ്റിലെ ഭരണപരിഷ്കരണ വകുപ്പാണ് അട്ടിമറി കണ്ടെത്തി സർക്കാരിനു റിപ്പോർട്ട് ചെയ്തത്.
English Summary: Candidates with paltry scores in PSC test appointed to legal department