ADVERTISEMENT

കാലത്തിന്റെ കൽച്ചുമരുകൾക്കുള്ളിൽപ്പെട്ടു വിസ്മൃതിയിലാണ്ടു പോകുമായിരുന്ന കേസായിരുന്നു അത്– കോഴിക്കോട് കൂടത്തായിയിൽ ഒരു കുടുംബത്തിലെ ആറു പേർ മരിച്ച സംഭവം. 2002 മുതൽ 2016 വരെയുള്ള കാലയളവിലാണ് ഒരേ കുടുംബത്തിലെ 6 പേർ സമാന സാഹചര്യത്തിൽ മരിച്ചത്. എന്നാൽ ആദ്യ മരണം നടന്ന് 17 വർഷത്തിനു ശേഷം കേരളത്തെ ഞെട്ടിച്ച കൂട്ടക്കൊലപാതകത്തിന്റെ ചുരുളുകൾ ഒന്നൊന്നായി അഴിഞ്ഞുവീഴുന്നു. അതിനു പിന്നിൽ പ്രവർത്തിച്ചതാകട്ടെ കോഴിക്കോട് റൂറൽ എസ്‌പി കെ.ജി. സൈമണിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘവും.

കൊലപാതകം നടത്തി വർഷങ്ങളോളം പിടിതരാതെ വിലസി നടക്കുന്ന കൊലയാളിയെ പിന്തുടർന്നു ശിക്ഷ വാങ്ങിക്കൊടുക്കുന്ന എസ്‌പി സൈമണിന്റെ രീതി ഇതാദ്യമായല്ല. 19 വർഷത്തോളം ആരുമറിയാതെ കിടന്ന കൊലപാതകക്കേസിനു വരെ തുമ്പുണ്ടാക്കിയിട്ടുണ്ട് കേരള പൊലീസിലെ ഈ മിടുക്കൻ ഉദ്യോഗസ്ഥൻ. കോട്ടയം ചങ്ങനാശേരിയിലായിരുന്നു ആ കേസിനാസ്പദമായ സംഭവം. കൂടത്തായി സംഭവത്തിനു പിന്നാലെ, സൈമൺ അന്വേഷിച്ച ആ കേസും ചർച്ചയാവുകയാണ്. അതിലും നിര്‍ണായക തെളിവുകളിലൊന്നായത് സയനൈഡ് ആയിരുന്നു.

എവിടെപ്പോയി ആ പതിമൂന്നുകാരൻ?

1995 സെപ്‌റ്റംബർ എട്ടിനാണു മതുമൂല ഉദയ സ്‌റ്റോഴ്‌സ് ഉടമ വിശ്വനാഥൻ ആചാരിയുടെ മകൻ മഹാദേവനെ കാണാതാകുന്നത്. മതുമൂല കവലയിൽ ചതയദിനാഘോഷം കാണാൻ പോയതായിരുന്നു ആ പതിമൂന്നുകാരൻ. വാഴപ്പള്ളി സെന്റ് തെരേസാസിലെ ആറാം ക്ലാസ് വിദ്യാർഥിയായിരുന്നു. മകനെ കാണാതായതിനു പിന്നാലെ പണം ആവശ്യപ്പെട്ട് ഒട്ടേറെ അജ്‌ഞാത ഫോൺ സന്ദേശങ്ങളും വിശ്വനാഥനു ലഭിച്ചു. കാണാതാകുമ്പോൾ മഹാദേവന്റെ പക്കലുണ്ടായിരുന്ന താക്കോലും ചെരിപ്പും പിന്നീടു കണ്ടുകിട്ടി. ഏറെ നാളത്തെ അന്വേഷണത്തിനൊടുവിൽ ‘മഹാദേവനെ കണ്ടെത്താനാവില്ല’ എന്ന നിഗമനത്തിലാണ് ക്രൈംബ്രാഞ്ച് എത്തിയത്.

changanassery-murder-mahadevan

എന്നാൽ ക്രൈംബ്രാഞ്ച് ഡിറ്റക്‌ടീവ് ഇൻസ്‌പെക്‌ടർ നടത്തിയ അന്വേഷണം തൃപ്‌തികരമല്ലെന്നും അന്വേഷണം സിബിഐക്കു കൈമാറണമെന്നും ആവശ്യപ്പെട്ടു വിശ്വനാഥൻ വീണ്ടും ഹൈക്കോടതിയെ സമീപിച്ചു. അതിനിടെ വിശ്വനാഥൻ മരണപ്പെട്ടതിനാൽ ഭാര്യ വിജയലക്ഷ്‌മിയാണു കേസ് തുടർന്നു നടത്തിയത്. അവരും വൈകാതെ മരണമടഞ്ഞു. അഡ്വ. ജയകൃഷ്‌ണനാണ് ഹർജിക്കാർക്കു വേണ്ടി ഹാജരായത്.

ഒടുവിൽ 2010 ഒക്ടോബറിൽ കേസിൽ ഹൈക്കോടതി ഇടപെട്ടു. കുട്ടിയെ കണ്ടെത്താന്‍ വീണ്ടും അന്വേഷണം നടത്തണമെന്നായിരുന്നു നിർദേശം. എഡിജിപിയുടെ മേൽനോട്ടത്തിൽ ക്രൈംബ്രാഞ്ച് എസ്‌പി (ഹർട്ട് ആൻഡ് ഹോമിസൈഡ് വിങ്) ആറു മാസത്തിനകം അന്വേഷണം പൂർത്തിയാക്കണമെന്നും ജസ്‌റ്റിസ് കെ.എം. ജോസഫ് ഉത്തരവിട്ടു. അങ്ങനെയാണ് കേസ് ക്രൈംബ്രാഞ്ച് എസ്‌പി കെ.ജി.സൈമണ്‍ ഏറ്റെടുക്കുന്നത്. 19 വർഷത്തെ കാത്തിരിപ്പിനൊടുവിൽ മഹാദേവന്റെ കൊലപാതകിയെ 2014 ഫെബ്രുവരിയിൽ നിയമത്തിന്റെ മുന്നിലെത്തിച്ചായിരുന്നു ആ അന്വേഷണം സൈമൺ അവസാനിപ്പിച്ചത്. 

സൈക്കിൾ കടക്കാരന്റെ കുറ്റസമ്മതം

വിശ്വനാഥന്റെ കടയിലെ ജീവനക്കാരന്റെ മൊഴിയാണ് അന്വേഷണത്തിൽ വഴിത്തിരിവായത്. മഹാദേവൻ സൈക്കിൾ കടയിലേക്കു നടന്നുപോകുന്നതു കണ്ടതായി ഇയാൾ മൊഴി നൽകി. അതോടെ അന്വേഷണം സൈക്കിൾ കടയിലേക്കെത്തി. സൈമണിന്റെ നേതൃത്വത്തിൽ നടത്തിയ ചോദ്യംചെയ്യലിലാണു തിരോധാനം കൊലപാതകമായി മാറിയത്. പൊലീസിന്റെ ചോദ്യശരങ്ങള്‍ക്കു മുന്നിൽ സൈക്കിൾ കടയുടമ ചങ്ങനാശേരി വാഴപ്പിള്ളി മഞ്ചാടിക്കര ഇളമുറിയിൽ ഹരികുമാറിനു (ഉണ്ണി-41) പിടിച്ചുനിൽക്കാനായില്ല. അയാൾ കുറ്റം സമ്മതിച്ചു. മദ്യപനായ ഹരികുമാർ ധാരാളം ലോട്ടറി ടിക്കറ്റെടുക്കുന്ന ശീലക്കാരനായിരുന്നു. അതിനുള്ള പണം സമ്പാദിക്കാൻ മഹാദേവന്റെ പത്തു ഗ്രാം വരുന്ന സ്വർണമാല മോഷ്‌ടിക്കുകയെന്നതായിരുന്നു ലക്ഷ്യം. 

changanassery-murder-salimon
സലിമോൻ

സംഭവം നടക്കുന്ന കാലത്ത് ഹരികുമാർ വിശ്വനാഥന്റെ വീടിനു സമീപം സൈക്കിൾകട നടത്തിയിരുന്നു. സൈക്കിളിൽ കാറ്റു നിറയ്‌ക്കുന്നതിനു മഹാദേവൻ ഇവിടെയാണ് എത്തിയിരുന്നത്. വർക്‌ഷോപ്പിൽ നിന്നു മറ്റു സൈക്കിളുകൾ മഹാദേവന് ഓടിക്കാൻ ഹരികുമാർ നൽകിയിരുന്നു. ഈ അടുപ്പം മുതലാക്കിയാണു ഹരികുമാർ മഹാദേവനെ പാട്ടിലാക്കിയത്. ചതയദിനത്തിന് സൈക്കിൾ നന്നാക്കാൻ എത്തിയപ്പോൾ കടയുടെ ഉള്ളിലേക്കു കൂട്ടിക്കൊണ്ടുപോയി കഴുത്തുഞെരിച്ചാണു മഹാദേവനെ കൊലപ്പെടുത്തിയത്. പിന്നീട് ഹരികുമാറിന്റെ സുഹൃത്ത് സലിമോൻ (കൊനാരി സലി), സഹോദരീ ഭർത്താവ് പ്രമോദ് (കണ്ണൻ) എന്നിവർ ചേർന്നാണു മൃതദേഹം ഓട്ടോറിക്ഷയിൽ കൊണ്ടുപോയി രഹസ്യമായി മറവു ചെയ്‌തു. കുട്ടിയെ കാണാതായപ്പോൾ, ബന്ധുവീട്ടിൽ പോയിരിക്കാമെന്നാണു മാതാപിതാക്കൾ കരുതിയത്. അങ്ങനെ നേരത്തേ സംഭവിച്ചിട്ടുമുണ്ട്. പക്ഷേ അടുത്ത ദിവസം ബന്ധുവീടുകളിൽ അന്വേഷിച്ചെങ്കിലും കുട്ടിയെ കണ്ടില്ലെന്നായിരുന്നു മറുപടി.

മൂന്നു പെൺമക്കൾക്കു ശേഷം പിറന്ന മഹാദേവനെ മാതാപിതാക്കൾ വാത്സല്യത്തോടെ സ്വർണാഭരണങ്ങൾ ധരിപ്പിച്ചിരുന്നു. പലപ്പോഴും ആറു പവനോളം തൂക്കമുള്ള സ്വർണമാല മഹാദേവൻ അണിയുമായിരുന്നുവെന്നു സഹോദരിമാർ ഓർക്കുന്നു. മഹാദേവന്റെ കഴുത്തിലെ സ്വർണമാലയിൽ കണ്ണുവച്ചിരുന്ന പ്രതി സ്വർണത്തിനായി കൊലപ്പെടുത്തിയെന്നാണു കേസ്. എന്നാൽ കൊല്ലപ്പെടുന്ന ദിവസം മഹാദേവന്റെ കഴുത്തിലും കയ്യിലുമായി കഷ്‌ടിച്ച് ഒന്നര പവന്റെ സ്വർണാഭരണങ്ങളേ ഉണ്ടായിരുന്നുള്ളൂ. 

മഹാദേവന്റെ പേരിൽ കത്തുകളും ഫോണുകളും

മകൻ ജീവിച്ചിരിപ്പുണ്ടെന്നു മാതാപിതാക്കളെ തെറ്റിദ്ധരിപ്പിക്കുന്ന തന്ത്രപരമായ നീക്കവും പ്രതിയും കൂട്ടാളികളും നടത്തി. അതാണു പൊലീസിനെയും വലച്ചത്. മഹാദേവനെ പലഭാഗത്തും കണ്ടതായുള്ള സാക്ഷിമൊഴികളും പൊലീസിനെ കുഴക്കി. മഹാദേവന്റെ പല പ്രായത്തിലുള്ള ചിത്രങ്ങൾ കംപ്യൂട്ടർ സഹായത്തോടെ തയാറാക്കിയായിരുന്നു അന്വേഷണം. അതിനിടെ പ്രതിയും കൂട്ടാളികളും വിശ്വനാഥനു വ്യാജകത്തുകൾ അയയ്‌ക്കുകയും അജ്‌ഞാത ഫോൺവിളികൾ നടത്തുകയും ചെയ്തു. മഹാദേവനെ തട്ടിക്കൊണ്ടു പോയതാണെന്നും പണം നൽകിയാൽ തിരികെ നൽകാമെന്നുമായിരുന്നു ഈ സന്ദേശങ്ങളുടെ ഉള്ളടക്കം. കൃത്യമായ ഇടവേളകളിൽ ഇതുതുടർന്നു. 

ആദ്യം 45,000 രൂപയായിരുന്നു മോചനദ്രവ്യമായി ആവശ്യപ്പെട്ടത്. പിന്നീടു രണ്ടു ലക്ഷം രൂപ വരെയായി. മകനെക്കൊണ്ടു ഫോണിൽ സംസാരിപ്പിക്കണമെന്ന വിശ്വനാഥന്റെ ആവശ്യം വിളിച്ചവർ നിരസിച്ചു. എന്നാൽ മഹാദേവന്റെ ചെരുപ്പും കയ്യിലുണ്ടായിരുന്ന താക്കോലും പിന്നീടു തിരിച്ചുകൊടുത്തു. ഇതോടെ മഹാദേവനെ ആരോ തട്ടിക്കൊണ്ടുപോയതാണെന്നു മാതാപിതാക്കൾ വിശ്വസിച്ചു.

ഫോൺവിളികൾ പിന്നീടു നിന്നെങ്കിലും കത്തുകളിലൂടെ ഭീഷണി തുടർന്നു. കത്തിൽപറഞ്ഞ പ്രകാരം പണവുമായി പൊലീസിന്റെ സഹായത്തോടെ പലയിടങ്ങളിലും കാത്തുനിന്നെങ്കിലും ഫലമുണ്ടായില്ല. പിന്നീടു കത്തുവരവും നിലച്ചു. വിശ്വനാഥൻ ആചാരിക്കു ലഭിച്ചിരുന്ന വ്യാജകത്തിലെ കയ്യക്ഷരങ്ങൾ പൊലീസ് കണ്ടെത്തി. കത്തുകൾക്കും ഫോൺവിളികൾക്കും പിന്നിൽ കേസിലെ കൂട്ടുപ്രതി സലിമോനാണെന്നും തിരിച്ചറിഞ്ഞു.

ഹരികുമാറിന്റെ രാത്രി ലോകം

മതുമൂലയിലെ ഹരികുമാറിന്റെ സൈക്കിൾ വർക്‌ഷോപ്പിൽ പാതി താഴ്‌ത്തിയ ഷട്ടർ കണ്ടാൽ പിന്നെ ആരും അങ്ങോട്ട് അടുക്കുകയില്ലായിരുന്നു. ഹരികുമാറും കോനാരി സലിയും പിന്നെ പ്രമോദും. മദ്യപാനവും ചീട്ടുകളിയുമൊക്കെയായി അവരുടെ ലോകമാണത്– നാട്ടുകാർ പറയുന്നു. വഴക്കു കൂടലും മൂവരുടെയും പതിവായിരുന്നു. ഒറ്റ അക്കത്തിന്റെ ലോട്ടറി വിൽപന തകൃതിയായി നടന്നിരുന്ന ആ സമയം അതിനുവേണ്ടി എങ്ങനെയും പണം കണ്ടെത്തുന്നതും ഇവർ ശീലമാക്കിയിരുന്നു.

പൊതുവേ പുറത്തിറങ്ങി നാട്ടുകാരോട് വലിയ ഇടപെടലുകൾ നടത്തുന്ന വ്യക്‌തിയായിരുന്നില്ല ഹരികുമാറെന്നു നാട്ടുകാർ പറയുന്നു. കടയിൽ എത്തുന്നവരോട് മാത്രം സംസാരിക്കും, ചങ്ങാത്തം കൂടും അതായിരുന്നു പതിവ്. മഹാദേവനെ കൊലപ്പെടുത്തിയ ശേഷം ഹരികുമാറും ആക്‌ഷൻ കൗൺസിലിനൊപ്പം കൂടിയിരുന്നു. കൊലപാതകവുമായി ബന്ധപ്പെട്ടു തെളിവെടുപ്പിനായി വർക്‌ഷോപ്പിൽ ഹരികുമാറിനെ എത്തിച്ചപ്പോൾ ക്രൈംബ്രാഞ്ച് ഉദ്യോഗസ്‌ഥനോട് ‘സാറെ ഇവിടെ വേറെയും അസ്‌ഥികൂടങ്ങൾ കണ്ടെത്തിയാൽ അത് എന്റെ തലയിൽ കെട്ടിവയ്‌ക്കരുത്’ എന്നു പറഞ്ഞത് അന്വേഷണ സംഘത്തെ പോലും ഞെട്ടിച്ചതാണ്.

മഹാദേവനെ മാത്രമല്ല, സലിമോനെയും ഹരികുമാർ കൊലപ്പെടുത്തിയെന്നും ക്രൈം ബ്രാഞ്ച് കണ്ടെത്തി. കൊലപാതകം പുറത്തു പറയുമെന്നു ഭീഷണിപ്പെടുത്തി സലിമോൻ പണം വാങ്ങാൻ തുടങ്ങിയതോടെയാണു മഹാദേവൻ കൊല്ലപ്പെട്ട് ഒന്നരവർഷത്തിനുശേഷം മദ്യത്തിൽ വിഷം കലർത്തി സലിമോനെയും കൊന്നത്. സലിമോനെയും മഹാദേവനെ മറവുചെയ്‌ത അതേ വെള്ളക്കെട്ടിൽ താഴ്‌ത്തിയതായി സൈമണിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തോടു ഹരികുമാർ വെളിപ്പെടുത്തി.

സലിമോന്റെ മൃതദേഹം മറവുചെയ്യാൻ സഹായിച്ച സഹോദരീഭർത്താവ് പ്രമോദിന്റെ മരണത്തിലെ ദുരൂഹതയും ക്രൈം ബ്രാഞ്ച് അന്വേഷിച്ചിരുന്നു. പ്രമോദ് വീട്ടിലെ കുളിമുറിയിൽ കാൽ വഴുതി വീണു തലപൊട്ടി മരിച്ചെന്നാണു പറയുന്നത്. കോട്ടയം മറിയപ്പള്ളിയിലുള്ള പ്രമോദിന്റെ വീടിനു സമീപത്തെ വെള്ളക്കെട്ടിലാണു മഹാദേവന്റെയും സലിമോന്റെയും മൃതദേഹങ്ങൾ മറവു ചെയ്‌തത്.

മദ്യത്തിൽ സയനൈഡ്...

സലിമോനെ കാണാതായതു സംബന്ധിച്ചു പരാതികൾ ഇല്ലാത്തതിനാൽ പ്രതിയുടെ കുറ്റസമ്മത മൊഴിപ്രകാരം ക്രൈം ബ്രാഞ്ച് സ്വമേധയാ കേസെടുക്കുകയായിരുന്നു. ഹരികുമാറിനെ ഭീഷണിപ്പെടുത്തി പലപ്പോഴായി സലിമോൻ പണം വാങ്ങിയിരുന്നു. ഹരികുമാറിന്റെ പിതാവ് എസ്‌എൻഡിപിക്കു വിറ്റ സ്‌ഥലത്തിനു ലഭിച്ച ഒന്നേകാൽ ലക്ഷം രൂപ ബാങ്കിൽ നിക്ഷേപിച്ചിട്ടുണ്ടെന്ന് അറിയാവുന്ന സലിമോൻ ഈ തുക വേണമെന്ന് ആവശ്യപ്പെട്ടു. പണം നൽകിയില്ലെങ്കിൽ മഹാദേവനെ കൊലപ്പെടുത്തിയ കേസിൽ ഹരികുമാറിനെയും പ്രമോദിനെയും (കണ്ണൻ) ഒറ്റിക്കൊടുക്കുമെന്നു ഭീഷണി മുഴക്കി.

വാഴപ്പള്ളി പള്ളിയിലെ തിരുനാൾ ദിവസം രാത്രി ഏഴിനു വർക്ക് ഷോപ്പിൽവച്ചു മദ്യം തരാമെന്നു പറഞ്ഞു പ്രലോഭിപ്പിച്ചു ഹരികുമാർ സലിമോനെ വിളിച്ചുവരുത്തി. പിന്നീട് രണ്ടു തുള്ളി സയനൈഡ് ഗ്ലാസിലെ മദ്യത്തിൽ ഒഴിച്ചു നൽകുകയായിരുന്നു. ഇതു കുടിച്ചയുടൻ സലിമോൻ മരിച്ചതായി ഹരികുമാർ ക്രൈം ബ്രാഞ്ചിനോടു പറഞ്ഞു.  കൊലപാതകശേഷം ഹരികുമാർ ഇയാളെ മൂന്നു സൈക്കിൾ ട്യൂബ് കൊണ്ടു വരിഞ്ഞുകെട്ടി. പിന്നീടു ചങ്ങനാശേരി ചന്തയിൽ‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍നിന്നു കൊണ്ടുവന്ന ചാക്കിൽ മൃതദേഹം കയറ്റി.

ഹരികുമാറിന്റെ സഹോദരീഭർത്താവ് പ്രമോദ് ഓട്ടോ വിളിച്ചു സ്‌ഥലത്തെത്തി. ഇരുവരും ചേർന്നു ചാക്കിനകത്തുള്ള മൃതദേഹം ഓട്ടോറിക്ഷയിൽ കയറ്റി. ഓട്ടോ ഡ്രൈവറോട് ചാക്കിൽ കപ്പയും പച്ചക്കറികളുമാണെന്നാണു പറഞ്ഞത്. സലി‍‍‍‍‍‍‍‍‍‍‍‍‍മോനെ കാണാതായതു സംബന്ധിച്ചു പരാതിയുമായി ബന്ധുക്കളും നാട്ടുകാരും രംഗത്തെത്തിയെങ്കിലും പിന്നീട് ഈ വിഷയം കെട്ടടങ്ങുകയായിരുന്നു. കേസിലെ രണ്ടാം പ്രതിയായ സലിമോനു ഗുണ്ടാസംഘങ്ങളുമായി അടുപ്പമുണ്ടായിരുന്നു. സലിമോനും ഏതോ കേസിൽ അകപ്പെട്ട് ഒളിവിലാണെന്നാണു ഭാര്യയും മക്കളും അടക്കം വിശ്വസിച്ചിരുന്നത്.

അനേകം കേസുകളിൽ പ്രതിയായ സലിമോനെ കാണാതായിട്ട് 17 വർഷം കഴിഞ്ഞെങ്കിലും വീട്ടുകാർ കാര്യമായ അന്വേഷണത്തിനൊന്നും മുതിർന്നിരുന്നില്ല. വഴക്കും ബഹളവുമായി നടക്കുന്ന സലിയെ കുറ്റകൃത്യങ്ങൾക്ക് ഉപയോഗിച്ചവർ തന്നെ ഒളിപ്പിച്ചിരിക്കുമെന്നായിരുന്നു കരുതിയിരുന്നത്. കൊലപാതകം സ്‌ഥിരീകരിക്കുമ്പോഴാണ് സലിയുടെ വീട്ടുകാർ അറിയുന്നത്. സലിയെ കാണാതായി കുറച്ചു വർഷങ്ങൾക്കുശേഷം ഇയാളുടെ ഭാര്യയ്‌ക്ക് നഗരസഭയിൽ നിന്നു വിധവാ പെൻഷൻ ലഭിച്ചിരുന്നു.

English Summary: Koodathayi case remembers Changanassery murder investigated by SP Simon

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com