മോദിക്ക് കത്ത്: 49 പ്രമുഖർക്കെതിരായ രാജ്യദ്രോഹക്കേസ് റദ്ദാക്കി പൊലീസ്
Mail This Article
പട്ന ∙ രാജ്യത്ത് ആൾക്കൂട്ട കൊലപാതകങ്ങൾ വർധിക്കുന്നതിൽ ആശങ്കയറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു തുറന്ന കത്തെഴുതിയ 49 പ്രമുഖർക്കെതിരെ രാജ്യദ്രോഹക്കുറ്റം ഉൾപ്പെടെ ചുമത്തി കേസെടുത്തതു റദ്ദാക്കി ബിഹാർ പൊലീസ്. പരാതി വ്യാജമെന്നു തെളിഞ്ഞതായും കേസ് റദ്ദാക്കാൻ സദർ പൊലീസ് സ്റ്റേഷനു നിർദേശം നൽകിയതായും മുസാഫർപുർ എസ്എസ്പി മനോജ് കുമാർ സിൻഹ പറഞ്ഞു. കേസെടുത്തതിന് എതിരെ രാജ്യവ്യാപകമായി പ്രതിഷേധം ഉയർന്നിരുന്നു.
സംവിധായകരായ അടൂർ ഗോപാലകൃഷ്ണൻ, ശ്യാം ബെനഗൽ, മണിരത്നം, അപർണ സെൻ, അനുരാഗ് കശ്യപ്, ആശ ആചി ജോസഫ്, ചരിത്രകാരൻ രാമചന്ദ്ര ഗുഹ, നടിമാരായ രേവതി, കൊങ്കണ സെൻ ശർമ, എഴുത്തുകാരൻ അമിത് ചൗധരി, ഡോ. ബിനായക് സെൻ എന്നിവരുൾപ്പെടെയുള്ളവർക്ക് എതിരെയാണ് മുസഫർപുർ സദർ പൊലീസ് സ്റ്റേഷനിൽ എഫ്ഐആർ റജിസ്റ്റർ ചെയ്തത്. മുസഫർപുർ ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയുടെ ഉത്തരവിനെ തുടർന്നായിരുന്നു കേസ്.
സാംസ്കാരിക നായകർ പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ രാജ്യത്തിന്റെ പ്രതിഛായ തകർക്കുകയും വിഘടനവാദത്തെ പിന്തുണയ്ക്കുകയും ചെയ്തതിനാൽ രാജ്യദ്രോഹക്കുറ്റം ചുമത്തണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകനായ സുധീർ കുമാർ ഓജ നൽകിയ ഹർജിയിലാണ് എഫ്ഐആർ റജിസ്റ്റർ ചെയ്യാൻ കോടതി നിർദേശിച്ചത്. പ്രധാനമന്ത്രിയുടെ സദ്ഭരണത്തെ താറടിച്ചു കാണിക്കാനും കത്തിൽ ശ്രമിച്ചതായി ഹർജിയിൽ ആരോപിച്ചിരുന്നു.
ഓഗസ്റ്റ് 20ലെ കോടതി വിധി അനുസരിച്ചാണ് പൊലീസ് കേസെടുത്തത്. രാജ്യദ്രോഹത്തിനു പുറമേ സമാധാന ലംഘനത്തിന് ഇടയാക്കുന്ന തരത്തിൽ മതവികാരം വ്രണപ്പെടുത്തി എന്ന കുറ്റവും ചുമത്തി. ‘ജയ് ശ്രീറാം’ പോർവിളിയായി മാറിയെന്ന കത്തിലെ പരാമർശത്തിനെതിരെ സംഘപരിവാർ രൂക്ഷവിമർശനം നടത്തിയിരുന്നു. ന്യൂനപക്ഷങ്ങളെയും ദലിതരെയും ലക്ഷ്യമിട്ടുള്ള ആൾക്കൂട്ട കൊലപാതകങ്ങൾ എത്രയും വേഗം അവസാനിപ്പിക്കണമെന്നും വിയോജിപ്പുകൾ കൂടി ഉൾക്കൊള്ളുന്നതാണു ജനാധിപത്യമെന്നും കത്തിൽ സാംസ്കാരിക നായകർ അഭിപ്രായപ്പെട്ടിരുന്നു. ജൂലൈ 23 നാണ് മോദിക്ക് കത്തയച്ചത്.
English Summary: "Maliciously False": Bihar Cops On Sedition Charge Against Celebrities