കടത്തിൽ റെക്കോർഡിട്ട് ഇമ്രാൻ ഖാൻ; തകർന്നു ‘തരിപ്പണ’മായി പാക്കിസ്ഥാൻ
Mail This Article
ഇസ്‍ലാമാബാദ് ∙ ഭരണത്തിലേറി ഒരു വർഷം കൊണ്ടുതന്നെ കടം വാങ്ങുന്നതിൽ റെക്കോർഡുകളെല്ലാം ഭേദിച്ച് പാക്കിസ്ഥാനിലെ ഇമ്രാൻ ഖാൻ സർക്കാർ. രാജ്യത്തിന്റെ മൊത്തം കടത്തില്‍ ഇമ്രാൻ സർക്കാർ 7.509 ട്രില്യൻ പാക്ക് രൂപയുടെ വർധന വരുത്തിയെന്നാണ് ഔദ്യോഗിക കണക്കുകൾ. കടം വാങ്ങുന്നതിൽ മുൻ പ്രധാനമന്ത്രിമാരെ ഇമ്രാൻ കടത്തിവെട്ടിയതായും റിപ്പോർട്ടുണ്ട്. ഇതോടെ പാക്ക് സമ്പദ് വ്യവസ്ഥ താറുമാറായെന്നാണു സൂചന.
2018 ഓഗസ്റ്റിനും 2019 ഓഗസ്റ്റിനും ഇടയിൽ 2.804 ട്രില്യൻ വിദേശത്തുനിന്നും 4.705 ട്രില്യൻ ആഭ്യന്തര സ്രോതസ്സുകളിൽനിന്നുമാണു സർക്കാർ കടമെടുത്തത്. കടം സംബന്ധിച്ച റിപ്പോർട്ട് സ്റ്റേറ്റ് ബാങ്ക് ഓഫ് പാക്കിസ്ഥാന്‍ പ്രധാമന്ത്രിയുടെ ഓഫിസിന് അയച്ചുകൊടുത്തു. കഴിഞ്ഞ ഓഗസ്റ്റില്‍ 24.732 ട്രില്യൻ ആയിരുന്ന പൊതുകടം ഇമ്രാന്‍ ഭരണത്തിൽ 32.240 ട്രില്യനിലേക്കു കുതിച്ചു. ഈ സാമ്പത്തിക വർഷത്തിന്റെ ആദ്യപാദത്തിൽ ഒരു ട്രില്യൻ ലക്ഷ്യമിട്ടെങ്കിലും 96,000 കോടി രൂപ മാത്രമെ നികുതിയിനത്തിൽ പിരിക്കാനായുള്ളൂ എന്നും വാർത്തകളുണ്ട്.
English Summary: Imran Khan govt borrows ₹7.5 trillion in just 1 year, breaks all record