അരുംകൊലയുടെ വക്കാലത്ത് ഏൽക്കില്ലെന്ന് അഭിഭാഷകർ; കസ്റ്റഡി അപേക്ഷ നാളെ
Mail This Article
കോഴിക്കോട്∙ കൂടത്തായി കൊലപാതക പരമ്പരയിലെ പ്രതികളുടെ വക്കാലത്ത് ഏറ്റെടുക്കില്ലെന്ന് താമരശ്ശേരിയിലെ അഭിഭാഷകര്‍. പ്രതികളായ മാത്യുവിന്റെയും പ്രജികുമാറിന്റെയും ബന്ധുക്കള്‍ അഭിഭാഷകരെ സമീപിച്ചെങ്കിലും ആരും വക്കാലത്ത് ഏറ്റെടുത്തില്ല. ജാമ്യം ലഭിക്കാന്‍ പ്രയാസമുള്ള കേസാണെന്നാണ് അഭിഭാഷകര്‍ പറയുന്നത്. മാത്യുവിനുവേണ്ടി കോഴിക്കോട്ടുള്ള അഭിഭാഷകന്‍ ഹാജരാകും.
പ്രതികൾക്കായുള്ള കസ്റ്റഡി അപേക്ഷ നാളെ പരിഗണിക്കും. പ്രതികളെ നാളെ കോടതിയിൽ ഹാജരാക്കും. റിമാന്‍ഡിലുള്ള പ്രതികളെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ അന്വേഷണസംഘം കോടതിയില്‍ അപേക്ഷ നല്‍കി. ജോളി, മാത്യു, പ്രജികുമാര്‍ എന്നിവരെ കസ്റ്റഡിയില്‍ വേണമെന്ന അപേക്ഷ താമരശേരി ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് പരിഗണിച്ചത്. പ്രതികളെ വിശദമായി ചോദ്യം ചെയ്യുകയും തെളിവെടുപ്പ് നടത്തുകയും ചെയ്യേണ്ടതുണ്ട്.
അതിനിടെ കേസന്വേഷണം വേഗത്തിലാക്കുന്നതിനായി അന്വേഷണ സംഘം വിപുലീകരിച്ചു. താമരശ്ശേരി ഡിവൈഎസ്പിയെയും ആറ് സിഐമാരെയും ആണ് സംഘത്തിൽ ഉൾപ്പെടുത്തിയത്. കേസന്വേഷണം കട്ടപ്പനയിലെ മന്ത്രവാദിയിലേക്കും നീളുന്നുണ്ട്. കൊലപാതക പരമ്പരയിൽ മന്ത്രവാദിക്കും പങ്കെന്നാണു സൂചനകൾ. റോയിയുടെ വസ്ത്രത്തിന്റെ കീശയിൽ നിന്ന് മന്ത്രവാദിയുടെ കാർഡ് കിട്ടിയതോടെയാണ് അന്വേഷണം ഈ വഴിക്കും പുരോഗമിക്കുന്നത്. മന്ത്രവാദി നൽകിയ പൊടി സിലിക്കു കൊടുത്തിരുന്നുവെന്ന് ജോളി അന്വേഷണ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തുകയും ചെയ്തു.