കൂടത്തായി: അന്വേഷിക്കാൻ 35 ഉദ്യോഗസ്ഥർ; സാങ്കേതിക സഹായത്തിന് പ്രത്യേകസംഘം
Mail This Article
തിരുവനന്തപുരം∙ കൂടത്തായി കൂട്ടക്കൊലക്കേസിൽ അന്വേഷണസംഘം വിപുലീകരിച്ച് അംഗബലം 35 ആക്കി. കൂടുതല്‍ ഡിവൈഎസ്പിമാരെ ഉള്‍പ്പെടുത്തി. തിരുവനന്തപുരത്ത് ഡിജിപി ലോക്നാഥ് ബെഹ്റ വിളിച്ച ഉന്നതതല യോഗത്തിന്‍റേതാണു തീരുമാനം. അന്വേഷണത്തിനു സാങ്കേതിക സഹായം നല്‍കാനായി പ്രത്യേക സംഘത്തെയും രൂപീകരിച്ചു.
ഫൊറന്‍സിക് ലാബ് മേധാവികളും വിദഗ്ധരും ഉള്‍പ്പെട്ട സംഘത്തിന് ഐസിറ്റി സൂപ്രണ്ട് ഡോ. ദിവ്യ വി.ഗോപിനാഥ് നേതൃത്വം നല്‍കും. കൊലപാതക പരമ്പരയിലെ പ്രതികൾക്കായുള്ള ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡി അപേക്ഷ താമരശേരി കോടതി വ്യാഴാഴ്ച പരിഗണിക്കും. കൂട്ടക്കൊലക്കേസിൽ അറസ്റ്റിലായ ജോളി ജോസഫ് ആദ്യഭർത്താവിന്റെ സഹോദരിയുടെ മകൾ ഉൾപ്പെടെ അഞ്ചു പെൺകുട്ടികളെക്കൂടി കൊല്ലാൻ ശ്രമിച്ചിട്ടുണ്ടെന്നു പൊലീസിനു വിവരം ലഭിച്ചിരുന്നു.
ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പെൺമക്കളുടെ നേരെയായിരുന്നു വധശ്രമം. മൂന്നു പെൺകുട്ടികൾക്കു നേരെയുണ്ടായ നീക്കത്തെക്കുറിച്ച് അന്വേഷണ ഘട്ടത്തിൽത്തന്നെ പൊലീസ് അറിഞ്ഞിരുന്നു. കൂട്ടക്കൊലയുടെ വാർത്ത പുറത്തുവന്നതോടെയാണു മറ്റു രണ്ടു പെൺകുട്ടികളുടെ വീട്ടുകാരും സംശയം പ്രകടിപ്പിച്ചത്. ജോളി ഇവരുടെ വീട്ടിലുള്ള സമയത്തു ഭക്ഷണശേഷം കുട്ടികൾ വായിലൂടെ നുരയും പതയും വന്ന് അസ്വസ്ഥത പ്രകടിപ്പിക്കുകയായിരുന്നു.
English Summary: Probe team expanded for Koodathai Murder Case