ജീവിക്കുന്നത് അമ്മയ്ക്കു വേണ്ടി; യുവതിയുടെ അടിയേറ്റ റിങ്കുവിന് പറയാനുള്ളത്
Mail This Article
കൊച്ചി ∙ ഇരുചക്ര വാഹനം മാറ്റിവയ്ക്കാൻ ആവശ്യപ്പെട്ടതിനു കോപാകുലയായ യുവതിയുടെ അടിയേറ്റ സെക്യൂരിറ്റി ജീവനക്കാരൻ റിങ്കുവിന്റെ വാക്കുകൾ സമൂഹമാധ്യമങ്ങളിൽ വൈറലായി. റിങ്കുവിന്റെ മുഖത്ത് യുവതി ആഞ്ഞടിക്കുന്ന വിഡിയോ കഴിഞ്ഞദിവസം വലിയ തോതിൽ പ്രചരിച്ചിരുന്നു. ‘ഒരു തെറ്റും ചെയ്യാത്ത തന്റെ മുഖത്ത് പരസ്യമായി ആ സ്ത്രീ അടിച്ചപ്പോൾ തിരിച്ചു ഒരെണ്ണം കൊടുത്തുകൂടായിരുന്നോ? അല്ലാതെ കരഞ്ഞുകൊണ്ട് ഓടിമറഞ്ഞ നീ ഒരു ആണാണോ?’ എന്ന ചോദ്യത്തിനുള്ള മറുപടിയാണു ഇപ്പോൾ പ്രചരിക്കുന്നത്.
‘ആകെയുള്ളത് അമ്മയാണ്. ജീവിക്കുന്നത് അമ്മയ്ക്കു വേണ്ടിയാണ്.. ഞാൻ തിരിച്ചടിച്ചാൽ എന്തു സംഭവിക്കുമെന്ന് എനിക്കറിയാം.’ എന്നാണു റിങ്കു പറയുന്നത് ദിലീപ് പി.ജി എന്നയാളുടെ ഫെയ്സ്ബുക് പോസ്റ്റിലൂടെയാണു റിങ്കുവിന്റെ ഇപ്പോഴത്തെ അവസ്ഥ വെളിപ്പെട്ടത്. സ്വകാര്യ ആശുപത്രിയിലെ താല്‍ക്കാലിക ജീവനക്കാരനാണു മാവേലിക്കര സ്വദേശിയായ റിങ്കു.
യുവതിയുടെ സ്കൂട്ടര്‍ കാര്‍ പാര്‍ക്കിങ്ങില്‍ നിന്നു മാറ്റിവയ്ക്കാന്‍ ജീവനക്കാരന്‍ ആവശ്യപ്പെടുന്നു. ആശുപത്രിക്ക് അകത്തു പോയി തിരിച്ചെത്തിയ യുവതി ജീവനക്കാരന്‍ സ്കൂട്ടര്‍ മാറ്റി വയ്ക്കുന്നതു കണ്ടു. ദേഷ്യത്തിൽ റിങ്കുവിന്റെ മുഖത്ത് അടിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. സംഭവത്തിൽ യുവതിക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ഇതിനുപിന്നാലെയാണു റിങ്കുവിന്റെ അവസ്ഥ വിവരിച്ചു ദിലീപ് ഫെയ്സ്ബുക്ക് പോസ്റ്റിട്ടത്.
ദിലീപിന്റെ കുറിപ്പിൽനിന്ന്:
ജീവിക്കാൻ വേണ്ടി സെക്യൂരിറ്റി ജീവനക്കാരന്റെ വേഷം ധരിക്കേണ്ടി വന്ന റിങ്കു. ഒരു സ്ത്രീ പരസ്യമായി മുഖത്ത് അടിച്ചപ്പോൾ കരഞ്ഞുകൊണ്ട് ഓടിമറഞ്ഞ ഇരുപത്തിയേഴുകാരനോട് എല്ലാവരും ചോദിച്ചു തിരിച്ചടിക്കാമായിരുന്നില്ലേ.? നീ ഒരു ആണാണോ? എന്നൊക്കെ, അവൻ പറഞ്ഞു ആകെയുള്ളത് അമ്മയാണ് ജീവിക്കുന്നത് അമ്മയ്ക്കു വേണ്ടി, ഞാൻ തിരിച്ചടിച്ചാൽ എന്തു സംഭവിക്കുമെന്ന് എനിക്കറിയാം.
സുഹൃത്തുക്കളെ മാവേലിക്കരയിൽ നിന്നും ആലുവയിൽ വന്ന് സെക്യൂരിറ്റി ജോലി ചെയ്യൂന്ന ഈ ചെറുപ്പക്കാരന് ആലുവയിൽ നീതി ലഭിക്കണം. ആലുവക്കാരന് അപമാനമായ സംഭവം ഒതുക്കാൻ, നിസ്സാരവൽക്കരിക്കാൻ ചില ശക്തികൾ പ്രവർത്തിക്കുന്നതായി അറിയുന്നു. പ്രതിഷേധിക്കുക, പ്രതികരിക്കുക.
English Summary: Security officer Rinku on lady stabbed incident