‘ഒരു സൈനികന്റെ വീരമൃത്യുവിനു പകരം 10 ശത്രുക്കളുടെ ജീവനെടുക്കാൻ ഇന്ത്യ പ്രാപ്തം’
Mail This Article
സാംഗ്ലി∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണത്തിൽ ഇന്ത്യയുടെ ദേശീയ സുരക്ഷ ശക്തിപ്പെട്ടുവെന്നു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രക്തസാക്ഷിത്വം വരിച്ച ഓരോ സൈനികന്റെയും ജീവനു പകരമായി പത്ത് ശത്രുക്കളുടെ ജീവനെടുക്കാൻ ഇന്ത്യയ്ക്കു കഴിയുമെന്ന് ഇപ്പോൾ ലോകത്തിനു അറിയാമെന്നു ബാലാകോട്ട് ആക്രമണം ചൂണ്ടിക്കാട്ടി അമിത് ഷാ പറഞ്ഞു. മഹാരാഷ്ട്രയിലെ സാംഗ്ലിയിൽ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അമിത് ഷാ.
കശ്മീരിന്റെ പ്രത്യേക പദവി നീക്കിയ എൻഡിഎ സർക്കാരിന്റെ നീക്കത്തെ എതിർത്തതിന് കോൺഗ്രസിനെയും എൻസിപിയെയും അമിത് ഷാ വിമർശിച്ചു. ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകിയ ആർട്ടിക്കിൾ 370 റദ്ദാക്കുന്നതിൽ നിസ്തുലമായ പ്രവർത്തനം നടത്തിയതിനു പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അദ്ദേഹം പ്രശംസിച്ചു. രാജ്യസുരക്ഷ ഉറപ്പാക്കുകയാണ് പ്രധാനമന്ത്രി ചെയ്തത്.
രാഹുൽ ഗാന്ധിയും ശരദ് പവാറും ആർട്ടിക്കിൾ 370 റദ്ദാക്കിയതിൽ നിലപാട് വ്യക്തമാക്കണമെന്നും അമിത് ഷാ പറഞ്ഞു. കഴിഞ്ഞ കോൺഗ്രസ്-എൻസിപി സഖ്യ സർക്കാരുകൾ മഹാരാഷ്ട്രയിൽ എന്തു ചെയ്തുവെന്ന് ശരദ് പവാർ വിശദീകരിക്കണമെന്നും സാംഗ്ലി ജില്ലയിലെ ജാട്ടില്‍ നടന്ന തിരഞ്ഞെടുപ്പ് യോഗത്തില്‍ അമിത് ഷാ പറഞ്ഞു.
English Summary: 10 enemies will be killed for every Indian jawan’s death,’ says Amit Shah