എല്ലാവരെയും കൊല്ലാന്‍ മിഥുന്‍ ലക്ഷ്യമിട്ടു; ഇളയകുട്ടിയുമായി അമ്മ ഓടി രക്ഷപ്പെട്ടു
Mail This Article
കൊച്ചി ∙ കുടുംബത്തിലെ എല്ലാവരെയും കൊല്ലാൻ മിഥുൻ ലക്ഷ്യമിട്ടെന്നു കാക്കനാട് യുവാവ് തീവച്ചു കൊലപ്പെടുത്തിയ ദേവികയുടെ അമ്മ. അർധരാത്രിയിൽ വീട്ടിലെത്തിയ മിഥുൻ തന്റെ ദേഹത്തും പെട്രോൾ ഒഴിച്ചെന്ന് അമ്മ മോളി പറഞ്ഞു. സംഭവത്തെത്തുടർന്നു ബോധരഹിതയായിരുന്ന മോളി ആശുപത്രിയിൽ ചികിത്സയിലാണ്.
പെട്രോള്‍ ദേഹത്ത് ഒഴിച്ചതിനു ശേഷമാണ് യുവാവ് പെണ്‍കുട്ടിയുടെ വീട്ടിലെത്തിയതെന്ന് സംശയിക്കുന്നതായി അയല്‍വാസി പറഞ്ഞു. ബഹളം കേട്ട് ഓടിയെത്തിയപ്പോള്‍ ദേവികയും മിഥുനും നിന്നു കത്തുന്നതാണ് കണ്ടത്. പെണ്‍കുട്ടി വീട്ടിൽവച്ചു തന്നെ മരിച്ചു. മിഥുന്‍ ദേവികയുടെ അകന്ന ബന്ധുവാണെന്നും ഇതിനു മുന്‍പും ഷാലന്റെ വീട്ടിൽ വന്നിട്ടുണ്ടെന്നും അയല്‍വാസി മനോരമ ന്യൂസിനോട് പറഞ്ഞു.
ദേവിക ട്യൂഷൻ പഠിച്ചിരുന്ന സ്ഥലത്തും മിഥുൻ ശല്യം ചെയ്തിരുന്നതായി സഹപാഠി പറഞ്ഞു. ഇരുവരും ബുധനാഴ്ച വൈകിട്ട് വാക്കുതർക്കത്തിൽ ഏർപ്പെട്ടിരുന്നതായും സഹപാഠി പറഞ്ഞു.
ബുധനാഴ്ച അർധരാത്രിയാണ് കാക്കനാട് കാളങ്ങാട്ട് പദ്മാലയത്തിൽ ഷാലന്റെ മകള്‍ ദേവികയെ പറവൂർ സ്വദേശിയായ മിഥുൻ ദേഹത്ത് പെട്രോൾ ഒഴിച്ചശേഷം തീകൊളുത്തി കൊലപ്പെടുത്തിയത്. പൊള്ളലേറ്റ മിഥുനും മരിച്ചു.
തടയാന്‍ ശ്രമിച്ച പെണ്‍കുട്ടിയുടെ പിതാവ് ഷാലനും ഗുരുതരമായി പൊളളലേറ്റു. അമ്മയും ഇളയകുട്ടിയും ഓടി രക്ഷപ്പെടുകയായിരുന്നു. ബൈക്കിലാണ് മിഥുൻ വീട്ടിലെത്തിയത്. വീട്ടില്‍ കടന്നുകയറി പെണ്‍കുട്ടിയുടെമേല്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു.