ശേഷിച്ച സയനൈഡ് എവിടെ? പൊന്നാമറ്റം വീട്ടില്‍ ഒളിപ്പിച്ചെന്നു സൂചന
Mail This Article
കോഴിക്കോട്∙ കൂടത്തായി കൊലപാതക പരമ്പരയിൽ നിർണായക തെളിവായ ശേഷിച്ച സയനൈഡ് കണ്ടെത്താൻ ജോളിയെ ചോദ്യം ചെയ്യുന്നത് തുടരുന്നു. കൊലപാതകങ്ങൾക്ക് ഉപയോഗിച്ച സയനൈഡ് പൊന്നാമറ്റം വീട്ടിൽ ഒളിപ്പിച്ചിട്ടുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ സംശയം. ആറ് ദിവസത്തെ ചോദ്യം ചെയ്യലിൽ ജോളിയെ കൊണ്ട് പരമാവധി സത്യങ്ങൾ തുറന്ന് പറയിപ്പിക്കണം എന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.
റോയിയെ കൊന്നത് ജോളിയാണെന്ന് തെളിയിക്കാൻ പൊലീസിന് വേണ്ടത് ശക്തമായ തെളിവാണ്. ജോളിയുടെ കൈവശം സയനൈഡ് ഉണ്ടെങ്കിൽ അത് കണ്ടെടുത്താൽ ശക്തമായ തെളിവാകും. ശേഷിച്ച സയനൈസ് പൊന്നാമറ്റം വീട്ടില്‍ ഒളിപ്പിച്ചിരിക്കാമെന്ന് സംശയിക്കുന്നു. ചോദ്യം ചെയ്യലിൽ, ഒളിപ്പിച്ച ഇടം എവിടെയാണെന്ന് ജോളി തന്നെ പറയണം. അതിനു വേണ്ടിയുള്ള ശ്രമം തുടരുകയാണ്.
മാത്യു, പ്രജികുമാർ എന്നിവരിൽ നിന്നും ശേഖരിക്കുന്ന വിവരങ്ങളും തെളിവുകളിലേക്കെത്തുമെന്നാണ് കണക്ക് കൂട്ടൽ. കേസന്വേഷണത്തിന്റെ ഗതി നാളെ മുതൽ മാറും. ഓരോ കൊലപാതകങ്ങൾക്കും പ്രത്യേകം പ്രത്യേകം എഫ്ഐആർ വേണമോ എന്ന കാര്യത്തിലടക്കം, വിപുലീകരിച്ച അന്വേഷണ സംഘത്തിന് അന്തിമ തീരുമാനത്തിലെത്തേണ്ടതുണ്ട്.
കസ്റ്റഡിയിലുള്ള പ്രതികളെ ചോദ്യം ചെയ്യുന്നതിനൊപ്പം ജോളിയുമായി ബന്ധമുണ്ടായിരുന്നവരിൽ നിന്നും മൊഴിയെടുക്കൽ തുടരുകയാണ്. പ്രാദേശിക കോൺഗ്രസ് നേതാവ് രാമകൃഷ്ണന്റെ മരണവുമായി ബന്ധപ്പെട്ട് ബ്യൂട്ടി പാർലർ ഉടമ സുലേഖയേയും ഭർത്താവിനേയും ചോദ്യം ചെയ്യാൻ കോഴിക്കോട് അസിസ്റ്റന്റ് കമ്മിഷണർ വിളിപ്പിച്ചു. ഇനി കുറ്റമറ്റ തെളിവെടുപ്പാണ് പൊലീസിന്റെ ലക്ഷ്യം. കുറ്റം തെളിയിക്കാനുള്ള സാക്ഷിമൊഴിയും പരമാവധി ഉറപ്പാക്കേണ്ടതുണ്ട്.