ജോളി കബളിപ്പിച്ചെന്ന് ഉദ്യോഗസ്ഥർ; റോയ് കൊലക്കേസിൽ പിടിമുറുക്കി പൊലീസ്
Mail This Article
കോഴിക്കോട്∙ കൂടത്തായി കൂട്ടക്കൊലപാതക കേസ് പ്രതി ജോളി കബളിപ്പിച്ചെന്ന് ഉദ്യോഗസ്ഥർ. വ്യാജ ഒസ്യത്തിനായി ഉടമസ്ഥാവകാശം മാറ്റിയത് കബളിപ്പിച്ചാണെന്ന് പഞ്ചായത്ത് സെക്രട്ടറി പറഞ്ഞു. കൈവശാവകാശ രേഖ ഹാജരാക്കിയിരുന്നില്ല. കാണാതായെന്നു കരുതി. മറ്റുരേഖകൾ പരിശോധിച്ചാണ് ഉടമസ്ഥാവകാശം മാറ്റിയത്. വ്യാജരേഖ ചമച്ചെന്നു കണ്ടെത്തിയതോടെ ജോളിയുടെ ഉടമസ്ഥാവകാശം റദ്ദാക്കി.
അതേസമയം കൂടത്തായി കൂട്ടക്കൊലപാതക കേസിൽ റോയിയുടെ കൊലപാതകത്തിൽ കൂടുതൽ ശ്രദ്ധകേന്ദ്രീകരിക്കാനാണു പൊലീസ് നീക്കം. മറ്റ് അഞ്ച് മരണങ്ങളുടെയും അന്വേഷണ റിപ്പോർട്ട് തയാറാക്കും. സ്വത്തു തട്ടിയെടുക്കാനും പുതിയ വിവാഹം കഴിക്കാനും ഭർത്താവിനെ ജോളി കൊലപ്പെടുത്തിയെന്ന കുറ്റപത്രമാണ് അണിയറയിൽ ഒരുങ്ങുന്നത്.
ജോളിയ്ക്ക് ശിക്ഷ ഉറപ്പാക്കാൻ പൊലീസിന്റെ ആവനാഴിയിലെ ആയുധങ്ങൾ ഇങ്ങനെ: ജോളിയുടെ കുറ്റസമ്മത പ്രകാരം മാത്യുവിന്റെ പങ്ക് വ്യക്തം. മാത്യുവിന്റെ കുറ്റസമ്മത പ്രകാരം സയനൈഡിന്റെ ഉറവിടവും കണ്ടെത്തി. മാത്യുവുമൊത്തുള്ള പ്രജുകുമാറിന്റെ കടയിലെ തെളിവെടുപ്പും സയനൈഡ് കണ്ടെത്തിയതിന്റെ ഔദ്യോഗിക സാക്ഷിമൊഴിയും നിർണായകം. പിന്നെ, പൊലീസ് സ്വരൂപിക്കുന്നതാകട്ടെ ജോളിയും റോയിയും തമ്മിലുള്ള അകൽച്ച അറിയാവുന്നവരുടെ സാക്ഷി മൊഴികൾ .
ജോളിയുടെ പരപുരുഷ ബന്ധം തെളിയിക്കാൻ ബിഎസ് എൻഎൽ ജീവനക്കാരൻ ജോൺസന്റെ മൊഴി. നിർണായക സാക്ഷികളുടെ 164 മൊഴി മജിസ്ട്രേറ്റിന് മുമ്പിൽ നൽകാൻ പൊലീസ് ശ്രമിക്കുന്നുണ്ട്. ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങൾ അറിയാവുന്ന കട്ടപ്പനയിലെ ജ്യോത്സ്യനും മന്ത്രവാദിയും പൊലീസിന്റെ കണ്ണിൽ മുഖ്യ സാക്ഷികളാണ്. സയനൈഡ് ഉള്ളിൽ ചെന്നതിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് കുറ്റകൃത്യം തെളിയിക്കാൻ പൊലീസിനു തുണയാകും.
സ്വത്തു തട്ടിയെടുക്കാൻ വ്യാജ ഒസ്യത്തുണ്ടാക്കിയതിന്റെ രേഖകളും ജോളിക്കെതിരായ തെളിവാകും. ഇതോടൊപ്പം, തഹസിൽദാർ ജയശ്രീയുടെ സാക്ഷി മൊഴിയും പൊലീസിന് പിടിവള്ളിയാകും. അഞ്ചു മരണങ്ങളിലും പൊതുവായി കണ്ടിട്ടുള്ള ലക്ഷണങ്ങൾ പ്രത്യേക റിപ്പോർട്ടായി സമർപ്പിക്കുക മാത്രമാണ് പൊലീസ് മുന്നിൽ കാണുന്ന വഴി.
വെവ്വേറെ എഫ്ഐആർ രജിസ്റ്റർ ചെയ്താൽ ഓരോ മരണങ്ങളിലേയും കുറ്റക്യത്യം തെളിയിക്കുക പൊലീസിന് ദുഷ്ക്കരമാകും. പ്രത്യേകിച്ച് അഞ്ചു മരണങ്ങളിലും പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഇല്ലാത്ത സാഹചര്യത്തിൽ. റോയിയുടെ കൊലപാതകം തെളിയിക്കാൻ അരയും തലയും മുറുക്കി പൊലീസ് ഇറങ്ങും. മറ്റ് അഞ്ചു മരണങ്ങളുടെ സാഹചര്യങ്ങൾ ഉറ്റ ബന്ധുക്കളുടെ സാക്ഷി മൊഴികളിലൂടെ കോടതിക്ക് മുമ്പിൽ എത്തിക്കാനാകും പൊലീസിന്റെ ശ്രമം.
English Summary: Koodathai Murder Investigation