ADVERTISEMENT

കൂടത്തായി കൂട്ടക്കൊലയ്ക്കു ജോളി ജോസഫ് ഉപയോഗിച്ചപോലെ സയനൈഡ് കൊണ്ടു കൂട്ടക്കുരുതി നടത്തിയവർ വേറെയാരെങ്കിലുമുണ്ടോ? കേരളത്തിന്റെ തൊട്ടയൽപക്കമായ കർണാടകയിലെ മംഗളൂരു സ്വദേശി മോഹൻകുമാർ എന്ന സയനൈഡ് മോഹന്റെ കഥയറിഞ്ഞാൽ ഞെട്ടും. കായിക അധ്യാപകനായിരുന്ന മോഹൻകുമാർ 2003–2009 കാലയളവിൽ നാലു മലയാളികളടക്കം ഇരുപതോളം യുവതികളെയാണു സയനൈഡ് നൽകി അതിക്രൂരമായി കൊന്നത്. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച ശേഷമായിരുന്നു കൊലപാതകങ്ങൾ. 20 കൊലക്കേസുകളുടെയും വിചാരണ നടക്കുന്നു. 16 എണ്ണത്തിലും മോഹൻ കുറ്റക്കാരനാണെന്നു കോടതി കണ്ടെത്തി.

കാസർകോട് ഉപ്പള സ്വദേശിനിയായ സംഗീത അധ്യാപിക പൂർണിമയെ കൊന്ന കേസിൽ സെപ്റ്റംബർ 25ന് ജീവപര്യന്തം തടവും 25,000 രൂപ പിഴയും വിധിച്ചതാണ് ഒടുവിലത്തെ ശിക്ഷാവിധി. ബണ്ട്‌വാൾ കന്യാനയിലെ കായികാധ്യാപകനായിരുന്നു മോഹൻ കുമാർ (56). ഗർഭ നിരോധന ഗുളിക എന്ന വ്യാജേന സയനൈഡ് നൽകി കൊലപ്പെടുത്തി ആഭരണങ്ങൾ കവർന്ന് ഒളിവിൽ പോവുകയായിരുന്നു ഇയാളുടെ രീതി. 2007 മെയ് 29നാണ് പൂർണിമയെ ബെംഗളൂരു ഉപ്പാർപേട്ട് കെഎസ്ആർടിസി ബസ്‍സ്റ്റാൻഡിലെ വിശ്രമമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് ആദ്യം കരുതിയത്.

2010ൽ മറ്റൊരു കേസിൽ അറസ്റ്റിലായ മോഹൻ കുമാറിനെ ചോദ്യം ചെയ്തപ്പോഴാണ് ഇതടക്കം 20 കൊലപാതകങ്ങളുടെ ചുരുളഴിഞ്ഞത്. 2007 ഏപ്രിലിൽ ഉപ്പള ബസ് സ്റ്റാൻഡിലാണ് ഇരുവരും പരിചയപ്പെടുന്നത്. കർണാടക വനംവകുപ്പ് ഉദ്യോഗസ്ഥൻ സുധാകർ ആചാര്യ എന്നാണ് ഇയാൾ പരിചയപ്പെടുത്തിയത്. അടുപ്പം സ്ഥാപിച്ച ശേഷം വിവാഹ വാഗ്ദാനം നൽകി. സംഗീതം റെക്കോഡ് ചെയ്യാനെന്നു പറഞ്ഞ് ഇവരെ ബെംഗളൂരുവിൽ എത്തിച്ചു. ഹോട്ടലിൽ തങ്ങിയ ശേഷം പിറ്റേന്നു രാവിലെ പൂജയ്ക്കു പങ്കെടുക്കാൻ പോകണമെന്നും ആഭരണങ്ങൾ അഴിച്ചു മുറിയിലെ അലമാരയിൽ വയ്ക്കാനും മോഹൻ നിർദേശിച്ചു.

പൂജയ്ക്കെന്നു പറഞ്ഞു മുറിയിൽ നിന്നിറങ്ങി. ഗർഭ നിരോധന ഗുളിക എന്ന പേരിൽ നൽകിയതു സയനൈഡ് ഗുളിക. ഛർദിയും ക്ഷീണവും ഉണ്ടാകാൻ ഇടയുള്ളതിനാൽ വിശ്രമമുറിയിൽ പോയി കഴിക്കാൻ ആവശ്യപ്പെട്ടു. ബസ് സ്റ്റാൻഡിലെ വിശ്രമ മുറിയിൽ ചെന്നു ഗുളിക കഴിച്ച ഉടൻ ഇവർ കുഴഞ്ഞുവീണു മരിച്ചു. പിന്നാലെ മോഹൻ ഹോട്ടലിലെത്തി ആഭരണങ്ങളെടുത്തു നാട്ടിലേക്കു മടങ്ങി. ഈ കേസിലാണ് ഏറ്റവുമൊടുവിൽ കുറ്റക്കാരനായി കണ്ടെത്തിയത്. മംഗളൂരുവിലെ പ്രത്യേക വിചാരണ കോടതി കേസുകളുടെ കാഠിന്യമനുസരിച്ചു വധശിക്ഷയും ജീവപര്യന്തവും മാറിമാറി വിധിച്ചിട്ടുണ്ട്. കേസുകൾ ഒറ്റയ്ക്കു വാദിക്കുന്ന മോഹൻ, ചില വധശിക്ഷകൾ പിന്നീടു ജീവപര്യന്തമാക്കി മാറ്റിയെടുത്തു.

സ്വയം വാദിച്ചു, മോഹന് വധശിക്ഷ

യുവതികളെ സയനൈഡ് നൽകി കൊലപ്പെടുത്തിയ മൂന്നു കേസുകളിൽ മോഹൻകുമാറിന് 2013 ഡിസംബറിൽ കോടതി വധശിക്ഷ വിധിച്ചിരുന്നു. ബണ്ട്വാൾ വാമനപദവിലെ ലീലാവതി (32), ബണ്ട്വാൾ ബരിമാറിലെ അനിത (22), സുള്ള്യ പെരുവാജെയിലെ സുനന്ദ (25) എന്നിവരെ കൊലപ്പെടുത്തിയ കേസുകളിലായിരുന്നു വധശിക്ഷ. അപൂർവങ്ങളിൽ അപൂർവമെന്നു വിലയിരുത്തിയാണു കോടതി വധശിക്ഷ വിധിച്ചത്. ഭവിഷ്യത്തുകളെക്കുറിച്ചുള്ള ഉത്തമബോധ്യത്തോടെയാണു പ്രതി കൃത്യങ്ങൾ നടത്തിയതെന്നു വ്യക്‌തമാണെന്നും ദയ അർഹിക്കുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

വിവിധ വകുപ്പുകളിലായി 41 വർഷവും ആറു മാസവും തടവ്, 38,000 രൂപ പിഴ എന്നീ ശിക്ഷകളും വിധിച്ചു. എന്നാൽ പരമാവധി ശിക്ഷയായ വധശിക്ഷ അനുഭവിച്ചാൽ മതിയെന്നു കോടതി വ്യക്‌തമാക്കി. 2009 ഒക്‌ടോബർ 21ന് ആണ് മോഹൻ പിടിയിലായത്. 2011 ഏപ്രിൽ 20നു കുറ്റപത്രം സമർപ്പിച്ചു. 2011 നവംബർ 21ന് അതിവേഗ കോടതിയിൽ വിചാരണ ആരംഭിച്ചു. പ്രതി കേസ് സ്വയം വാദിക്കുകയായിരുന്നു. വിചാരണവേളയിൽ ഒരിക്കൽ പോലും പശ്‌ചാത്താപം പ്രകടിപ്പിക്കാത്ത പ്രതി തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചെന്നു കോടതി ചൂണ്ടിക്കാട്ടി.

അധ്യാപകനെന്ന നിലയ്‌ക്കു ജോലിയോട് ആത്മാർഥതയോ സമൂഹത്തോടു പ്രതിബദ്ധതയോ പ്രതി പുലർത്തിയില്ല. കൊല്ലപ്പെട്ടവരോടു പ്രതിക്ക് എന്തെങ്കിലും മുൻവൈരാഗ്യമോ ഇവരെ കൊല്ലാൻ പെട്ടെന്ന് എന്തെങ്കിലും പ്രകോപനമോ ഉണ്ടായിട്ടില്ല. കൊലയ്ക്കു തിരഞ്ഞെടുത്ത മാർഗങ്ങളും കൊല ചെയ്‌ത രീതിയും പരിശോധിക്കുമ്പോൾ അവിവാഹിതകളായ മൂന്നു യുവതികളെ ആസൂത്രിതമായാണു മാനഭംഗവും കൊലയും കവർച്ചയും നടത്തിയതെന്നു വ്യക്‌തമാണ്. പ്രതിയുടെ ക്രൂരമായ മാനസികാവസ്‌ഥയാണ് വ്യക്‌തമാകുന്നത്. സമൂഹത്തെ മാത്രമല്ല, ജുഡീഷ്യറിയെയും ഞെട്ടിപ്പിക്കുന്നതാണിത്– വിധി പ്രഖ്യാപന വേളയിൽ ജഡ്‌ജി പറഞ്ഞു.

കാസർകോട് മുള്ളേരിയ പുഷ്‌പ (21), ഉപ്പള വിജയലക്ഷ്‌മി (26), പൈവളിഗെ സാവിത്രി (26), മംഗലാപുരം തൊക്കോട്ടു താമസിച്ച കുമ്പള സ്വദേശിനി കമല എന്നിവരാണു മോഹന്റെ കൈകളാൽ കൊല്ലപ്പെട്ട മലയാളികൾ. സുള്ള്യ പെരാജെ ബേബി നായക് (25), പുത്തൂർ കെദില ശാരദ (24), സുള്ള്യ സമ്പാജെ കാവേരി (34), പുത്തൂർ പദുമജലു വിനുത (24), ബണ്ട്വാൾ മിട്ടൂർ ഇഡ്‌കിഡു ഹേമാവതി (ഹേമ–24), ബൽത്തങ്ങടി മഡന്ത്യാർ മെഗിനമലാഡി യശോദ (26), ബണ്ട്വാൾ കരിയങ്കാല സനിരിബെ ശശികല (28), മംഗലാപുരം കങ്കനാടി ശാന്ത (35), ഉപ്പിനങ്ങടി വനിത (22), ബജ്‌പെ മുച്ചൂർ ഗുഡബെട്ടു സുജാത (28), കൊണാജെ ശശികല (26), പൂർണിമ (33), ആരതി (24) ഉൾപ്പെടെയുള്ളവരാണു കൊല്ലപ്പെട്ട മറ്റുള്ളവർ.

വധശിക്ഷാവിധി; പുഞ്ചിരിച്ച് മോഹൻ

മൂന്നു യുവതികളെ കൊലപ്പെടുത്തിയ കേസിൽ ശിക്ഷാവിധി കേൾക്കാൻ കോടതിയിൽ എത്തിയപ്പോഴും മൂന്നുകേസിലും വധശിക്ഷയെന്ന വിധി കേട്ടു പുറത്തിറങ്ങിയപ്പോഴും മോഹൻകുമാറിന്റെ മുഖത്തു യാതൊരു ഭാവമാറ്റവുമുണ്ടായിരുന്നില്ല. പുഞ്ചിരിച്ചുകൊണ്ടു കോടതിയിലേക്ക്, അങ്ങനെതന്നെ തിരികെയും. നാടിനെ നടുക്കിയ കൊലയാളിയാണെന്നു കണ്ടാൽ തോന്നാത്ത ഭാവം. ഇതെന്തൊരു മനസ്സ് എന്നായിരുന്നു കണ്ടുനിന്നവരുടെ ചിന്ത. വിധികേട്ട് പുറത്തിറങ്ങി പൊലീസ് വാഹനത്തിലേക്കു പോകവേ മാധ്യമപ്രവർത്തകർ പ്രതികരണം ആരാഞ്ഞപ്പോൾ, ഇപ്പോൾ ഒന്നും പ്രതികരിക്കുന്നില്ലെന്നു മറുപടി നൽകി ചിരിച്ചു നടന്നു നീങ്ങി.

അപ്പീൽ പോകുമോ എന്ന ചോദ്യത്തിനും പ്രതികരിച്ചില്ല. കനത്ത പൊലീസ് കാവലിലായിരുന്നു പ്രതിയെ കൊണ്ടുവന്നതും തിരികെ കൊണ്ടുപോയതും. തനിക്കു രോഗിയായ അമ്മയും ഭാര്യയും രണ്ടു മക്കളുമുണ്ടെന്നും കുടുംബത്തിന്റെ ഏക ആശ്രയമാണെന്നും ശിക്ഷ വിധിക്കുമ്പോൾ ദയ കാട്ടണമെന്നുമാണു പ്രതി കോടതിയോട് ആവശ്യപ്പെട്ടത്. എന്നാൽ, കേസുകളുടെ ശിക്ഷ പ്രഖ്യാപിക്കുമ്പോഴും ബന്ധുക്കളാരും വിധി കേൾക്കാൻ എത്തിയിരുന്നില്ല. കൊല്ലപ്പെട്ട യുവതികളുടെ ബന്ധുക്കളും കോടതിയിലെത്തിയില്ല. പ്രതികരണം തേടി വീട്ടിലെത്തിയ മാധ്യമപ്രവർത്തകരോടു സംസാരിക്കാൻ കൊല്ലപ്പെട്ടവരുടെ വീട്ടുകാരും തയാറായില്ല.

കലാപത്തിൽ ചുരുളഴിഞ്ഞ കൂട്ടക്കൊല

ബണ്ട്വാൾ ബരിമാറിലെ അനിതയെ കാണാതായതിനെ തുടർന്നു 2009ൽ ബന്ത്വാളിലുണ്ടായ കലാപമാണു കൊലപാതക കേസുകളിലേക്കു വഴിതുറന്നത്. അന്യമതസ്ഥനൊപ്പം ഒളിച്ചോടിയെന്ന് ആരോപിച്ച് അനിതയുടെ സമുദായത്തിൽപെട്ടവരാണു പ്രക്ഷോഭം നടത്തിയത്. ഇതേത്തുടർന്നു പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അനിതയുമായി ഫോണിൽ ബന്ധപ്പെട്ടിരുന്ന മോഹൻ പിടിയിലായത്. ഇയാളുമായി ബന്ധമുണ്ടായിരുന്ന കാസർകോട് സ്വദേശിനി പുഷ്പ ഉൾപ്പെടെ ഒട്ടേറെ യുവതികളെ കാണാനില്ലെന്നു മനസ്സിലായതോടെ നടത്തിയ ചോദ്യം ചെയ്യലി‍ലാണു കൊലപാതക പരമ്പരയുടെ ചുരുളഴിഞ്ഞത്. അനിതയുടേത് ഉൾപ്പെടെ യുവതികളുടെ മൃതദേഹങ്ങൾ സംസ്ഥാനത്തെ വിവിധ ബസ് സ്റ്റാൻഡുകളിലെ ശുചിമുറിയിൽ കണ്ടെത്തി.

നിർധന കുടുംബങ്ങളിലെ പെൺകുട്ടികളെയാണ് ഇയാൾ വലയിലാക്കിയിരുന്നത്. സ്‌നേഹം നടിച്ചു വലയിലാക്കിയ ശേഷം ക്ഷേത്രത്തിൽ കൊണ്ടുപോയി താലി കെട്ടും. തുടർന്നു നഗരത്തിലെ ഹോട്ടലിലോ ലോഡ്‌ജിലോ മുറിയെടുത്തു താമസിച്ച് ഇവരുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടും. എന്തെങ്കിലും നുണപറഞ്ഞ് ആഭരണങ്ങൾ കൈക്കലാക്കും. ഇരകളെല്ലാം 20–30 പ്രായത്തിൽ ഉള്ളവരായിരുന്നു. പിറ്റേന്നു സമീപത്തെ ബസ് സ്റ്റേഷനിൽ കൊണ്ടുപോയശേഷം ഗർഭനിരോധന ഗുളിക കഴിക്കാൻ നിർബന്ധിക്കും. ശുചിമുറിയിൽ കയറുന്ന യുവതികൾക്കു വെള്ളത്തിനു പകരം സയനൈഡ് കലർന്ന ലായനിയാകും ചിലപ്പോൾ നൽകുക. സയനൈഡ് പുരട്ടിയ ഗുളികയും കൊടുക്കാറുണ്ട്.

വിവാഹ വാഗ്ദാനം നൽകി യുവതികളെ വിവിധ നഗരങ്ങളിൽ എത്തിച്ചാണ് മോഹൻകുമാർ മാനഭംഗപ്പെടുത്തുകയും സയനൈഡ് പുരട്ടിയ ഗർഭനിരോധന ഗുളിക നൽകി കൊലപ്പെടുത്തുകയും ചെയ്തിരുന്നത്. മൈസൂർ, ബെംഗളൂരു ഉൾപ്പെടെ വിവിധ നഗരങ്ങളിലെ ബസ്‌സ്റ്റാൻഡ് ശുചിമുറികളിൽ നിന്നാണ് എല്ലാ മൃതദേഹങ്ങളും കണ്ടെത്തിയത്. ഇവയിൽ പലതും അസ്വാഭാവിക മരണവും ആത്‌മഹത്യയുമായി എഴുതിത്തള്ളിയതായിരുന്നു. എന്നാൽ രണ്ടുപേരുടെ രക്തം ലാബിൽ പരിശോധന നടത്തിയതിൽ മരണകാരണം സയനൈഡ് ആണെന്നു കണ്ടെത്തി. പിടിയിലായ മോഹൻകുമാർ 32 യുവതികളെ കൊലപ്പെടുത്തിയെന്ന് ആദ്യം മൊഴി നൽകിയെങ്കിലും ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ 20 കൊലക്കേസുകളിലാണു വിചാരണ നടക്കുന്നത്.

ജയിലിൽനിന്ന് കിട്ടിയ രഹസ്യ അറിവ്

താനാണു കൊല നടത്തിയതെന്നതിനു വ്യക്തമായ തെളിവില്ലെന്ന് അവകാശപ്പെട്ടു മോഹൻകുമാർ വിചാരണക്കോടതിയുടെ വിധികളെ ചോദ്യം ചെയ്തു മേൽക്കോടതിയെ സമീപിക്കാറുണ്ട്. കേസിൽ തനിക്കുള്ളത്ര ധാരണ അഭിഭാഷകന് ഉണ്ടാകില്ലെന്നും സ്വയം വാദിക്കാൻ അനുവദിക്കണം എന്നുമുള്ള അഭ്യർഥന കോടതി അംഗീകരിച്ചിട്ടുമുണ്ട്. കോടതിയിൽ സ്വയം വാദിച്ചു വധശിക്ഷയിൽനിന്നു മോചിതനായ ചരിത്രവുമുണ്ട് ഈ കുപ്രസിദ്ധ കുറ്റവാളിക്ക്. 2005ൽ ദക്ഷിണ കന്നഡ ബന്ത്വാൾ താലൂക്കിലെ ലീല (32) എന്ന യുവതിയെ വിവാഹ വാഗ്ദാനം നൽകി മാനഭംഗപ്പെടുത്തുകയും സയനൈഡ് കലർന്ന ലായനി നൽകി കൊലപ്പെടുത്തുകയും ചെയ്തെന്ന കേസിൽ വധശിക്ഷയാണു കോടതി വിധിച്ചത്.

2017 ഒക്ടോബറിൽ ‌കോടതിയിൽ മറ്റാരുടെയും സഹായമില്ലാതെയാണു തന്റെ വാദങ്ങൾ മോഹൻ അവതരിപ്പിച്ചത്. വ്യക്തമായ തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടി കർണാടക ഹൈക്കോടതി വധശിക്ഷ റദ്ദാക്കി. 2009ൽ മംഗളൂരു ബന്ത്വാൾ സ്വദേശിനി അനിത ബാരിമറിനെ (22) കൊലപ്പെടുത്തിയ കേസിലെ വധശിക്ഷയും ഹൈക്കോടതി ജീവപര്യന്തമാക്കി ഇളവു ചെയ്തിരുന്നു. ഈ കേസിലും മോഹൻകുമാർ സ്വയമാണു വാദിച്ചത്. അടുത്ത ബന്ധമുണ്ടായിരുന്ന ഒരു സ്ത്രീയെ പുഴയിൽ തള്ളിയിട്ടു കൊല്ലാൻ ശ്രമിച്ചെന്ന കേസിൽ ഏറെനാൾ ജയിലിൽ കഴിയുകയും കുറ്റവിമുക്തനായി പുറത്തിറങ്ങുകയും ചെയ്ത ചരിത്രമുണ്ട് മോഹന്.

അന്നത്തെ സഹതടവുകാരനായ സ്വർണപ്പണിക്കാരനാണ്, നിമിഷാർധ വേഗത്തിൽ ജീവനെടുക്കുന്ന പൊട്ടാസ്യം സയനൈഡിനെപ്പറ്റിയുള്ള വിവരം മോഹനു കൈമാറിയത്. കൂടുതൽ പണം നൽകിയാൽ ആർക്കും അന്ന് കർണാടകയിൽ സയനൈഡ് ലഭ്യമായിരുന്നു. വലിയ നിയന്ത്രണങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഒരു കെമിക്കൽ വ്യാപാരിയിൽനിന്ന് സ്വർണപ്പണിക്കാരൻ എന്ന വ്യാജേന വാങ്ങിസൂക്ഷിച്ച സയനൈഡ് ആണു പാവപ്പെട്ട സ്ത്രീകളെ വശീകരിച്ചു ജീവനെടുക്കാൻ മോഹൻ ഉപയോഗപ്പെടുത്തിയത്. ഔദ്യോഗികമായി മൂന്നുതവണ ഇയാൾ വിവാഹിതനായിട്ടുണ്ട്. ഒരു കുറ്റകൃത്യത്തിൽ പോലും മോഹനു പശ്ചാത്താപമില്ലെന്നതു അന്വേഷണസംഘത്തെ അമ്പരിപ്പിക്കുന്നു.

English Summary: Kerala remembers Serial killer 'Cyanide' Mohan in the background of Koodathai Murders

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com