‘ആൽഫൈനെ കൊന്നതല്ല’; കുട്ടിക്കു ഭക്ഷണം നൽകിയത് ഷീനയെന്ന് ജോളി
Mail This Article
കോഴിക്കോട്∙ ഭർത്താവ് ഷാജുവിന്റെ മകള്‍ക്ക് സയനൈഡ് നല്‍കിയില്ലെന്ന് കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളി. കുട്ടിക്കു ഭക്ഷണം നല്‍കിയത് ഷാജുവിന്റെ സഹോദരി ഷീനയെന്നും ജോളി പറഞ്ഞു. ഭർത്താവ് ഷാജുവിന്റേയും പിതാവ് സക്കറിയയുടെയും മൊഴിയെടുക്കല്‍ പൂര്‍ത്തിയായി.
കൊലപാതക പരമ്പരയില്‍ അഞ്ചുകേസുകള്‍ കൂടി റജിസ്റ്റര്‍ ചെയ്തു. പൊന്നാമറ്റം വീട്ടിലെ അന്നമ്മ, ടോം തോമസ് എന്നിവരുടെയും മാത്യു മഞ്ചാടിയിലിന്റെയും ഷാജുവിന്റെ മകള്‍ ആല്‍ഫൈന്‍റെയും കൊലപാതകങ്ങളിലാണ് പ്രത്യേകം കേസെടുത്തത്. ഭര്‍തൃമാതാവായ അന്നമ്മയെ കീടനാശിനി നൽകിയാണ് കൊലപ്പെടുത്തിയതെന്ന് ജോളി അന്വേഷണസംഘത്തിന് മൊഴി നല്‍കി
തെളിവുശേഖരണം വെല്ലുവിളിനേരിടുന്ന ഘട്ടത്തിലാണ് ആറുകൊലപാതകങ്ങളില്‍ പ്രത്യേകം എഫ്ഐആര്‍ എന്നതിലേക്ക് അന്വേഷണസംഘം എത്തിയത്. അന്നമ്മ, ഭര്‍ത്താവ് ടോം തോമസ്, അന്നമ്മയുടെ സഹോദരന്‍ മാത്യു മഞ്ചാടിയില്‍, ജോളിയുടെ രണ്ടാംഭര്‍ത്താവായ ഷാജുവിന്റെ മകള്‍ ആല്‍ഫൈന്‍ എന്നിവരുടെ മരണത്തില്‍ കോടഞ്ചേരിയിലാണ് കേസ് റജിസ്റ്റര്‍ ചെയ്തത്. പേരാമ്പ്ര, കൊടുവള്ളി, കൊയിലാണ്ടി, വടകര ഇന്‍സ്പെക്ടര്‍മാര്‍ക്കാണ് ഈ കേസുകളില്‍ അന്വേഷണച്ചുമതല. ഷാജുവിന്റെ ആദ്യഭാര്യ സിലിയുടെ കൊലപാതകത്തില്‍ താമരശേരി പൊലീസാണ് കേസെടുത്തത്.
ജോളിയുടെ ഭര്‍ത്താവ് റോയിയുടെ കൊലപാതകത്തിലാണ് ജോളിയും മറ്റ് രണ്ട് പേരെയും അറസ്റ്റ് ചെയ്തതും തെളിവെടുപ്പ് നടത്തുന്നതും. ഇതില്‍ തെളിവ് ശക്തമാക്കുന്നതിനൊപ്പം മറ്റ് കേസുകളിലും തെളിവ് ലഭിക്കുമെന്നാണ് അന്വേഷണസംഘത്തിന്റെ കണക്കുകൂട്ടല്‍. കല്ലറകളില്‍ നിന്ന് ശേഖരിച്ച മൃതദേഹാശിഷ്ടങ്ങളുടെ രാസപരിശോധനാഫലവും ലഭിക്കേണ്ടതുണ്ട്. ഇതിനു കാലതാമസം വരുമെന്നതിനാല്‍ റോയിയുടെ കൊലപാതകത്തില്‍ നടപടികളാകും ആദ്യം പൂര്‍ത്തിയാക്കുക.
കൊലപാതകങ്ങള്‍ക്ക് ശേഖരിച്ചതില്‍ സയനൈസ് ഇനി ബാക്കിയില്ലെന്നാണ് ജോളി അന്വേഷണസംഘത്തോട് പറഞ്ഞത്. ജോളിയുടെ കുട്ടിക്കാലം മുതലുളള വിവരങ്ങള്‍ ശേഖരിക്കാനും അന്വേഷണസംഘം ശ്രമം തുടങ്ങി. ഇതിനായി അന്വേഷണസംഘാംഗങ്ങള്‍ കട്ടപ്പനയിലുണ്ട്.