ഭർത്താവിനെ കുടുക്കിയതെന്ന് പ്രിജികുമാറിന്റെ ഭാര്യ; ജോളിയുമായി ബന്ധമില്ല
Mail This Article
കോഴിക്കോട്∙ ഭർത്താവിനെ കുടുക്കിയതാണെന്ന് കൂടത്തായി കൊലക്കേസിൽ പിടിയിലായ പ്രജികുമാറിന്റെ ഭാര്യ ശരണ്യ. ജോളിയുമായി ഒരു ബന്ധവുമില്ല. 25 വർഷമായി മാത്യു ഭർത്താവിന്റെ സുഹൃത്താണ്. അന്വേഷണ സംഘത്തിൽ പൂർണ വിശ്വാസമുണ്ട്. നിരപരാധിത്വം തെളിയിച്ച് ഭർത്താവ് തിരിച്ചു വരുമെന്നും ശരണ്യ മനോരമ ന്യൂസിനോട് പറഞ്ഞു.
അതേസമയം, കൂടത്തായി കൊലപാതക പരമ്പരയില്‍ മുഖ്യപ്രതിയെ ജോളിയെയും മറ്റ് പ്രതികളേയും തെളിവെടുപ്പിനായി കൊണ്ടുപോയി. കനത്ത സുരക്ഷയിലാണു പ്രതികളെ കൊണ്ടുപോയത്. പൊന്നാമറ്റം വീട്, ഷാജുവിന്റെ വീട്, മാത്യു മഞ്ചാടിയലിന്റെ വീട് എന്നിവിടങ്ങളിലെത്തിച്ചാണു തെളിവെടുപ്പു നടത്തുന്നത്. നാലുകേസുകള്‍ കൂടി റജിസ്റ്റര്‍ ചെയ്തു. പൊന്നാമറ്റം വീട്ടിലെ അന്നമ്മ, ടോം തോമസ് എന്നിവരുടെയും മാത്യു മഞ്ചാടിയിൽ, ഷാജുവിന്റെ മകള്‍ ആല്‍ഫൈന്‍ എന്നിവരുടെ കൊലപാതകങ്ങളിലാണു പ്രത്യേകം കേസെടുത്തത്. പേരാമ്പ്ര, കൊടുവള്ളി, കൊയിലാണ്ടി, വടകര ഇന്‍സ്പെക്ടര്‍മാര്‍ക്കാണ് അന്വേഷണച്ചുമതല.
ഷാജുവിന്റെ ആദ്യഭാര്യ സിലിയുടെ മരണത്തില്‍ താമരശേരി പൊലീസും കേസെടുത്തിട്ടുണ്ട്. ജോളിയുടെ ഭര്‍ത്താവ് റോയിയുടേതടക്കം ആറു കേസുകളാക്കിയാണ് അന്വേഷണം. ഭര്‍തൃമാതാവ് അന്നമ്മയെ കൊന്നത് കീടനാശിനി നൽകിയാണെന്നാണ് ജോളി മൊഴി നല്‍കിയിരുന്നു. ഭര്‍തൃപിതാവിനും ഭര്‍ത്താവ് റോയിക്കും സിലിക്കും സയനൈഡ് നല്‍കിയെന്നുമാണ് മൊഴി. സിലിയുടെ മകള്‍ക്ക് സയനൈഡ് നല്‍കിയതായി ഒാര്‍മയില്ലെന്നും ജോളി മൊഴി നല്‍കിയിട്ടുണ്ട്.