ഗുളികകളും കീടനാശിനി കുപ്പികളും കണ്ടെടുത്തു; വിദ്യാഭ്യാസ രേഖകള്‍ കിട്ടിയില്ല
Mail This Article
കോഴിക്കോട്∙ കൊലപാതകപരമ്പരയില്‍ ആദ്യ മൂന്നുമരണം നടന്ന പൊന്നാമറ്റം വീട്ടിൽ തെളിവെടുപ്പ് നടന്നു. മുഖ്യപ്രതി ജോളിക്കെതിരെ ആക്രോശവുമായി വന്‍ജനക്കൂട്ടം പൊന്നാമറ്റം വീടിന്റെ വഴികളിലും അയല്‍പക്കത്തും തടിച്ചുകൂടി. നാട്ടുകാരെ ബലപ്രയോഗത്തിലൂടെ നീക്കിയശേഷമാണ് ജോളിയെ പൊന്നാമറ്റം വീടിന്റെ മുറ്റത്തെത്തിച്ചത്.തുടര്‍ന്ന് പത്തുമിനിറ്റിനുശേഷം അകത്തേക്ക് കൊണ്ടുപോയി.
പൊന്നാമറ്റം വീട്ടില്‍ നിന്ന് ഗുളികകളും കീടനാശിനിയുടെ കുപ്പികളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ജോളിയുടെ വിദ്യാഭ്യാസരേഖകള്‍ പൊലീസ് അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. ആധാര്‍, റേഷന്‍കാര്‍ഡ് തുടങ്ങിയവയും വീട്ടില്ലില്ലെന്നാണ് ജോളി അറിയിച്ചത്. ഒന്നരയോടെ ജോളിയെ സമീപത്തെ മാത്യു മഞ്ചാടിയിലിന്റെ വീട്ടില്‍ തെളിവെടുപ്പിന് എത്തിച്ചു. തുടര്‍ന്ന് താമരശേരി ഡിവൈഎസ്പി ഓഫിസില്‍ ഭക്ഷണത്തിനുശേഷം പുലിക്കയത്തും എത്തിച്ച് തെളിവെടുത്തു.
ജോളി ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണുകള്‍ അന്വേഷണസംഘത്തിന് ലഭിച്ചു.ജോളിയുടെ മക്കളാണ് ഫോണുകള്‍ പൊലീസിന് കൈമാറിയത്. ജോളിയുടെ മക്കളുടെയും മരിച്ച റോയിയുടെ സഹോദരി റെഞ്ചിയുടെയും മൊഴികള്‍ അന്വേഷണസംഘം രേഖപ്പെടുത്തി. അന്വേഷണം വിലയിരുത്താന്‍ ഡിജിപി അടുത്തദിവസം കൂടത്തായിയിലെത്തും.
കൊലപാതക പരമ്പര പുറത്തുവരാന്‍ കാരണമായ പരാതി നല്‍കിയ റോജോ അടുത്ത ദിവസം അമേരിക്കയില്‍ നിന്നെത്തും. റോജോയുടെ മൊഴി രേഖപ്പെടുത്താനായി എത്തണമെന്ന് അന്വേഷണസംഘം അവശ്യപ്പെട്ടിരുന്നു. കേസില്‍ പരമാവധി ശാസ്ത്രീയതെളിവ് കൊണ്ടുവരാനാണ് ശ്രമമെന്ന് ഡിജിപി വ്യക്തമാക്കി. ഫോണുകള്‍ ഉടന്‍ ഫൊറന്‍സിക് പരിശോധനയ്ക്ക് അയക്കാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം.