സിലിയെ ഷാജു ഉപദ്രവിച്ചിരുന്നു; നിർണായക വെളിപ്പെടുത്തലുമായി ബന്ധു
Mail This Article
കോഴിക്കോട്∙ കൂടത്തായി കൊലപാതകക്കേസുകളിൽ മുഖ്യപ്രതി ജോളിയുടെ ഭർത്താവ് ഷാജുവിന്റെ ആദ്യഭാര്യ സിലി സ്ത്രീധനപീഡനം നേരിട്ടിരുന്നുവെന്ന് ബന്ധു എ.ടി രാജു. സിലിയെ ഷാജു ശാരീരികവും മാനസികവുമായി ഉപദ്രവിച്ചിരുന്നെന്നും മനോരമ ന്യൂസ് കൗണ്ടർപോയിന്റിൽ രാജു വെളിപ്പെടുത്തി.
വെള്ളിയാഴ്ച കൂടത്തായിയില്‍ ജോളിയെ എത്തിച്ച് അന്വേഷണ ഉദ്യോഗസ്ഥര്‍ നടത്തിയ തെളിവെടുപ്പിനിടെ. നിർണായക പലവിവരങ്ങളും ജോളി തുറന്നു പറഞ്ഞിരുന്നു. ആദ്യമൂന്ന് കൊലപാതകം നടന്ന പൊന്നാമറ്റം വീട്ടിലാണ് ആദ്യം തെളിവെടുത്തത്. ജോളിക്കെതിരെ ആക്രോശവുമായി വന്‍ജനക്കൂട്ടം പൊന്നാമറ്റം വീടിന്റെ വഴികളിലും അയല്‍പക്കത്തും തടിച്ചുകൂടി. കര്‍ശനസുരക്ഷയും വിപുലമായ സന്നാഹവും ഒരുക്കിയിരുന്നു.
ജോളിയില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ വിശകലനം ചെയ്ത് വീട്ടിനുളളിലും പരിസരത്തും രണ്ടുമണിക്കൂറിലേറെ പൊലീസ് അരിച്ചുപെറുക്കി. തുണിയില്‍ പൊതിഞ്ഞ നിലയില്‍ 47 ഗുളികകളും കീടനാശിനിയുടെ കുപ്പിയുമടക്കം പിടിച്ചെടുത്തു. കൊലപാതകപരമ്പരയില്‍ അഞ്ചുകേസുകള്‍ കൂടി പൊലീസ് റജിസ്റ്റര്‍ ചെയ്തു. പൊന്നാമറ്റം വീട്ടിലെ അന്നമ്മ, ടോം തോമസ് എന്നിവരുടെയും മാത്യു മഞ്ചാടിയിലിന്റെയും ഷാജുവിന്റെ മകള്‍ ആല്‍ഫൈന്‍റെയും കൊലപാതകങ്ങളിലാണ് പ്രത്യേകം കേസെടുത്തത്. ഭര്‍തൃമാതാവായ അന്നമ്മയെ കീടനാശിനി നല‍്‍കിയാണ് കൊലപ്പെടുത്തിയതെന്ന് ജോളി അന്വേഷണസംഘത്തിന് മൊഴി നല്‍കി.
ഭര്‍തൃപിതാവിനും ഭര്‍ത്താവ് റോയിക്കും സിലിക്കും സയനൈഡ് നല്‍കിയെന്നുമാണ് മൊഴി. എന്നാല്‍ സിലിയുടെ മകള്‍ക്ക് സയനൈഡ് നല്‍കിയില്ലെന്നും കുട്ടിക്ക് ഭക്ഷണം നല്‍കിയത് ഷാജുവിന്റെ സഹോദരി ഷീനയെന്നും ജോളി പറഞ്ഞു. കൊലപാതകങ്ങള്‍ക്ക് ശേഖരിച്ചതില്‍ സയനൈസ് ഇനി ബാക്കിയില്ലെന്നാണ് ജോളി അന്വേഷണസംഘത്തോട് പറഞ്ഞത്. ജോളിയുടെ കുട്ടിക്കാലം മുതലുളള വിവരങ്ങള്‍ ശേഖരിക്കാനും അന്വേഷണസംഘം ശ്രമം തുടങ്ങി. ഇതിനായി അന്വേഷണസംഘാംഗങ്ങള്‍ കട്ടപ്പനയിലുണ്ട്.