ദേവികുളത്ത് നാല് പട്ടയങ്ങൾ റദ്ദാക്കിയത് ശരിയായ അന്വേഷണം നടത്താതെ; എം ഐ രവീന്ദ്രൻ
Mail This Article
കൊച്ചി∙ ഇടുക്കി കെഡിഎച്ച് വില്ലേജിലെ 4 പട്ടയങ്ങൾ ദേവികുളം സബ് കലക്ടറായിരുന്ന രേണുരാജ് റദ്ദാക്കിയതു വ്യക്തമായ അന്വേഷണം നടത്താതെയാണെന്നു മുൻ അഡീഷണൽ തഹസിൽദാർ എം. ഐ. രവീന്ദ്രൻ. ‘ചിന്നത്ത, മുത്തു, അളകർ സ്വാമി, സുജ എന്നീ തമിഴ്‌വംശജരുടെ പട്ടയങ്ങളാണ് പട്ടയം ലഭിച്ചവരുടെ മൊഴി മാത്രം അടിസ്ഥാനമാക്കി റദ്ദാക്കിയത്. കെഡിഎച്ച് വില്ലേജിലെ പട്ടയങ്ങളെല്ലാം ദേവികുളം സബ് കലക്ടർ 2007ലും പിന്നീടു വിജിലൻസും നിയമപരമാണെന്ന് അംഗീകരിച്ചതാണ്.
എന്നാൽ, ഇതൊന്നും പരിശോധിക്കാതെയാണു രേണുരാജിന്റെ തീരുമാനം. പട്ടയ ഫയലുകളും അനുബന്ധ റജിസ്റ്ററുകളും പരിശോധിച്ചിട്ടില്ല. പട്ടയത്തിൽ ഒപ്പിട്ട എന്റെ മൊഴിയെടുത്തിട്ടില്ല.’ രവീന്ദ്രൻ പറഞ്ഞു.
മൂന്നാറിൽ കെഎസ്ഇബിക്കു നൽകിയ 27.32 ഏക്കറിൽ 4.50 ഏക്കർ കയ്യേറ്റക്കാരുടെ പിടിയിലാണെന്നും അദ്ദേഹം ആരോപിച്ചു. ബോർഡിന്റെ ഭൂമി പോക്കുവരവു ചെയ്യണമെന്ന അപേക്ഷ 22 വർഷമായിട്ടും കലക്ടർ അംഗീകരിച്ചിട്ടില്ല. അനധികൃത കയ്യേറ്റം ഒഴിപ്പിക്കണമെന്ന കെഎസ്ഇബിയുടെ ആവശ്യത്തിലും നടപടിയുണ്ടായില്ല.
ഈ കയ്യേറ്റ ഭൂമിയിൽ റിസോർട്ടുകളും ഹോട്ടലുകളും പ്രവർത്തിക്കുന്നതായി അക്കൗണ്ടന്റ് ജനറലിന്റെ ഓഡിറ്റ് റിപ്പോർട്ടിൽ പറയുന്നുണ്ടെന്നും രവീന്ദ്രൻ പറഞ്ഞു. കയ്യേറ്റം ഒഴിപ്പിച്ചില്ലെങ്കിൽ, ജനുവരിയിൽ തൊടുപുഴ താലൂക്ക് ഓഫിസിനു മുന്നിൽ സമരം ചെയ്യുമെന്നും രവീന്ദ്രൻ പറഞ്ഞു.