കാലപ്പഴക്കം കുറഞ്ഞ ഫ്ലാറ്റ് പൊളിക്കുന്നത് വെല്ലുവിളി; കായലിലേക്ക് ചരിച്ചു പൊളിക്കുന്നത് ഉചിതം
Mail This Article
കൊച്ചി∙ സുപ്രീംകോടതി പൊളിക്കാൻ നിർദേശിച്ച മരടിലെ നാലു ഫ്ലാറ്റുകള്‍ ഇന്ന് കമ്പനികൾക്കു കൈമാറും. നിലവില്‍ എഡിഫൈസ് എന്‍ജിനിയറിങും ചെന്നൈയില്‍ നിന്നുള്ള വിജയ് സ്റ്റീല്‍സുമാണ് പൊളിക്കാന്‍ തിരഞ്ഞെടുത്ത കമ്പനികള്‍. പൊളിക്കുന്ന ഫ്ലാറ്റുകളുടെ കാലപ്പഴക്കം പ്രധാനമെന്ന് വിദഗ്ധൻ എസ്.ബി. സർവാത്തെ പറഞ്ഞു. കാലപ്പഴക്കം കുറഞ്ഞവ പൊളിക്കുന്നത് വെല്ലുവിളിയാണ്. ഫ്ലാറ്റുകൾ കായലിലേക്ക് ചരിച്ച് പൊളിക്കുന്നതാണ് ഉചിതം. ജലാശയങ്ങളിൽ വീഴുന്ന അവശിഷ്ടം നീക്കം ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.
കമ്പനികള്‍ ഓരോ ഫ്ലാറ്റും എങ്ങനെ പൊളിക്കും ഏത് സാങ്കേതിക വിദ്യ ഉപയോഗിക്കും തുടങ്ങി വിശദമായ റിപ്പോര്‍ട്ട് 15 ദിവസത്തിനുള്ളിൽ സര്‍ക്കാരിനു കൈമാറാനാണു നിര്‍ദേശം. തുടര്‍ന്ന് 90 ദിവസമെടുത്ത് ഫ്ലാറ്റുകള്‍ പൊളിക്കും. 30 ദിവസത്തിനുള്ളില്‍ അവശിഷ്ടങ്ങള്‍ മാറ്റും. ഒക്ടോബര്‍ 25ന് സുപ്രീംകോടതി മരട് കേസ് പരിഗണിക്കുമ്പോള്‍ ഇതുവരെ എടുത്ത നടപടികളും മുന്നോട്ട് എന്ത് ചെയ്യും എന്നതും കോടതിയെ അറിയിക്കും. ഫ്ലാറ്റുകള്‍ പൊളിക്കാന്‍ മേല്‍നോട്ടം വഹിക്കുന്ന സമിതിയുടെ ഭാഗമായി കൊച്ചിയിലെത്തിയ വിദഗ്ധ എന്‍ജിനിയര്‍ എസ്.ബി.സര്‍വത്തേ ഓരോ ഫ്ലാറ്റുകളും പൊളിക്കാന്‍ പ്രത്യേകം രൂപരേഖ തയ്യാറാക്കും.
അതേസമയം ഫ്ലാറ്റ് ഉടമകള്‍ക്ക് നഷ്ടപരിഹാരത്തിന് അപേക്ഷ നല്‍കാനുള്ള സമയപരിധി നീട്ടി. കൊച്ചിയില്‍ ചേര്‍ന്ന ജസ്റ്റിസ് ബാലഷ്കൃഷ്ണന്‍ നായര്‍ കമ്മറ്റിയുടേതാണ് തീരുമാനം. മറുഭാഗത്ത് ക്രൈബ്രാഞ്ച് അന്വേഷണവും പുരോഗമിക്കുകയാണ്. മരട് പഞ്ചായത്തിലെ ഉദ്യോഗസ്ഥരെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. ഫ്ലാറ്റ് നിര്‍മാതാക്കളെ ഉടന്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും.