ജയിൽവാസത്തിനിടെ ‘സുഖചികിത്സ’: മന്ത്രി സഹായിച്ചെന്നു പ്രദീപ് ശർമ; സേന വെട്ടിൽ
Mail This Article
മുംബൈ ∙ വ്യാജ ഏറ്റുമുട്ടൽക്കേസിൽ മൂന്നരവർഷം ജയിൽശിക്ഷ അനുഭവിച്ച കാലത്ത് രണ്ടരവർഷം ആശുപത്രിയിൽ കഴിയാൻ ശിവസേന നേതാവും ഇപ്പോൾ പൊതുമരാമത്ത് മന്ത്രിയുമായ ഏക്‌നാഥ് ഷിൻഡെ സഹായിച്ചുവെന്നു മുംബൈ പൊലീസിന്റെ മുൻ ഏറ്റുമുട്ടൽ വിദഗ്ധൻ പ്രദീപ് ശർമ. പൊലീസിൽ നിന്നു രാജിവച്ച് നാലസൊപാര മണ്ഡലത്തിൽ ശിവസേന സ്ഥാനാർഥിയായി മത്സരിക്കുന്ന ശർമ ഇക്കാര്യം വെളിപ്പെടുത്തുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി.
ശർമയുടെ വെളിപ്പെടുത്തൽ ശിവസേനാ നേതൃത്വത്തെ വെട്ടിലാക്കിയിരിക്കുകയാണ്. പ്രദീപ് ശർമ പറഞ്ഞത് ഇങ്ങനെ: ‘ജീവിതത്തിലെ പരീക്ഷണ ഘട്ടം തരണം ചെയ്യാൻ ഷിൻഡെ സാഹിബ് സഹായിച്ചു. മൂന്നരവർഷത്തെ ശിക്ഷാ കാലയളവിൽ രണ്ടരവർഷം ആശുപത്രിയിൽ ചെലവഴിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ സഹായം കൊണ്ടുമാത്രമാണ് ഇതു സാധ്യമായത്.’ അഭിമുഖത്തിന്റെ ഒരു ഭാഗം അടർത്തിയെടുത്തു ദുർവ്യാഖ്യാനം ചെയ്തു പ്രചരിപ്പിക്കുകയാണ് എന്നായിരുന്നു ശർമയുടെ വക്താവിന്റെ പ്രതികരണം. പൊലീസിനെ സഹായിക്കുന്നത് കുറ്റമല്ല എന്നായിരുന്നു ഏക്‌നാഥ് ഷിൻഡെ പ്രതികരിച്ചത്.
മുംബൈ പൊലീസിനു വേണ്ടി നൂറോളം ഏറ്റുമുട്ടൽ കൊലകൾ നടത്തിയിട്ടുള്ള ശർമ 2006ൽ ഛോട്ടാ രാജൻ സംഘാംഗം രാംനാരായൺ ഗുപ്ത എന്ന ലഖൻ ഭയ്യയെ വ്യാജ ഏറ്റുമുട്ടലിൽ കൊലപ്പെടുത്തിയ കേസിലാണ് അകത്തായത്. കേസിൽ സെഷൻസ് കോടതി പിന്നീടു ശർമയെ കുറ്റവിമുക്തനാക്കി. താനെ പൊലീസിന്റെ ഭീഷണിപ്പെടുത്തി പണംതട്ടൽ വിരുദ്ധ സെല്ലിന്റെ മേധാവി ആയിരിക്കെ ഈ വർഷമാണു സ്വമേധയാ വിരമിച്ചത്. തുടർന്നായിരുന്നു രാഷ്ട്രീയ പ്രവേശനം.
English Summary: Pradeep Sharma says Eknath Shinde helped him during his jail