യുവതിയെ കൊന്ന് പുഴയിലെറിഞ്ഞു; കല്ലുകെട്ടി താഴ്ത്തി: ഭർത്താവ് അറസ്റ്റിൽ
Mail This Article
കാസര്‍കോട്∙ വിദ്യാനഗറില്‍ നിന്നു കാണാതായ യുവതിയെ ഭര്‍ത്താവ് കൊലപ്പെടുത്തിയെന്നു സ്ഥിരീകരിച്ചു. കൊല്ലം സ്വദേശി പ്രമീളയാണു കൊല്ലപ്പെട്ടത്. ഭര്‍ത്താവ് സെൽജോ അറസ്റ്റിലായി. പ്രമീളയെ കഴുത്തില്‍ കയര്‍ മുറുക്കി കൊന്നതിനു തെളിവു ലഭിച്ചെന്നു പൊലീസ് വ്യക്തമാക്കി. മൃതദേഹം കണ്ടെത്താന്‍ ചന്ദ്രഗിരിപ്പുഴയില്‍ വിപുലമായ തിരച്ചില്‍ നടത്തും.
ഓട്ടോറിക്ഷ ഡ്രൈവർ സെൽജോ ഭാര്യ പ്രമീളയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം ചന്ദ്രഗിരി പുഴയിൽ ഉപേക്ഷിച്ചതായി പൊലീസിനു മൊഴി നൽകിയിരുന്നു. മുങ്ങൽ വിദഗ്ധരുടെ നേതൃത്വത്തിൽ പുഴയിൽ തിരച്ചിൽ നടത്തിയെങ്കിലും ഒന്നും കണ്ടെത്തിയില്ല. കാസർകോട് കലക്ട്രേറ്റിലെ താൽക്കാലിക ജീവനക്കാരിയായ പ്രമീളയെ കഴിഞ്ഞ മാസം 19 മുതൽ കാണാതായതെന്നാണ് ഭർത്താവിന്റെ മൊഴി.
തൊട്ടടുത്ത ദിവസം സിൽജോ തന്നെ ഭാര്യയെ കാണാനില്ലെന്ന പരാതിയുമായി വിദ്യനഗർ പൊലീസിനെ സമീപിച്ചു. തുടർന്നു നടത്തിയ അന്വേഷണത്തിൽ പ്രമീളയെക്കുറിച്ച് ഒരു സൂചനയും ലഭിച്ചില്ല. അന്വേഷണത്തിന്റെ വിവിധ ഘട്ടങ്ങളിൽ സിൽജോയെ ചോദ്യം ചെയ്തിരുന്നു. മൊഴികളിലെ വൈരുധ്യം ശ്രദ്ധയിൽപ്പെട്ടതോടെ ഭർത്താവിനെ വിദ്യാനഗർ സിഐയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു.
തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രമീളയെ കൊലപ്പെടുത്തിയ ശേഷം തെക്കിൽ പാലത്തിനു സമീപം ചന്ദ്രഗിരിപ്പുഴയിൽ കല്ലുകെട്ടി താഴ്ത്തിയെന്നു വെളിപ്പെടുത്തിയത്. ഇതിന്റെ അടിസ്ഥാനത്തിൽ അന്വേഷണ സംഘം പുഴയിൽ തിരച്ചിൽ നടത്തി .ഫയർഫോഴ്സിന്റെയും, പൊലീസിന്റെയും, മുങ്ങൽ വിദഗ്ധരുടേയും നാട്ടുകാരുടെയും നേതൃത്വത്തിലായിരുന്നു തിരച്ചിൽ.
ദേശീയപാത അറുപത്തിയാറിന്റെ ഭാഗമായ തെക്കില്‍ പാലത്തില്‍ നിന്ന് ആരുടേയും ശ്രദ്ധയില്‍പ്പെടാതെ മൃതദേഹം എങ്ങിനെ പുഴയിലെറിഞ്ഞു എന്ന സംശയവും അന്വേഷണസംഘത്തിനുണ്ട്. കണ്ണൂർ തളിപ്പറമ്പു സ്വദേശിയായ സെൽജോയും കൊല്ലം സ്വദേശിനിയായ പ്രമീളയും വർഷങ്ങളായി വിദ്യാനഗറിലെ വാടക ക്വാർട്ടേഴ്സിലാണ് താമസം. ഇരുവരുടേയും പ്രണയ വിവാഹമായിരുന്നു. ഇവർക്ക് രണ്ടു കുട്ടികളുണ്ട്. സെൽജോയ്ക്കു മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടായിരുന്നെന്നും ഇതിനെച്ചൊല്ലിയുള്ള കലഹമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നുമാണ് സൂചന.
ഭാര്യ പ്രമീളയുടെ മൃതദേഹം പുഴയിൽ തള്ളിയ ശേഷം വിദ്യാനഗർ പന്നിപ്പാറയിലെ വാടക വീട്ടിൽ പുലർച്ചെ 4നു തിരിച്ചെത്തിയ സെൽജോ തന്റെ മൊബൈലിൽ നിന്ന് ‘ അവൾ പോയി പിന്നെ വിളിക്കാം’ എന്നു മെസേജ് അയച്ചിരുന്നു. ഇടുക്കിയിലെ യുവതിക്കാണ് ഇത് അയച്ചതെന്നു പൊലീസ് അന്വേഷണത്തിൽ തെളിഞ്ഞു. ഇവർ തമ്മിലുള്ള ബന്ധത്തിനു പ്രമീള തടസ്സമായതിനാൽ കൊലപ്പെടുത്തിയതാകാമെന്നാണു പൊലീസിന്റെ നിഗമനം.
സെൽജോയുടെ വനിതാസുഹൃത്തിനേയും പൊലീസ് ചോദ്യം ചെയ്തിട്ടുണ്ട്. സംഭവ ദിവസം രാത്രി വൈകി സെൽജോയുടെ ഓട്ടോറിക്ഷ തെക്കില്‍പാലത്തിന്റെ ഭാഗത്തേക്കു പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. പ്രമീളയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം ചന്ദ്രഗിരിപ്പുഴയില്‍ ഉപേക്ഷിക്കാന്‍ വിവിധ സ്ഥലങ്ങളില്‍ എത്തിയെങ്കിലും സാധിച്ചില്ലെന്നും സെൽജോ മൊഴി നല്‍കിയിട്ടുണ്ട്. പുഴയിലെ അടിയൊഴുക്കും, ആഴവുമാണ് തിരച്ചിലിന് തടസമാകുന്നത്. പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനൊപ്പം തിരച്ചിലും ഊര്‍ജിതമാക്കാനാണ് പൊലീസിന്റെ തീരുമാനം.
ജോലി തേടിയാണു പ്രമീള വർഷങ്ങൾക്കു മുൻപു കൊല്ലത്തെ വീട്ടിൽ നിന്നിറങ്ങിയത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ജോലി ചെയ്തു. ഇതിനിടെയാണു തളിപ്പറമ്പ് ആലക്കോട് സ്വദേശിയായ ഓട്ടോറിക്ഷ ഡ്രൈവർ സെൽജോയുമായി പരിചയപ്പെടുന്നത്. പിന്നീട് കാസർകോട്ടെയും പരിസര പ്രദേശങ്ങളിലെയും വിവിധ സ്ഥലങ്ങളിൽ താമസിച്ചു. വിദ്യാനഗറിലെ വിവിധ ഓഫിസുകളിൽ താൽക്കാലികമായി ജോലി ചെയ്തു. സെൽജോ ഭാര്യയെ കൊലപ്പെടുത്തിയത് ആസൂത്രിതമായിരുന്നുവെന്നാണു പൊലീസിന്റെ നിഗമനം.