ശ്രീനഗറിൽ ഗ്രനേഡ് ആക്രമണം: ഏഴു പേർക്ക് പരുക്ക്, 3 പേരുടെ നില ഗുരുതരം
Mail This Article
ശ്രീനഗർ ∙ ജമ്മു കശ്മീരിലെ ശ്രീനഗറിൽ ഭീകരർ നടത്തിയ ഗ്രനേഡ് ആക്രമണത്തിൽ ഏഴു പേർക്ക് പരുക്കേറ്റു. മൂന്നു പേരുടെ പരുക്ക് ഗുരുതരമാണ്. പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ശ്രീനഗറിലെ ലാൽ ചൗക്ക് നഗരത്തിൽ നിന്നു നൂറു മീറ്റർ അകലെയുള്ള ഹരിസിങ് ഹൈ സ്ട്രീറ്റിലെ അങ്ങാടിയിലാണ് ആക്രമണം നടന്നത്. പ്രദേശം കനത്ത പൊലീസ് വലയത്തിലാണെന്നും പരിശോധന തുടരുകയാണെന്നും കശ്മീർ പൊലീസ് ട്വീറ്റ് ചെയ്തു. ജമ്മു കശ്മീർ പൊലീസും സിആർപിഎഫും ചേർന്നാണ് പരിശോധന നടത്തുന്നത്.
സ്ഫോടനം നടന്ന പ്രദേശത്തെ കടകൾ അടച്ചെങ്കിലും ഏതാനും ചില വിൽപനക്കാർ സ്റ്റാളുകൾ തുറന്നിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. ഒക്ടോബർ 5ന് തെക്കൻ കശ്മീരിലെ അനന്ത്നാഗിലും സമാന രീതിയിൽ ഗ്രനേഡ് ആക്രമണം നടന്നിരുന്നു. ജില്ലാ കലക്ടർ ഓഫിസിനു പുറത്തു നടന്ന ആക്രമണത്തിൽ പതിനാലോളം പേർക്കു പരുക്കേറ്റിരുന്നു.
പ്രത്യേക പദവി റദ്ദാക്കിയതിനെ തുടർന്നു ജമ്മു കശ്മീർ കനത്ത സുരക്ഷാ വലയത്തിലാണെങ്കിലും അങ്ങിങ്ങ് ആക്രമണം നടക്കുന്നുണ്ട്. അതേസമയം, പ്രത്യേക പദവി റദ്ദാക്കിയതിനു പിന്നാലെ കശ്മീരിൽ വിച്ഛേദിച്ച ഫോൺ ബന്ധം തിങ്കളാഴ്ചയോടെ പുനഃസ്ഥാപിക്കുമെന്ന് അധികൃതർ ശനിയാഴ്ച പ്രഖ്യാപിച്ചു.
English Summary : 7 Injured, 3 Critical In Grenade Attack By Terrorists In Srinagar