കൂടുതൽ പെൺകുട്ടികളെ കൊല്ലാൻ ശ്രമം; തഹസിൽദാറുടെ മകളും ‘ജോളിയുടെ ലിസ്റ്റിൽ’
Mail This Article
കോഴിക്കോട്∙ വ്യാജ രേഖകളുണ്ടാക്കി സ്വത്തുക്കൾ കൈക്കലാക്കാൻ ജോളിയെ സഹായിച്ച അന്നത്തെ ഡെപ്യൂട്ടി തഹസിൽദാർ ജയശ്രീയുടെ മകളെയും ജോളി അപായപ്പെടുത്താൻ ശ്രമിച്ചതിനു തെളിവുകൾ. ജയശ്രീയുടെ മകൾ അവശയായിരുന്നപ്പോൾ ജോളിയുടെ സാന്നിധ്യമുണ്ടായിരുന്നു എന്ന് ഓട്ടോ ഡ്രൈവർ പത്മദാസ് വെളിപ്പെടുത്തി. കുട്ടിയെ പരിചരിക്കാൻ താൻ മാത്രം മതിയെന്ന് ജോളി നിർബന്ധം പിടിച്ചു. തന്നെ ബലമായി മടക്കി അയച്ചെന്നും പത്മദാസ് മനോരമ ന്യൂസിനോട് പറഞ്ഞു.
ജോളി രണ്ടുതവണ മകളെ അപായപ്പെടുത്താൻ ശ്രമിച്ചിരുന്നതായി തഹസിൽദാർ ജയശ്രീ നേരത്തെ പൊലീസിനു മൊഴി നൽകിയിരുന്നു. മകളുടെ വായിൽ നിന്നും നുരയും പതയും വരുന്നതായി രണ്ടുതവണ തന്നെ വിളിച്ചു പറഞ്ഞതും ജോളിയാണെന്നായിരുന്നു ജയശ്രീയുടെ മൊഴി. വ്യാജ രേഖകളുണ്ടാക്കി സ്വത്തുക്കൾ കൈക്കലാക്കാൻ തന്നെ ജയശ്രീ സഹായിച്ചുവെന്ന ജോളിയുടെ മൊഴി ഇപ്പോൾ കോഴിക്കോട് ലാൻഡ് അക്വിസിഷൻ തഹസിൽദാർ ആയ ജയശ്രീ നിഷേധിച്ചിച്ചു.
ജയശ്രീയുടെ മകളെ കൂടാതെ മറ്റു നാലുപേരെ കൂടി കൊല്ലാൻ ജോളി ശ്രമിച്ചിരുന്നതായി പൊലീസ് വ്യക്തമാക്കിയിരുന്നു. ആദ്യഭർത്താവ് റോയിയുടെ സഹോദരിയുടെ മകളും ഇതിൽ ഉൾപ്പെട്ടിട്ടുണ്ട്. 3 പെൺകുട്ടികൾക്കു നേരെയുണ്ടായ നീക്കത്തെക്കുറിച്ച് അന്വേഷണ ഘട്ടത്തിൽത്തന്നെ പൊലീസ് അറിഞ്ഞിരുന്നു. വീട്ടുകാരുടെ വിശദമായ മോഴിയും രേഖപ്പെടുത്തി. ജോളി ഇവരുടെ വീട്ടിലുള്ള സമയത്തു ഭക്ഷണശേഷം കുട്ടികൾ വായിലൂടെ നുരയും പതയും വന്ന് അസ്വസ്ഥത പ്രകടിപ്പിക്കുകയായിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും കാരണം കണ്ടുപിടിക്കാനായിരുന്നില്ല.