ADVERTISEMENT

ചെന്നൈ ∙ തമിഴ്നാട്ടിലെ മാമലപുരത്ത് നടന്ന ഇന്ത്യ–ചൈന ഉച്ചകോടിയില്‍ ജമ്മു കശ്മീര്‍ വിഷയം ചര്‍ച്ചയായില്ലെന്ന് ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ. മേഖലയിലെ പ്രശ്നങ്ങളില്‍ ഇരുരാജ്യങ്ങള്‍ക്കും വ്യക്തമായ ധാരണയുണ്ട്. എന്നാല്‍ ഇരുരാജ്യങ്ങളുടെയും പരമാധികാരം പരസ്പരം മാനിച്ചായിരുന്നു ചര്‍ച്ചകള്‍.

ലോകത്ത് ഭീകരതയുടെയും സമൂലപരിഷ്‌കരണവാദത്തിന്റെയും വെല്ലുവിളികളെ നേരിടേണ്ടത് പ്രധാനമാണെന്ന് ഇരു നേതാക്കളും അംഗീകരിച്ചു. പ്രദേശങ്ങളുടെയും ജനസംഖ്യയുടെയും കാര്യത്തിൽ മാത്രമല്ല, വൈവിധ്യത്തിന്റെ കാര്യത്തിലും വലിയ രാജ്യങ്ങളുടെ നേതാക്കളാണ് ഇരുവരും. വ്യാപാരകമ്മി പരിഹരിക്കാന്‍ പ്രത്യേകസംവിധാനം കൊണ്ടുവരാന്‍ നരേന്ദ്ര മോദി – ഷി ചിന്‍പിങ് ഉച്ചകോടയില്‍ ധാരണയായി.

പ്രതിരോധ, സുരക്ഷാമേഖലയില്‍ കൂടുതല്‍ സഹകരണത്തിന് ചിന്‍പിങ് താല്‍പര്യം പ്രകടിപ്പിച്ചു. ഇക്കാര്യത്തില്‍ തുടര്‍ചര്‍ച്ചകള്‍ നടക്കും. ഇന്ത്യന്‍ ഐടി, ഫാര്‍മ കമ്പനികളെ നിക്ഷേപത്തിനായി ചൈനയിലേക്ക് ക്ഷണിച്ചെന്നും വിദേശകാര്യ സെക്രട്ടറി അറിയിച്ചു.

ഇന്ത്യ -ചൈന ബന്ധത്തില്‍ പുതിയ അധ്യായത്തിനു തുടക്കമായെന്ന് ചർച്ചയ്ക്കു ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. അർഥവത്തായ ചർച്ചകൾ നടന്നുവെന്നും സ‌ന്തോഷവാനാണെന്നും ചൈനീസ് പ്രസിഡിന്റ് ഷി ചിപിങ് വ്യക്തമാക്കി. ഇന്ത്യ-ചൈന ബന്ധത്തിന്റെ 70–ാം വാര്‍ഷികമായ അടുത്ത വര്‍ഷം വിശാലവും ആഴമേറിയതുമായ സാംസ്‌കാരിക കൈമാറ്റത്തിനായി വിനിയോഗിക്കണമെന്ന് ഷി ചിന്‍പിങ് നിര്‍ദേശിച്ചു.

ഉച്ചകോടിയുടെ രണ്ടാം ദിവസമായ ശനിയാഴ്ചയാണ് കാര്യമായ ചർച്ചകൾ നടന്നത്. രാവിലെ പത്തുമണിയോടെ ഉച്ചകോടി നടക്കുന്ന താജ് ഫിർമെൻകേവ് റിസോർട്ടിലെത്തിയ ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങിനെ പ്രധാനമന്ത്രിമോദി കവാടത്തിലെത്തി സ്വീകരിച്ചു. പൈജാമയും കൂര്‍ത്തയുമണിഞ്ഞു ഔപചാരികത ഒട്ടുമില്ലാതെയായിരുന്നു മോദി എത്തിയത്.

കറുത്ത സ്യൂട്ടിൽ ടൈ ഒഴിവാക്കി ഷീയും ഉച്ചകോടി അനൗപചാരികമാക്കി. 50 മിനിറ്റ് നീണ്ടുനിന്ന ചർച്ച ഇന്ത്യ–ചൈന ഉഭയകക്ഷി ബന്ധത്തിൽ യുഗപിറവി ആണെന്നായിരുന്നു മോദിയുടെ പ്രഖ്യാപനം. മാമലപുരത്തെയും ഇന്ത്യയുടെ ആതിഥ്യത്തെയും പുകഴ്ത്തിയ ഷി ചിൻപിങ് ചർച്ച അർഥവത്താണെന്നു വ്യക്തമാക്കി. പരസ്പര സഹകരണം, ആശയ വിനിമയം, ഉഭയകക്ഷി ബന്ധത്തിലെ കാര്യക്ഷമത എന്നിവ വര്‍ധിപ്പിക്കാൻ അനൗദ്യോഗിക ഉച്ചകോടി സഹായിക്കുമെന്നും ഷി ആത്മവിശ്വാസം പ്രകടിപ്പിച്ചു.

മോദി നല്‍കിയ ഔദ്യോഗിക ഉച്ചവിരുന്നിനു ശേഷം ചൈനീസ് പ്രസിഡന്റ് ശനിയാഴ്ച ഉച്ചയോടെ വിമാനമാര്‍ഗം നേപ്പാളിലേക്ക് തിരിച്ചു. അടുത്ത ഉച്ചകോടിക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഷി ചൈനയിലേക്ക് ക്ഷണിച്ചു. മോദി ഈ ക്ഷണം സ്വീകരിച്ചു. ഉച്ചക്കോടിക്കു ശേഷം നരേന്ദ്ര മോദിയും ഡൽഹിയിലേക്ക് തിരികെപോയി.

English Summary: "Chennai Connect Starts New Chapter In Our Ties": PM Modi At Meet With Xi 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com