മോദിയുടെ സഹോദരപുത്രിയെ കൊള്ളയടിച്ചു; 56,000 രൂപയും 2 മൊബൈലും നഷ്ടപ്പെട്ടു
Mail This Article
ന്യൂഡൽഹി∙ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സഹോദരപുത്രിയെ അജ്ഞാതസംഘം കൊള്ളയടിച്ചു. ബൈക്കിലെത്തിയ രണ്ടുപേരടങ്ങുന്ന സംഘമാണ് ദമയന്തി ബെന്‍ മോദിയുടെ പഴ്സും മൊബൈലും അടക്കം തട്ടിയെടുത്തത്. ഡൽഹി സിവില്‍ ലൈന്‍സിലുള്ള ഗുജറാത്തി സമാജ് ഭവന്‍റെ ഗേറ്റിന് സമീപത്തു വച്ചാണ് സംഭവം.
സമാജ് ഭവനിൽ ഒട്ടോറിക്ഷയിൽ വന്നിറങ്ങിയ ദമയന്തിയുടെ കൈയിൽ നിന്ന് മോഷണസംഘം മൊബൈലും പേഴ്സും കവർന്നെടുക്കുകയായിരുന്നു. 56,000 രൂപയും പ്രധാനപ്പെട്ട ചില രേഖകളും അടങ്ങിയ പേഴ്സും രണ്ടു മൊബൈല്‍ ഫോണുകളും കൊള്ള സംഘം കൊണ്ടുപോയെന്ന് ദമയന്തി പൊലീസിനെ അറിയിച്ചു.
അമൃത്‌സറിൽ നിന്നു ഡൽഹിയിലെത്തിയ ദമയന്തി ഗുജറാത്തി സമാജ് ഭവനില്‍ മുറി എടുത്തിരുന്നു. അവിടെ ഓട്ടോയിൽ വന്നിറങ്ങിയപ്പോഴാണ് സംഭവം. പരാതിയെ തുടർന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു. റെയിൽവേ സ്റ്റേഷൻ മുതൽ സിവിൽ ലൈൻ വരെയുള്ള സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു വരികയാണെന്ന് പൊലീസ് അറിയിച്ചു. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ വസതിയിൽ നിന്നു ഏതാനം കിലോമീറ്റർ ദൂരെയാണു സംഭവം.
English Summary : PM Modi's Niece Robbed in Delhi