വിലങ്ങഴിച്ച പ്രതി ഓടി; പിന്നാലെ പൊലീസും; ചെന്നുകയറിയത് സ്റ്റേഷനിൽ: വിഡിയോ
Mail This Article
തൃശൂർ∙ വൈദ്യപരിശോധനയ്ക്കു വിലങ്ങ് അഴിച്ച തക്കത്തിനിടെ ഓടി രക്ഷപ്പെട്ട പ്രതിയെ പൊലീസുകാരൻ ഓടിച്ചു പൊലീസ് സ്റ്റേഷനിൽ കയറ്റി. കുന്നംകുളത്തെ ഈ നാടകീയ രംഗങ്ങളുടെ ദൃശ്യങ്ങൾ മനോരമ ന്യൂസിന് ലഭിച്ചു.
കോടതിയിൽ ഹാജരാക്കും മുമ്പ് വൈദ്യപരിശോധനയ്ക്കായി കുന്നംകുളം സർക്കാർ ആശുപത്രിയിൽ കൊണ്ടുവന്നപ്പോഴായിരുന്നു സംഭവം. കയ്യിലെ വിലങ്ങ് പൊലീസ് അഴിച്ച തക്കത്തിന് അടിപിടി കേസിലെ പ്രതിയായ വരടിയം സ്വദേശി ലിയോ ഇറങ്ങി ഓടി. പിന്നാലെ കൂട്ടുപ്രതിയുമായി കൈവിലങ്ങോടെ ഓടുന്ന പൊലീസുകാരനെയും ദൃശ്യങ്ങളിൽ കാണാം.
പ്രതി ഓടിച്ചെന്നതാകട്ടെ പൊലീസ് സ്‌റ്റേഷനു മുൻപിലും. ലിയോയെ പൊലീസുകാരൻ കയ്യോടെ പിടികൂടി. പേരാമംഗലം പൊലീസ് ആണ് അടിപിടി കേസിലെ പ്രതിയായ ലിയോയെ പിടികൂടിയത്. പ്രതി രക്ഷപ്പെട്ടിരുന്നെങ്കിൽ അകമ്പടി പൊലീസുകാർ നടപടികൾ നേരിടേണ്ടി വരുമായിരുന്നു. കയ്യോടെ പ്രതിയെ പിടികൂടിയതിന്റെ ആശ്വാസത്തിലാണ് പൊലീസ്.