അസി. സെക്രട്ടറി തിരഞ്ഞെടുപ്പിന് സിപിഐയിൽ വോട്ടെടുപ്പ്; കാനം പക്ഷത്തിനു തിരിച്ചടി
Mail This Article
കൊല്ലം ∙ പാർട്ടി ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിമാരെ തിരഞ്ഞെടുക്കാൻ ചേർന്ന സിപിഐ ജില്ലാ കൗൺസിൽ യോഗത്തിൽ വോട്ടെടുപ്പ്. പാർട്ടിയിൽ അസാധാരണമായ വോട്ടെടുപ്പിനൊടുവിൽ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പക്ഷത്തിനു കനത്ത തിരിച്ചടി. രഹസ്യ ബാലറ്റിലൂടെ നടന്ന വോട്ടെടുപ്പിൽ കെ.ഇ.ഇസ്മയിൽ- കെ. പ്രകാശ്ബാബു പക്ഷത്തെ മുൻ എംഎൽഎ പി.എസ്.സുപാൽ, കോർപറേഷൻ മുൻ ഡപ്യുട്ടി മേയർ ജി. ലാലു എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.
നിലവിൽ അസിസ്റ്റന്റ് സെക്രട്ടറിമാരായ കാനം പക്ഷത്തെ ആർ. രാജേന്ദ്രൻ, കെ. ശിവശങ്കരൻ നായർ എന്നിവർ തോറ്റു. ഇസ്മയിൽ, പ്രകാശ്ബാബു പക്ഷങ്ങൾ കാനം പക്ഷത്തിനെതിരെ ഒന്നിച്ചു. 61 അംഗ ജില്ലാ കൗൺസിലിൽ 60 പേർ യോഗത്തിനെത്തി. സുപാലിന് 40, ലാലുവിന് 38, ആർ. രാജേന്ദ്രന് 22, ശിവശങ്കരൻ നായർക്ക് 20 എന്നിങ്ങനെ വോട്ടു ലഭിച്ചു. പാർട്ടിയിലെ കടുത്ത വിഭാഗീയത മൂലം, ജില്ലാ സമ്മേളനം കഴിഞ്ഞ് ഒന്നര വർഷമായിട്ടും നടക്കാതിരുന്ന അസി. സെക്രട്ടറി തിരഞ്ഞെടുപ്പാണു വോട്ടെടുപ്പിൽ കലാശിച്ചത്.
രാജേന്ദ്രനും ശിവശങ്കരൻ നായരും തുടരട്ടെയെന്ന ഫോർമുല കാനം പക്ഷം മുൻപ് അവതരിപ്പിച്ചെങ്കിലും ജില്ലാ കൗൺസിൽ തള്ളിയിരുന്നു. ശനിയാഴ്ച രാവിലെ ചേർന്ന ജില്ലാ എക്സിക്യൂട്ടീവ് യോഗത്തിൽ സംസ്ഥാന നേതൃത്വം ആർ. രാജേന്ദ്രൻ, പി.എസ് സുപാൽ എന്നിവരെ തിരഞ്ഞെടുക്കാൻ സമവായ നിർദേശം മുന്നോട്ടുവച്ചെങ്കിലും ഭൂരിപക്ഷം പേരും അതു തള്ളി. പകരം ജി. ലാലുവിന്റെ പേരുകൂടി നിർദേശിച്ചു. സമവായമില്ലാതായതോടെ ജില്ലാ കൗൺസിലിനു വിട്ടെങ്കിലും അവിടെ ശിവശങ്കരൻ നായരുടെ പേരു കൂടി നിർദേശിക്കപ്പെട്ടു. ആരും പിന്മാറാൻ തയാറാകാതിരുന്നതോടെ വോട്ടെടുപ്പല്ലാതെ വഴിയില്ലെന്നായി.