ADVERTISEMENT

മുംബൈ ∙  മഹാരാഷ്ട്ര ആരു ഭരിക്കണമെന്നു തീരുമാനിക്കുന്നത് കൊങ്കൺ ബെൽറ്റിൽപ്പെടുന്ന തീരദേശ ജില്ലകൾ. സംസ്ഥാനത്തെ ആകെ നിയമസഭ സീറ്റിൽ (288) നാലിൽ ഒന്ന് (75) ഈ മേഖലയിലാണ്. പാൽഘർ, താനെ, റായ്ഗഡ്, മുംബൈ, രത്നഗിരി, സിന്ധുദൂർഗ് എന്നീ ജില്ലകൾ ഉൾപ്പെടുന്നതാണ് കൊങ്കൺ ബെൽറ്റ്. പ്രകൃതിരമണീയമായ ബീച്ചുകൾ നിറഞ്ഞ ഈ മേഖലയിലെ നാനാർ റിഫൈനറി പദ്ധതി, മുംബൈ ആരേ കോളനിയിലെ മെട്രോ കാർഷെഡ്, പിഎംസി ബാങ്ക് അഴിമതി തുടങ്ങിയ വിഷയങ്ങൾ വോട്ടുകളെ സ്വാധീനിക്കും.

മഹാനഗരമായ മുംബൈയിൽ 36 സീറ്റുകളുണ്ട്. ഇവിടെ ശിവസേന യുവ നേതാവ് ആദിത്യ താക്കറെ മൽസരിക്കുന്ന വർളി മണ്ഡലത്തിലാണ് ഏവരുടെയും കണ്ണ്. ആദ്യം ശിവസേനയുടെ ശക്തികേന്ദ്രമായിരുന്ന കൊങ്കൺ മേഖലയിലേയ്ക്ക്  ബിജെപിയും കടന്നു കയറിക്കൊണ്ടിരിക്കുകയാണ്.

മേഖലയിലെ 75 സീറ്റിൽ 44 സീറ്റിൽ കോൺഗ്രസ് മൽസരിക്കുന്നുണ്ട്. ഇതിൽ 29 സീറ്റ് മുംബൈയിലാണ്. എൻസിപി മുംബൈയിൽ 5 സീറ്റിലും ആകെ മേഖലയിൽ 18 സീറ്റിലും സ്ഥാനാർഥികളെ നിർത്തിക്കഴിഞ്ഞു. ശിവസേന മൽസരിക്കുന്ന 44 സീറ്റിൽ 19 എണ്ണം മുംബൈയിലാണ്. ബിജെപി വല്യേട്ടനാണെങ്കിലും മേഖലയിൽ 29 സീറ്റുകളിൽ മാത്രമേ മൽസരിക്കുകയുള്ളൂ. മുംബൈയിൽ 17 സീറ്റിലും.  

മേഖലയിലെ 8 മുനിസിപ്പൽ കോർപറേഷനുകളും ശിവസേന–ബിജെപി സഖ്യമാണ് ഭരിക്കുന്നത്. അതേസമയം, ഇരുപാർട്ടികളിലുമുള്ള റിബലുകൾ ഔദ്യോഗിക സ്ഥാനാർഥികളുടെ വോട്ടുകൾ ഭിന്നിപ്പിക്കും.  കൊങ്കൺ മേഖലയിൽ കോൺഗ്രസിനും എൻസിപി തലവൻ ശരദ് പവാറിനുമുണ്ടായിരുന്ന അടിത്തറ ഏതാണ്ട് ഇളകിയ അവസ്ഥയിലാണ്.  കോൺഗ്രസ്–എൻസിപി പാർട്ടികളിൽ നിന്നു ജനപ്രതിനിധികൾ അടക്കം പല ഉന്നതരും ബിജെപി–ശിവസേന സഖ്യത്തിലേയ്ക്കു കൂറുമാറിപ്പോയതും  പാർട്ടിക്ക് ദോഷം ചെയ്യും. 

കൂട്ടക്കൂറുമാറ്റം: കോൺഗ്രസ്–എൻസിപിക്ക് വൻ തിരിച്ചടി

ലോക്സഭ തിരഞ്ഞെടുപ്പിനു ശേഷമാണ് കോൺഗ്രസ്, എൻസിപി പാർട്ടികളിൽ നിന്ന് നേതാക്കൾ കൂട്ടത്തോടെ കൂറുമാറിയത്. കങ്കാവലിയിലെ കോൺഗ്രസ് എംഎൽഎ ആയിരുന്ന നിതേഷ് റാണെ ബിജെപിയിൽ ചേർന്നപ്പോൾ, ശ്രീവർധനിലെ എൻസിപി എംഎൽഎ അവ്ദൂത് തട്കരെ ശിവസേനയിൽ ചേക്കേറി. ഐരോളിയിലെ എൻസിപി എംഎൽഎ സന്ദീപ് നായിക്, പിതാവും മുൻ മന്ത്രിയുമായ ഗണേശ് നായിക്, മകൻ സഞ്ജിവ് നായിക് എംപി എന്നിവർ അടുത്തിടെ ബിജെപിയിലേക്കു കൂറുമാറി.

മറ്റൊരു എൻസിപി എംഎൽഎ പാണ്ഡുരംഗ് ബറോറ (ഷഹപുർ) ശിവസേനയിൽ ചേർന്നു. മുംബൈ വഡാലയിലെ കോൺഗ്രസ് എംഎൽഎ കാളിദാസ് കോളംബ്കർ തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് ബിജെപിയിൽ എത്തിച്ചേർന്നു. ബിജെപിയിൽ ചേർന്ന മറ്റൊരു മുതിർന്ന കോൺഗ്രസ് നേതാവ് കൃപാശങ്കർ സിങാണ്. ഇദ്ദേഹം കോൺഗ്രസിന്റെ മുൻ സിറ്റി പ്രസിഡന്റ് കൂടിയായിരുന്നു. എൻസിപിയുടെ മുംബൈ തലവൻ സച്ചിൻ ആഹിർ അഭയം പ്രാപിച്ചത് ശിവസേനയിലാണ്.

മുംബൈ കോൺഗ്രസ്  മുൻതലവൻ സ‍ഞ്ജയ് നിരുപം  ഇടഞ്ഞുനിൽക്കുന്നതും പാർട്ടിക്ക് ദോഷമാകും. പാർട്ടി സ്ഥാനാർഥികൾക്കായി  പ്രചാരണത്തിനിറങ്ങില്ലെന്നു  നിരുപം പരസ്യമായി പ്രഖ്യാപിച്ചു കഴിഞ്ഞു.  

ബിജെപി–സേനാ സഖ്യം: റിബലുകൾ പാരയാകുമോ?

റിബലുകൾ  പലതെങ്കിലും ഇതിൽ മുന്നിൽ മുംബൈ ബാന്ദ്രായിലെ ശിവസേന സിറ്റിങ് എംഎൽഎ തൃപ്തി ദേശായിയാണ്. മുംബൈ മേയർ വിശ്വനാഥ്  മഹാദേശ്വർക്കാണ് ഇത്തവണത്തെ ശിവസേന  സ്ഥാനാർഥി. താക്കറെമാരുടെ കുടുംബ വീടായ മാതോശ്രീ ഈ മണ്ഡലത്തിലാണ്. 

അടുത്തിടെ, ബിജെപിയിൽ ചേർന്ന മുൻ കോൺഗ്രസ് എംഎൽഎ നിതേഷ് റാണെ മൽസരിക്കുന്ന കങ്കാവലി മണ്ഡലത്തിലും ശിവസേന റിബൽ രംഗത്തുണ്ട്. ‍ശിവസേനയുടെ ബദ്ധശത്രുവായ റാണെയെ പരാജയപ്പെടുത്താൻ ശിവസേന നേതൃത്വം അറിഞ്ഞുകൊണ്ട് റിബലിനെ നിയോഗിച്ചതായും  സംശയിക്കുന്നവരുണ്ട്. 

വിവിധ കാരണങ്ങളാൽ, ബിജെപി മുംബൈയിലെ ചില പാർട്ടി പ്രമുഖർക്ക് ടിക്കറ്റ് നിഷേധിച്ചതും വോട്ടിൽ ഏറ്റക്കുറച്ചിലുണ്ടാക്കും. വിനോദ് താവ്ഡെ ( ബോറിവ‌്‍ലി), പ്രകാശ് മേത്ത (ഘാട്കോപർ ഈസ്റ്റ്), രാജ് പുരോഹിത് (കൊളാബ), സർദാർ താരാ സിങ് (മുളുണ്ട്) എന്നിവരാണ് സീറ്റ് നിഷേധിക്കപ്പെട്ടവർ. 

വിവാദ വിഷയങ്ങളും വോട്ടുബാങ്കും

കൊങ്കൺ ബെൽറ്റിൽ ബിജെപി–ശിവസേന സഖ്യത്തിനു മുൻതൂക്കമുണ്ടെങ്കിലും വിവാദവിഷയങ്ങൾ വോട്ടർമാരെ മാറ്റിചിന്തിക്കാൻ പ്രേരിപ്പിച്ചേയ്ക്കാം. രത്നഗിരി ജില്ലയിലെ നാനാർ റിഫൈനറി പദ്ധതി മേഖലയിലെ പരിസ്ഥിതിക്ക് ദോഷകരമാകുമെന്നും ഇത് അടഞ്ഞ അധ്യായമാണെന്നും ശിവസേന തീർത്തുപറയുമ്പോൾ, പദ്ധതി നടപ്പിലാക്കണമെന്ന താൽപര്യത്തിലാണ് ബിജെപി. നേരത്തെ ഐക്യചർച്ചയ്ക്കിടെ പദ്ധതി റദ്ദാക്കാമെന്നു ശിവസേനയ്ക്കു ബിജെപി ഉറപ്പുനൽകിയിരുന്നതാണ്. എന്നാൽ പിന്നീട് ബിജെപി ചുവടുമാറ്റി. അടുത്തിടെ തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ ബിജെപി പദ്ധതി വിഷയത്തിൽ മയം  വരുത്തിയിട്ടണ്ട്. പദ്ധതി നടപ്പിലാക്കും മുൻപ് ഗ്രാമീണരുടെ അഭിപ്രായം തേടുമെന്നാണു മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ആശ്വസിപ്പിച്ചിരിക്കുന്നത്.

ആരേ കോളനിയിലെ  കാർഷെഡിന്റെ കാര്യവും ഇതുപോലാണ്. കാർഷെഡ്ഡിനു വേണ്ടി മരം മുറിക്കുന്നതു ശിവസേന എതിർത്തിട്ടും മരങ്ങൾ മുറിക്കാ‍ൻ സർക്കാർ അനുമതി നൽകി. 2500ൽ പരം മരങ്ങളിൽ 2000 ൽ പരം  മരങ്ങൾ ചുരുങ്ങിയ സമയം കൊണ്ടാണ് അറുത്തുമാറ്റിയത്. പരിസ്ഥിതിസ്നേഹികളുടെയും നഗരവാസികളുടെയും രോഷം ഇനിയും അടങ്ങിയിട്ടില്ല. 

പഞ്ചാബ് ആൻഡ് മഹാരാഷ്ട്ര കോ ഓപറേറ്റീവ് ബാങ്ക് (പിഎംസി ബാങ്ക് )അഴിമതിയാണ് വോട്ടർമാരെ ക്ഷോഭിപ്പിക്കുന്ന മറ്റൊന്ന്. പണം നിക്ഷേപിച്ച പതിനായിരക്കണക്കിനു പേർക്ക്  വൻതുകയാണ് നഷ്ടപ്പെട്ടത്. 5000 രൂപ മുതൽ 2 കോടി രൂപ വരെ നിക്ഷേപിച്ചിരുന്ന ഉപയോക്താക്കളുണ്ട് ഇക്കൂട്ടത്തിൽ.  ആർബിഐ 6 മാസത്തേക്കു നിയന്ത്രണം ഏർപ്പെടുത്തിയ ബാങ്ക് ഇനി തുറന്നു പ്രവർത്തിക്കുമോയെന്നു തന്നെ സംശയമാണ്. ബാങ്ക് വിഷയത്തിൽ ബിജെപി സർക്കാർ ഇടപെടണമെന്നാണ് ഉപയോക്താക്കളുടെ  ആവശ്യം.

English Summary : Maharashtra Assembly Elections 2019 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com