ADVERTISEMENT

സോൾ ∙ മഞ്ഞുതിർന്നുവീണു കിടക്കുന്ന പെക്ടു പർവത നിരകളിലൂടെ വെളുത്ത കുതിരപ്പുറത്തേറി സഞ്ചരിക്കുന്ന ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ. കൊറിയൻ സെൻട്രൽ ന്യൂസ് ഏജൻസി പുറത്തുവിട്ട ഈ തൂവെള്ളച്ചിത്രത്തിനു പിന്നിൽ ‍‍ചെഞ്ചോരയുടെ മണമില്ലേയെന്നാണു രാജ്യാന്തര നിരീക്ഷകർ സംശയിക്കുന്നത്. ചോരചിന്തുന്ന യുദ്ധത്തിലേക്കു മേഖലയെ നയിക്കുന്ന ഒരു തീരുമാനമെടുക്കാനാണു കിമ്മിന്റെ ആ യാത്രയെന്നും അവർ ആശങ്കപ്പെടുന്നു. അതിനൊരു വ്യക്തമായ കാരണവുമുണ്ട്.

കൊറിയൻ സാമ്രാജ്യം സ്ഥാപിച്ചുവെന്നു വിശ്വസിക്കപ്പെടുന്ന ഡാൻഗുനിന്റെ ശവകുടീരം സ്ഥിതിചെയ്യുന്നത് പെക്ടു മലനിരകളിലാണ്. ഉത്തരകൊറിയൻ ജനത ഏറെ പവിത്രമായി കരുതുന്ന പ്രദേശം. രാജ്യത്തിന്റെ ഭാവി സംബന്ധിച്ച നിർണായക തീരുമാനങ്ങൾ കൈക്കൊള്ളുന്നതിനു തൊട്ടുമുൻപാണ് സാധാരണയായി ഉത്തര കൊറിയൻ ഭരണാധികാരികൾ ഇവിടെ സന്ദർശനം നടത്തുക. കൊറിയൻ ചരിത്രത്തിലെ ഏറ്റവും പ്രാധാന്യമുള്ള തീരുമാനമാണ് ഈ യാത്രയിലുണ്ടായിരിക്കുന്നതെന്നാണ് കെസിഎൻഎ വ്യക്തമാക്കുന്നത്. ലോകത്തെ അദ്ഭുതപ്പെടുത്തുന്ന ഒരു ‘വലിയ ഓപറേഷൻ’ വീണ്ടും ഉണ്ടാകും. കൊറിയയെ ഒരു പടി മുന്നോട്ടു നയിക്കുന്ന നീക്കമായിരിക്കും അതെന്നും വാർത്താ ഏജൻസി വ്യക്തമാക്കുന്നു.

യുഎസുമായുള്ള ആണവ നിരായുധീകരണ ചർച്ചകൾ ലക്ഷ്യം കാണാതിരിക്കുന്ന സാഹചര്യത്തിൽ വീണ്ടും ബാലിസ്റ്റിക് മിസൈൽ ആക്രമണ ഭീഷണി മുഴക്കാനുള്ള തീരുമാനമായിരിക്കാം ഇത്തവണ കിം കൈക്കൊള്ളുകയെന്നു സംശയിക്കപ്പെടുന്നു. 2017ൽ ഉത്തരകൊറിയയുടെ വമ്പൻ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ പരീക്ഷണം നടത്തുന്നതിനു തൊട്ടുമുൻപും കിം പെക്ടു മലനിരകൾ സന്ദർശിച്ചിരുന്നു. മിസൈൽ യുദ്ധത്തിന്റെ പുതിയ പതിപ്പാണോ ലോകത്തെ കാത്തിരിക്കുന്നതെന്നും ചർച്ചകളുയരുന്നുണ്ട്.

ഉത്തര കൊറിയയുടെ ആണവ മിസൈൽ പരീക്ഷണവും ലോകരാഷ്ട്രങ്ങളുടെ എതിർപ്പും മേഖലയിൽ യുദ്ധഭീതി ഉയർത്തിയ സാഹചര്യത്തിൽ കഴിഞ്ഞ വർഷം കിം ജോങ് ഉൻ ദക്ഷിണ കൊറിയയുടെ പ്രസിഡന്റ് മൂൺ ജെ ഇന്നിനെ ചർച്ചകൾക്കായി പ്യോങ്ങ്യാങ്ങിലേക്കു ക്ഷണിച്ചിരുന്നു. ചരിത്രത്തിൽ ഇടം നേടിയ ആ കൂടിക്കാഴ്ചയ്ക്ക് പെക്ടു മലനിരകളാണ് അന്നു സാക്ഷ്യം വഹിച്ചത്. എന്നാൽ ഏതു തരത്തിലുള്ള ഓപറേഷനാണ് ഇത്തവണ കിം നടത്തുകയെന്ന കാര്യത്തിൽ വാർത്താ ഏജൻസിക്കും സൂചനകൾ നൽകാനായിട്ടില്ല. സാങ്കേതികമായും സാമ്പത്തികമായും ഉത്തരകൊറിയ മുന്നിലാണെന്നു ലോകത്തെ ബോധ്യപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ ഉപഗ്രഹ വിക്ഷേപണത്തിനാണു രാജ്യം തയാറെടുക്കുന്നതെന്ന ഊഹാപോഹങ്ങളും കിമ്മിന്റെ പെക്ടു സന്ദർശനത്തിനു ശേഷം പ്രചരിക്കുന്നുണ്ട്.

Kim Jong-un
പെക്‌ടു മലനിരകളിൽ വെളുത്ത കുതിരപ്പുറത്തേറി യാത്ര ചെയ്യുന്ന ഉത്തരകൊറിയൻ പരമാധികാരി കിം ജോങ് ഉൻ.

പെക്ടുവിലെ ശവകുടീരം

ഉത്തര കൊറിയൻ ഭരണാധികാരികൾക്കു മാത്രമല്ല, വിനോദസഞ്ചാരികൾക്കും ഈ കുടീരം സന്ദർശിക്കാം. പക്ഷേ കനത്ത പ്രവേശന ഫീസാണ്– ഒരാൾക്ക് 100 യൂറോ (ഏകദേശം 8400 രൂപ). പക്ഷേ ഇത്രയേറെ പണം ചെലവാക്കി കാണാൻ തക്ക എന്താണ് ആ കുടീരത്തിലുള്ളത്? വിദേശ ടൂറിസ്റ്റുകൾക്ക് അത്ര പ്രാധാന്യം തോന്നില്ലെങ്കിലും ഇന്ന് ഉത്തര–ദക്ഷിണ കൊറിയകളുടെ ഐക്യത്തിനു വേണ്ടി വാദിക്കുന്നവർക്കുള്ള ഏറ്റവും വലിയ പിടിവള്ളിയാണ് ആ കുടീരത്തിലുറങ്ങുന്നത്. ഡാൻഗുൻ രാജാവിന്റെയും അദ്ദേഹത്തിന്റെ ഭാര്യയുടെയും അസ്ഥിയാണു കുടീരത്തിൽ സൂക്ഷിച്ചിരിക്കുന്നത്. ഉത്തര കൊറിയ അതീവ സുരക്ഷയോടെ, പവിത്രമായി സൂക്ഷിക്കുന്ന മേഖല കൂടിയാണിത്. ഡാൻഗുൻ രാജാവിന്റെ ജന്മദിനമായി ആഘോഷിക്കുന്ന ഒക്ടോബർ മൂന്നിന് ഇരുകൊറിയകളിലെയും സ്കൂളുകൾക്ക് ഉൾപ്പെടെ അവധിയാണ്. ‘സ്വർഗീയ ദിനത്തിന്റെ ആരംഭം’ എന്നു വിശേഷിപ്പിക്കപ്പെടുന്ന ആ ദിവസം ഇരുരാജ്യങ്ങളിലും വിവിധ ആരാധനാലയങ്ങളിലും ഡാൻഗുൻ രാജാവിനു വേണ്ടി പ്രത്യേക പൂജകൾ നടത്തും.

ആരാണ് ഡാൻഗുൻ?

1910 മുതൽ 1945 വരെ ജപ്പാന്റെ ഭരണത്തിൻ കീഴിലായിരുന്നു കൊറിയ. അന്നേവരെയില്ലാത്ത വിധം ഡാൻഗുൻ രാജാവിനെപ്പറ്റിയുള്ള ചിന്തകള്‍ കൊറിയക്കാരുടെ മനസ്സിൽ നിറയുന്നത് അടിമത്തത്തിന്റെ ഈ 35 വർഷക്കാലത്തിനിടെയാണ്. ഡാൻഗുന്‍ രാജാവിനു കീഴിൽ എത്രമാത്രം ഐക്യത്തോടെയാണു കഴിഞ്ഞിരുന്നതെന്ന ചിന്തയും അന്നു തലമുറ ഭേദമില്ലാതെ പങ്കുവച്ചു. എന്നാൽ രണ്ടാം ലോകമഹായുദ്ധത്തിനിപ്പുറം കൊറിയകൾ രണ്ടായി. ഡാൻഗുൻ രാജാവിനെയും എല്ലാവരും മറന്നു. പിന്നീട് ഇരുകൊറിയകളുടെയും ഐക്യത്തെപ്പറ്റിയുള്ള ചർച്ചകൾ ശക്തമാകുന്ന 1990കളിലാണു വീണ്ടും ഈ രാജാവിലേക്ക് ഉത്തര–ദക്ഷിണ കൊറിയൻ രാഷ്ട്രീയം നീങ്ങുന്നത്. ഇന്ന് ഇരുകൊറിയകളും ഏറെ രാഷ്ട്രീയ ലക്ഷ്യത്തോടെ ഉപയോഗപ്പെടുത്തുന്ന പേരു കൂടിയാണിത്.

ഡാൻഗുൻ രാജാവ് ചരിത്രത്തിന്റെ ഭാഗമായിരുന്നില്ലെന്നു വിശ്വസിക്കുന്നവരാണു ഭൂരിപക്ഷം ഗവേഷകരും. മറിച്ച് അദ്ദേഹം ഒരു ‘മിത്ത്’ ആണെന്നാണു കരുതപ്പെടുന്നത്. കൊറിയയുടെ ആദ്യത്തെ രാജാവ്. എന്നാൽ ഇദ്ദേഹത്തിന്റെ ജനനം തികച്ചും ‘ദൈവിക’മാണ്. പതിമൂന്നാം നൂറ്റാണ്ടിന്റെ അവസാനം എഴുതപ്പെട്ട രണ്ടു ഗ്രന്ഥങ്ങളിൽനിന്നാണ് ഇതിന്റെ ആദ്യസൂചനകൾ ലഭിക്കുന്നത്. സ്വർഗത്തിന്റെ രാജാവായ ഹ്വാൻ–ഇന്നിന്റെ പേരക്കുട്ടിയാണു ഡാൻഗുൻ എന്നാണു വിശ്വാസം. ഹ്വാൻ–ഇന്നിന്റെ ഇളയ മകനായിരുന്നു ഹ്വാൻ–ഉങ്. മൗണ്ട് പെക്ടു ആസ്ഥാനമാക്കി രാജവംശം സ്ഥാപിച്ചു ഭൂമി ഭരിക്കണമെന്നായിരുന്നു ഹ്വാൻ–ഉങ്ങിന്റെ ലക്ഷ്യം. അതിനായി പിതാവിന്റെ അനുവാദത്തോടെ ഭൂമിയിലേക്കു തിരിച്ചു.

എന്നാല്‍ തങ്ങൾക്കും മനുഷ്യരായി അദ്ദേഹത്തോടൊപ്പം ചേരണമെന്ന് ഒരു കടുവയും കരടിയും ആവശ്യപ്പെട്ടു. താൻ പറയുന്നതു പ്രകാരം അടച്ചിട്ട ഗുഹയിൽ കഠിന നിഷ്ഠകളോടെ 100 ദിവസം താമസിച്ചാൽ മനുഷ്യരാക്കാമെന്ന് ഹ്വാൻ–ഉങ് വാക്കും കൊടുത്തു. ഏന്നാൽ കടുവയ്ക്ക് അതിനു സാധിച്ചില്ല. കരടിയാകട്ടെ ഗുഹ വിട്ടു പുറത്തുവരുമ്പോൾ മനുഷ്യസ്ത്രീ ആയി മാറിയിരുന്നു. അതിസുന്ദരിയായ അവളിലൂടെയാണ് ഡാൻഗുനിന്റെ ജനനമെന്നാണു വിശ്വാസം. അതിനാൽത്തന്നെ അദ്ദേഹത്തിന്റെ സ്മാരകങ്ങളിലും കരടിയുടെ വിഗ്രഹങ്ങൾ ഏറെ പ്രാധാന്യത്തോടെ നിർമിയ്ക്കുക പതിവുണ്ട്.

‘ദൈവം’ വളർത്തിയ രാജ്യം

ഭൂമിയിലെത്തിയ ഹ്വാൻ–ഉങ് ഇന്നത്തെ മൗണ്ട് പെക്ടുവിലെ ഒരു പരിശുദ്ധ ചന്ദനമരത്തിനു കീഴിലായിരുന്നു സ്ഥാനമുറപ്പിച്ചത്. തനിക്കൊപ്പം 3000 അനുയായികളെ അദ്ദേഹം കൂട്ടിയിരുന്നു. സ്വർഗത്തിൽനിന്നുള്ള മൂന്ന് അപൂർവ ‘നിധികളും’. മഴയുടെയും കാറ്റിന്റെയും മേഘത്തിന്റെയും ദൈവങ്ങൾ അദ്ദേഹത്തിന്റെ മന്ത്രിമാരായി ഒപ്പം നിന്നു. നിയമവും ഭരണഘടനയുമുള്ള രാജവംശം സ്ഥാപിക്കപ്പെട്ടു. കൃഷിയിലും വൈദ്യത്തിലും മാത്രമല്ല, ശാസ്ത്രത്തിലും കലയിലും ഈ വംശം പേരെടുത്തു. ചുരുക്കത്തിൽ മൗണ്ട് പെക്ടു കേന്ദ്രീകരിച്ച് ഒരു പരിഷ്കൃത സമൂഹത്തെയാണ് ഹ്വാൻ–ഉങ് വളർത്തിയെടുത്തത്. ബിസി 2333 ൽ ഡാൻഗുൻ കൊറിയയുടെ രാജാവായെന്നാണു കരുതുന്നത്. ഇത്തരമൊരു കഥയുടെ പിൻബലമുള്ളതിനാൽത്തന്നെ ‘സ്വർഗീയമായ’ ബന്ധമാണ് ഡാൻഗുനുമായി കൊറിയൻ ജനത വിശ്വാസങ്ങളില്‍ കാത്തുസൂക്ഷിക്കുന്നത്. അതേസമയം, ഡാൻഗുനിന്റെ ചരിത്രപരമായ യാതൊരു തെളിവും ലഭിച്ചിട്ടുമില്ല.

King-Dangun-Tomb-And-Picture
ഡാൻഗുൻ രാജാവിന്റെ ശവകുടീരം (സാറ്റലൈറ്റ് ചിത്രം–ഇടത്) അദ്ദേഹത്തിന്റേതെന്നു കരുതുന്ന ചിത്രം (വലത്)

എന്നാൽ ഡാൻഗുൻ സ്ഥാപിച്ചതെന്നു കരുതപ്പെടുന്ന ഗോജോസിയോൺ രാജവംശത്തെപ്പറ്റി വ്യക്തമായ തെളിവുകളുണ്ട്. കൊറിയൻ പെനിൻസുലയുടെ വടക്കൻ ഭാഗങ്ങളും വടക്കുകിഴക്കൻ ചൈനയുടെ ചില ഭാഗങ്ങളും ചേർന്നതായിരുന്നു ഗോജോസിയോൺ രാജവംശം. അന്നത്തെ ചൈനീസ് രാജവംശങ്ങളെപ്പോലും വെല്ലുവിളിക്കാൻ തക്കവിധത്തിൽ ശക്തിയാർജിച്ചതായിരുന്നു ഡാൻഗുനിന്റെ ഭരണം. (മണ്ണിനെപ്പറ്റി അപാരമായ അറിവുകളുള്ള ഒരാളാണ് ഗോജോസിയോൺ സ്ഥാപിച്ചതെന്നു കരുതുന്നവരുണ്ട്. അതിനാലാണ് ഉത്തര കൊറിയ കൃഷിയെ ഇത്രയേറെ ആശ്രയിക്കുന്നതും. ഫലഭൂയിഷ്ഠമായ ഹുവാങ് ഹോ നദീതടത്തെ കൃത്യമായി ഉപയോഗപ്പെടുത്തി രാജവംശം സ്ഥാപിച്ചതും ചരിത്രരേഖകളിൽ പോലുമില്ലാത്ത ഈ ‘അജ്ഞാത’നാണ്. എന്നാൽ ഡാൻഗുൻ രാജാവ് സ്ഥാപിച്ചതാണ് ഗോജോസിയോൺ എന്നു വരുത്തിത്തീർക്കുന്നതിൽ കിം ജോങ് ഉന്നിന്റെ പൂർവികർക്കായിരുന്നു പ്രധാനമായും താൽപര്യം!)

4350 വർഷം മുൻപ് അവിഭക്ത കൊറിയ ഭരിച്ചിരുന്ന ഒരു രാജാവ് ഇന്നു വീണ്ടും പ്രസക്തനായിരിക്കുന്നതിനു പിന്നിലുമുണ്ട് കാരണങ്ങൾ. ഉത്തര – ദക്ഷിണ കൊറിയൻ ഐക്യം സംബന്ധിച്ചു ചർച്ചകൾ പുരോഗമിക്കുന്നതാണ് അതിന്റെ പശ്ചാത്തലം. ഒരിക്കൽ ഒന്നിച്ചു നിന്നവർ വീണ്ടും ഒത്തുചേരണമെന്ന ആശയം ഇരുകൊറിയക്കാരും പങ്കുവയ്ക്കുമ്പോൾ അതിന് അടിത്തറയൊരുക്കുന്നത് ഡാന്‍ഗുൻ രാജാവിനെപ്പറ്റിയുള്ള ഐതിഹ്യമാണ്. വംശീയമായും ഇരുകൊറിയകളും ഒന്നാണെന്നു സൂചിപ്പിക്കുന്നതാണു ഡാൻഗുൻ രാജാവിന്റെ സാന്നിധ്യമെന്നും സോളിലെ അക്കാദമി ഓഫ് കൊറിയൻ സ്റ്റഡീസ് പ്രഫസര്‍ ജിയോങ് യങ്–ഹുൻ പറയുന്നു.

മലമുകളിലെ ‘രഹസ്യ’ കുടീരം

തങ്ങളുടെ പാരമ്പര്യം ഡാൻഗുൻ രാജാവുമായി ബന്ധപ്പെട്ടതാണെന്നാണു കിം പ്രചരിപ്പിക്കുന്നത്. ‘വിപ്ലവത്തിന്റെ പാവനമായ പർവതം’ എന്നാണ്, കൊറിയയിലെ അസാധാരണ മാറ്റങ്ങൾക്കു തുടക്കം കുറിച്ചയിടം എന്ന നിലയിൽ മൗണ്ട് പെക്ടുവിനെ വിശേഷിപ്പിക്കുന്നത്. ഇതിന്റെ താഴ്‌വാരത്തിലാണ് കിമ്മിന്റെ പിതാവ് കിം ജോങ് രണ്ടാമൻ ജനിച്ചതെന്നും കഥകൾ. എന്നാൽ മുൻ സോവിയറ്റ് യൂണിയനിലാണ് കിമ്മിന്റെ പിതാവ് ജനിച്ചതെന്ന് ചരിത്രകാരന്മാരുടെ വാക്കുകൾ. 1990 കളിലാണ് ഡാൻഗുൻ രാജാവിന്റെയും ഭാര്യയുടെയും ശവകുടീരം പ്യോങ്‌യാങ്ങിനു സമീപത്തുനിന്നു കണ്ടെത്തിയതായി സർക്കാർ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. തുടർന്ന് മൗണ്ട് പെക്ടുവിൽ ഒരു സ്മാരകം നിർമിക്കാനും തീരുമാനിച്ചു.

King-Dangun-Tomb
ഡാൻഗുനിന്റെ ശവകുടീരം. ചിത്രത്തിനു കടപ്പാട്: North Korea Travel വെബ്സൈറ്റ്

വെളുത്ത കല്ലുകളാൽ പിരമിഡ് ആകൃതിയിലായിരുന്നു ഈ മുസോളിയത്തിന്റെ നിർമാണം. കൊറിയൻ ചരിത്രത്തിലെ രാജാക്കന്മാരുടെ പ്രതിമകൾക്കൊപ്പം പേടിപ്പെടുത്തുന്ന വിവിധ മൃഗങ്ങളുടെ പ്രതിമകളും നിറഞ്ഞതായിരുന്നു സ്മാരകം. 5000 വർഷം പഴക്കമുള്ള കൊറിയൻ ചരിത്രത്തെ ആഘോഷിക്കാനും ഇരുകൊറിയകളും ഒന്നാണെന്ന സത്യം ഊട്ടിയുറപ്പിക്കാനും വേണ്ടിയാണ് ഈ സ്മാരകമെന്നായിരുന്നു നിർമാണത്തിനു നേതൃത്വം നൽകിയ കിം സങ് രണ്ടാമൻ പറഞ്ഞത്. കല്ലറയിൽ കിടക്കുന്ന അസ്ഥി പക്ഷേ ഡാൻഗുനിന്റെയാണോ എന്ന കാര്യം പക്ഷേ ഇന്നും ഭരണതലത്തിലെ അതീവ രഹസ്യമാണ്.

English Summary: Kim's Horse Ride On Sacred Mountain Hints At "Great Operation": Report

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com