പ്ലാസ്റ്റിക് കവറിൽ പിഞ്ചുകുഞ്ഞ്; യുവതി പറഞ്ഞത് നുണ, കൊലപാതകമെന്ന് പൊലീസ്
Mail This Article
ചെറുതോണി∙ വാത്തിക്കുടി മേഖലയിൽ നവജാത ശിശുവിന്റെ മൃതദേഹം പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിൽ സ്കൂൾ ബാഗിൽ നിന്നു കണ്ടെത്തിയ സംഭവം കൊലപാതകമാണെന്നു തെളിഞ്ഞു. പിറന്നു വീണ ഉടൻ കുഞ്ഞിനെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയത് ആണെന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കോട്ടയം മെഡിക്കൽ കോളജിലാണ് പോസ്റ്റ്മോർട്ടം നടന്നത്. തുണി പോലുള്ള വസ്തുക്കൾ കൊണ്ട് കഴുത്ത് മുറുക്കിയതിനെ തുടർന്നാണ് കുട്ടി മരിച്ചതെന്നു പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയതെന്ന് ഇടുക്കി സിഐ സിബിച്ചൻ ജോസഫ് പറഞ്ഞു.
മുരിക്കാശേരിക്കു സമീപം വാത്തിക്കുടി മേഖലയിലെ ഒരു വീട്ടിലാണ്, ജനിച്ച് ഏതാനും മണിക്കൂറുകൾ മാത്രമായ ശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്. അവിവാഹിതയായ യുവതി പ്രസവിച്ച കുഞ്ഞാണ് ഇതെന്നു മുരിക്കാശേരി പൊലീസ് പറഞ്ഞു. ചൊവ്വാഴ്ച രാത്രിയാണു കുളിമുറിയിൽ കുഞ്ഞിനെ പ്രസവിച്ചത്. പ്രസവസമയത്ത് വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. ജനിച്ചപ്പോൾ തന്നെ കുട്ടി മരിച്ചിരുന്നു എന്നാണ് യുവതി പൊലീസിനോടു പറഞ്ഞിരുന്നത്. കുഞ്ഞിനെ മറവു ചെയ്യുന്നതിനായി ബാഗിനുള്ളിൽ ആക്കി സൂക്ഷിച്ചു. താൻ പ്രസവിച്ചെന്നും കുട്ടിക്കു ജീവനില്ലെന്നും മറവു ചെയ്യാൻ സഹായിക്കണമെന്നും ആവശ്യപ്പെട്ട് യുവതി തന്റെ സഹപാഠിയായ ആൺ സുഹൃത്തിനെ ഫോണിലൂടെ അറിയിച്ചതോടെയാണ് സംഭവം പുറത്തായത്. തുടർന്നു യുവതിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. കുട്ടിയെ കൊലപ്പെടുത്തിയതാണെന്നു പോസ്റ്റ്മോർട്ടത്തിൽതെളിയുകയും ചെയ്തു.
അതിനിടെ, മൂന്നാറിൽ 27 ദിവസം പ്രായമുള്ള പെൺ കുഞ്ഞിന്റെ മൃതദേഹം കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽഅയൽവാസികൾ ദുരൂഹത ആരോപിച്ചതോടെ പൊലീസ് അന്വേഷണം തുടങ്ങി. വട്ടവട കോവിലൂർ അഞ്ചാം വാർഡിൽ തിരുമുർത്തി - വിശാലാക്ഷ്മി ദമ്പതികളുടെ കുഞ്ഞിന്റെ മൃതദേഹമാണ് വീടിനു സമീപത്തായി കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത്.
English Summary: Kerala Woman delivers in bathroom, baby's body found in plastic bag