ഭീകരത ഒതുക്കാന്‍ പാക്കിസ്ഥാന്‍ 4 മാസം സമയം; കരിമ്പട്ടികയ്ക്കു മുമ്പ് അന്ത്യശാസനം
Mail This Article
പാരിസ് ∙ ഭീകരപ്രവർത്തനങ്ങൾക്കു സാമ്പത്തിക സഹായം നൽകുന്നതു 2020 ഫെബ്രുവരിയോടെ നിയന്ത്രിക്കണമെന്നും ഇല്ലെങ്കിൽ കരിമ്പട്ടികയിൽ ഉൾപ്പെടുത്തുമെന്നും പാക്കിസ്ഥാനു രാജ്യാന്തര സമിതിയായ ഫിനാൻഷ്യൽ ആക്‌ഷൻ ടാസ്ക് ഫോഴ്സിന്റെ (എഫ്എടിഎഫ്) അന്ത്യശാസനം. പാക്കിസ്ഥാനെ 2020 വരെ ഗ്രേ ലിസ്റ്റിൽ തന്നെ നിലനിർത്താൻ എഫ്എടിഎഫ് തീരുമാനിച്ചു. വിലക്ക് ഒഴിവാക്കാന്‍ എഫ്എടിഎസ് മുന്നോട്ടുവച്ച നിര്‍ദേശങ്ങളില്‍ അഞ്ചെണ്ണം മാത്രമാണ് പാക്കിസ്ഥാന്‍ നടപ്പാക്കിയത്. ഈ സാഹചര്യത്തിലാണ് കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള നടപടികളിലേക്കു നീങ്ങുന്നത്.
യുഎസിൽ കഴിഞ്ഞ ജൂണിൽ നടന്ന യോഗമാണു പാക്കിസ്ഥാനെ ആദ്യം ഗ്രേ ലിസ്റ്റിൽ ഉൾപ്പെടുത്തിയത്. ഈ വിലക്ക് ഒഴിവാക്കാൻ 27 നിർദേശങ്ങൾ നടപ്പാക്കാൻ ആവശ്യപ്പെട്ടു. ഇതിൽ 20 എണ്ണം നടപ്പാക്കിയെന്നാണു പാക്കിസ്ഥാന്റെ അവകാശവാദം. ഭീകരസംഘടനയായ ജമാഅത്തുദ്ദഅവ മേധാവി ഹാഫിസ് സയീദിനെ പണം പിൻവലിക്കാൻ ഇപ്പോഴും അനുവദിക്കുന്നതു ചൂണ്ടിക്കാട്ടി പാക്കിസ്ഥാനെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു.
നേരത്തെ ഉറപ്പുനൽകിയ കർമപദ്ധതി 2020 ഫെബ്രുവരിയോടെ പാക്കിസ്ഥാൻ പൂർത്തിയാക്കണം. ഇല്ലെങ്കിൽ കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്നും പാരിസ് ആസ്ഥാനമായ എഫ്എടിഎഫ് വ്യക്തമാക്കി. 205 രാഷ്ട്രങ്ങളുടെയും ഐഎംഎഫ്, യുഎൻ, ലോകബാങ്ക് എന്നിവയുടെയും പ്രതിനിധികൾ പങ്കെടുത്ത യോഗത്തിലാണു പാക്കിസ്ഥാനെ ഗ്രേ ലിസ്റ്റിൽ ഉൾപ്പെടുത്തിയത്. എഫ്എടിഎഫ് ഉപരോധമേർപ്പെടുത്തുന്നതു വ്യാപാര ബന്ധങ്ങളെയും സമ്പദ് വ്യവസ്ഥയെയും ഗുരുതരമായി ബാധിക്കും.
English Summary: Pakistan Given February Deadline To Act By Terror Funding Watchdog FATF