വോട്ടെടുപ്പ് സമയം അവസാനിച്ചു; പോളിങ് കൂടുതൽ അരൂരിൽ, കുറവ് എറണാകുളത്ത്
Mail This Article
തിരുവനന്തപുരം ∙ അഞ്ച് മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പിനുള്ള പോളിങ് സമയം അവസാനിച്ചു. ഇതുവരെയുള്ള കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ പോളിങ് രേഖപ്പെടുത്തിയത് അരൂർ മണ്ഡലത്തിലാണ്– 80.06%, കുറവ് എറണാകുളത്തും – 57.54%. രാവിലെ ആരംഭിച്ച കനത്ത മഴയാണ് വോട്ടെടുപ്പിനെ സാരമായി ബാധിച്ചത്. ഉച്ചയ്ക്കു മഴ മാറിയതോടെ ജനം ബൂത്തുകളിലേയ്ക്ക് ഒഴുകിയെങ്കിലും വൈകിട്ട് നാലോടെ വീണ്ടും മന്ദഗതിയിലായി. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ 77.68 ശതമാനമായിരുന്നു സംസ്ഥാനത്തെ പോളിങ്. ഇപ്പോഴത്തെ നിലയിൽ ഒരു മണ്ഡലവും ഇൗ പോളിങ് ശതമാനം കടക്കാൻ ഇടയില്ല.
എറണാകുളം മണ്ഡലത്തിൽ പോളിങ് സമയം നീട്ടി നൽകില്ലെന്നു മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ ടിക്കാറാം മീണ. റീപോളിങ് വേണമെന്ന് ആദ്യം രാഷ്ട്രീയ പാർട്ടികൾ ഉന്നയിച്ചെങ്കിലും മുഖ്യ തിരഞ്ഞെടുപ്പ് ഒാഫിസർ തള്ളി. കൂടുതൽ സമയം പോളിങ്ങിനായി ആവശ്യമെങ്കിൽ മാത്രം അനുവദിക്കാനാണു തീരുമാനം. 6 മണിക്ക് ക്യൂവിൽ നിൽക്കുന്നവരെ എത്ര വൈകിയാലും വോട്ടു ചെയ്യാൻ അനുവദിക്കാമെന്ന പതിവ് അറിയിപ്പാണ് ഏറ്റവും ഒടുവിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ പുറത്തുവിട്ടത്. കേരളത്തിലെ വട്ടിയൂർക്കാവ്, കോന്നി, അരൂർ, എറണാകുളം, മഞ്ചേശ്വരം എന്നീ മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പിനുള്ള പോളിങ് രാവിലെ 7 മണിക്കാണ് ആരംഭിച്ചത്. മൊത്തം 9,57,509 വോട്ടർമാരാണ് അഞ്ച് മണ്ഡലങ്ങളിലായി ഉള്ളത്.