കൊച്ചിയിൽ മഴ കുറഞ്ഞു; വെള്ളമിറങ്ങുന്നു; ട്രെയിൻ ഗതാഗതം പുനഃസ്ഥാപിച്ചു
Mail This Article
തിരുവനന്തപുരം∙ കൊച്ചി നഗരത്തിൽ മഴ കുറഞ്ഞു. പലയിടത്തും വെള്ളം ഇറങ്ങിത്തുടങ്ങി. സൗത്ത്, നോര്‍ത്ത് റെയില്‍വെ സ്റ്റേഷന്‍ വഴിയുള്ള ഗതാഗതം പുനഃസ്ഥാപിച്ചു. ഓട്ടോമാറ്റിക് സിഗ്നല്‍ ഇല്ലാത്തതിനാല്‍ ട്രെയിനുകള്‍ വൈകും. കലൂര്‍ സബ്സ്റ്റേഷനില്‍ നിന്നുള്ള വൈദ്യുതി വിതരണം നാളെ പുനഃസ്ഥാപിക്കും. തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ അതിശക്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത. സംസ്ഥാനത്ത് ഇന്ന് ഏഴു ജില്ലകളിലും നാളെ അഞ്ചു ജില്ലകളിലും റെഡ് അലർട്ട്. തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, കോട്ടയം, ഇടുക്കി, തൃശൂർ, പാലക്കാട് ജില്ലകളിലാണ് ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് നാളെ റെഡ് അലർട്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ നാളെ ഓറഞ്ച് അലർട്ടുണ്ട്. ഈ ജില്ലകളിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും ന്യൂനമർദം രൂപപ്പെട്ടതിനെ തുടർന്ന് കേരളത്തിൽ അടുത്ത അഞ്ചു ദിവസങ്ങളിൽ ശക്തമായ മഴയ്ക്കു സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കണ്ണൂരും കാസര്‍കോടും ഒഴികെയുള്ള ജില്ലകളില്‍ കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പു നൽകി. എറണാകുളം, തൃശൂർ ജില്ലകളിൽ പ്രഫഷണൽ കോളജ് ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. എംജി സർവകലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി