ADVERTISEMENT

മുംബൈ∙ വലുപ്പത്തിൽ ഇന്ത്യയിൽ മൂന്നാം സ്ഥാനത്തുള്ള സംസ്ഥാനത്ത് ആരു വമ്പു കാട്ടും? മഹാരാഷ്ട്രയിലെ 8.9 കോടിയോളം വോട്ടർമാരുടെ മനസ്സിലുണ്ട് അതിന്റെ ഉത്തരം. സംസ്ഥാനത്തെ 288 മണ്ഡലങ്ങളിലേക്ക് ഇന്നു വോട്ടെടുപ്പു നടക്കുമ്പോൾ 3237 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. ഇതിൽ 235 പേർ വനിതകളാണ്. ഭരണകക്ഷിയായ ബിജെപി–ശിവസേന സഖ്യവും പ്രതിപക്ഷത്ത് കോൺഗ്രസ്–എൻസിപി സഖ്യവും തമ്മിലാണ് പ്രധാന മത്സരം.

164 സീറ്റുകളിൽ ബിജെപി സ്ഥാനാർഥികളെ നിർത്തിയിട്ടുണ്ട്. 124 മണ്ഡലങ്ങളിൽ ശിവസേനയും. കോൺഗ്രസിന്റെ 147 സ്ഥാനാർഥികളാണുള്ളത്. എൻസിപിക്ക് 121ഉം. രാജ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാരാഷ്ട്ര നവനിർമാണ്‍ സേന 101 സീറ്റുകളിൽ മത്സരിക്കുന്നുണ്ട്. ആകെ സ്ഥാനാർഥികളിൽ 1400 പേർ സ്വതന്ത്രരാണ്. സംസ്ഥാനത്ത് ആകെ 53 സംവരണ മണ്ഡലങ്ങളാണുള്ളത്.

തിങ്കളാഴ്ച രാവിലെ ഏഴു മുതൽ വൈകിട്ട് ആറു വരെയാണ് വോട്ടെടുപ്പ്. സംസ്ഥാനത്ത് ആകെ  8,98,39,600 വോട്ടർമാരാണുള്ളത്. ഇവരിൽ  1,06,76,013 പേർ 18നും 25നും ഇടയ്ക്കു പ്രായമുള്ളവരാണ്. 4.5 കോടി പുരുഷന്മാരും 4.2 കോടി വനിതകളുമാണ് വോട്ടർപട്ടികയിലുള്ളത്. 1,35,021 വിവിപാറ്റ് യന്ത്രങ്ങളാണ് വോട്ടെടുപ്പിന് എത്തിച്ചിരിക്കുന്നത്. 96,661 പോളിങ് ബൂത്തുകളിലായി 6.5 ലക്ഷം ഉദ്യോഗസ്ഥരെയും നിയോഗിച്ചിട്ടുണ്ട്.

കാർഷിക പ്രശ്നങ്ങൾ, വരൾച്ച, തൊഴിലില്ലായ്മ, സാമ്പത്തിക മാന്ദ്യം, വ്യാവസായിക മുരടിപ്പ് തുടങ്ങി വിവിധ ജനകീയ പ്രശ്നങ്ങൾ നിലനിൽക്കെ അവയെ സ്പർശിക്കാതെ കശ്മീരിന്റെ പ്രത്യേക അധികാരം നീക്കിയ നടപടിയും മറ്റു ദേശീയ വിഷയങ്ങളുമാണ് മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിനു ബിജെപി പ്രധാന പ്രചാരണ ആയുധമാക്കിയത്. ഇതു ഫലിക്കുമോ, തിരിച്ചടിക്കുമോയെന്നു കാത്തിരുന്നു കാണണം. 

രാഹുൽ ഗാന്ധി ആറു റാലിയിൽ പങ്കെടുത്തതല്ലാതെ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി തുടങ്ങി താരപ്രചാരകർ ആരുമില്ലാതെയായിരുന്നു കോൺഗ്രസ് പ്രചാരണം. മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ് വാർത്താസമ്മേളനവും വ്യവസായികളുമായുള്ള കൂടിക്കാഴ്ചയും നടത്തിയതാണ് ദേശീയതലത്തിൽ ശ്രദ്ധിക്കപ്പെട്ട മറ്റൊരു കോൺഗ്രസ് പ്രചാരണ പരിപാടി.

പാർട്ടി അധ്യക്ഷൻ ശരദ് പവാർ നേരിട്ട് എൻസിപിയുടെ പട നയിച്ചപ്പോൾ ശിവസേന അധ്യക്ഷൻ ഉദ്ധവ് താക്കറെ മുൻതിരഞ്ഞെടുപ്പുകളിലേതുപോലെ സജീവമായിരുന്നില്ല. പകരം മകൻ ആദിത്യ താക്കറെ കളം നിറഞ്ഞു. മോദിയും ഉദ്ധവും പങ്കെടുത്ത സംയുക്ത പ്രചാരണ പരിപാടി ബിജെപി-സേനാ സഖ്യം നടത്തിയപ്പോൾ സംയുക്ത റാലി നടത്താൻ പോലും പ്രതിപക്ഷത്തിനായിട്ടില്ല.

മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, ആദിത്യ താക്കറെ, പൃഥ്വിരാജ് ചവാൻ, അശോക് ചവാൻ, അജിത് പവാർ, പങ്കജ മുണ്ടെ, നാനാ പഠോളെ, പ്രണിതി ഷിൻഡെ, നിതേഷ് റാണെ, അമിത് ദേശ്മുഖ്, ധീരജ് ദേശ്മുഖ് തുടങ്ങിയവരാണ് മത്സരരംഗത്തെ പ്രമുഖർ. മഹാരാഷ്ട്രയിലെ സത്താറെ ലോക്സഭാ മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പും ഇന്നു നടക്കുന്നുണ്ട്.

2014ലെ തിരഞ്ഞെടുപ്പിൽ 122 സീറ്റുകളിൽ വിജയിച്ച ബിജെപിയും 63 സീറ്റിൽ ജയിച്ച ശിവസേനയും സർക്കാർ രൂപീകരിക്കുകയായിരുന്നു. അന്ന് കോൺഗ്രസിന് 42ഉം എൻസിപിക്ക് 41ഉം സീറ്റുകളാണു ലഭിച്ചത്. അടുത്തിടെ നടന്ന ലോക്‌സഭ തിരഞ്ഞെടുപ്പിൽ ബിജെപി–ശിവസേന സഖ്യം ആകെയുള്ള 48ൽ 41 സീറ്റും സ്വന്തമാക്കിയിരുന്നു. 51.3 ശതമാനം വോട്ടും. 

English Sumamry: BJP looks to retain power, Congress eyes comeback as Maharashtra goes to polls on October 21

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com