എംജി അദാലത്തിലെ വിവരം ചോര്‍ന്നതില്‍ അന്വേഷണം; നീക്കം വിസി സ്ഥലത്ത് ഇല്ലാതിരിക്കെ
Mail This Article
കോട്ടയം ∙ എംജി സര്‍വകലാശാലയിലെ മാര്‍ക്ക് ദാന അദാലത്തിലെ വിവരങ്ങള്‍ എങ്ങനെ പുറത്തെത്തിയെന്ന് അന്വേഷിക്കാന്‍ സര്‍വകലാശാലയുടെ തീരുമാനം. ഭരണവിഭാഗം ജോയിന്‍റ് റജിസ്ട്രാര്‍ക്കാണ് അന്വേഷണ ചുമതല. എത്രയും പെട്ടെന്ന് അന്വേഷണ റിപ്പോര്‍ട്ട് നല്‍കാനാണ് ജോയിന്‍റ് റജിസ്ട്രാര്‍ക്കു നല്‍കിയിരിക്കുന്ന നിര്‍ദേശം.
റജിസ്ട്രാര്‍ ഡോ.കെ. സാബുക്കുട്ടനാണ് ആദ്യം ചുമതല നല്‍കിയതെങ്കിലും ജോലിഭാരം പരിഗണിച്ചു മാറ്റുകയായിരുന്നു. അദാലത്ത് സംബന്ധിച്ച രേഖകൾ വിവരാവകാശ പ്രകാരമാണു സര്‍വകലാശാല പുറത്തു നല്‍കിയത്. ഇതു നിയമപ്രകാരമെന്നിരിക്കെയാണ്, വിസി സ്ഥലത്തില്ലാത്തപ്പോള്‍ പൊടുന്നനെ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. വിവരാവകാശ വിഭാഗത്തിലെ ജീവനക്കാരെ പ്രതിരോധത്തിലാക്കാനാണ് ഈ നീക്കമെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.
അതേസമയം മന്ത്രി കെ.ടി. ജലീലിനെതിരെ പുതിയ ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തി. സാങ്കേതിക സര്‍വകലാശാലയുടെ പരീക്ഷാ നടത്തിപ്പില്‍ മന്ത്രി നേരിട്ട് ഇടപെട്ടെന്ന് പ്രതിപക്ഷ നേതാവു പറഞ്ഞു. ചോദ്യപേപ്പർ തയാറാക്കുന്നതിനും, പരീക്ഷാ നടത്തിപ്പിനും ഉള്ള സമിതിയുടെ രൂപീകരണത്തില്‍ മന്ത്രി ചട്ടവിരുദ്ധമായി ഇടപെട്ടു. പ്രശ്നത്തിലെ മുഖ്യമന്ത്രിയുടെ മൗനം ദുരൂഹമാണെന്നും പ്രതിപക്ഷ നേതാവ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അതേസമയം പരീക്ഷാ നടത്തിപ്പു നേരെയാക്കാനാണ് ഇടപെട്ടതെന്ന് മന്ത്രിയുടെ ഓഫിസ് പ്രതികരിച്ചു.
ഒക്ടോബർ 24 ന് വോട്ടെണ്ണൽ വിവരങ്ങൾ തൽസമയം അറിയാൻ സന്ദർശിക്കുക
English Summary: MG University adalat enquiry