ADVERTISEMENT

കാലാവസ്ഥാ വ്യതിയാനചക്രത്തിൽ മിന്നൽ പ്രളയങ്ങൾക്ക് തുടർവേദിയാകുകയാണ് കേരളം. പ്രത്യേകിച്ച് കൊച്ചി, കുട്ടനാട് തുടങ്ങിയ ഇടങ്ങൾ. ഒരു പ്രദേശത്തിന് താങ്ങാനാകാതെ വരുന്ന, ജനജീവിതത്തെ ബാധിക്കുന്ന അധികജലത്തെ അതിവേഗം കടലിലേക്കും മറ്റും തിരിച്ച് വിടുക മാത്രമാണ് ഇവിടെ പോംവഴി. കൊച്ചി പോലുള്ള മേഖലകളിൽ അനിയന്ത്രിതമായ നഗരവത്കരണം ജലത്തിന്റെ സ്വാഭാവിക പാതകൾ അടയ്ക്കുമ്പോൾ പ്രത്യേകിച്ചും.

പ്രളയത്തെ കടലിലേക്കു കടത്തി വിടാൻ നല്ലൊരു മാർഗമാണ് ആർ ബ്ലോക്ക് കായൽ വികസന സമിതി പ്രസിഡന്റ് പുന്നൂസ് എം. പാട്ടാശേരി മുന്നോട്ടു വയ്ക്കുന്നത്. അദ്ദേഹത്തിന്റെ സഹോദരപുത്രി നല്ലൊരു എൻജിനീയറുമാണ്. ഇവർ എല്ലാവരും കൂടി ചേർന്ന് തയാറാക്കിയ മാതൃകയാണ് തെലുങ്കാനയിലെ കലേശ്വരത്തും ഹോളണ്ടിലും ഉപയോഗിക്കുന്ന ചെലവു കുറഞ്ഞ കോൺക്രീറ്റ് പമ്പ്. ഒരു ദിവസം രണ്ടു ടിഎംസി എന്ന കണക്കി‍ൽ വെള്ളം പമ്പു ചെയ്താൽ മഴക്കാലത്ത് ഒറ്റ ദിവസം കൊണ്ട് പ്രളയത്തെ കടലിലേക്ക് ഒഴുക്കി വിടാം.

പ്രളയത്തെ കായൽ കടത്താൻ കലേശ്വരം–ഹോളണ്ട് മാതൃക

ശേഷി കൂടിയ കോൺക്രീറ്റ് വൊല്യൂട്ട് പമ്പുകൾ ഉപയോഗിച്ച് പ്രളയജലം കടലിലേക്ക് ഒഴുക്കി വിടുന്ന രീതി കുട്ടനാട്ടിലും പരീക്ഷിക്കണമെന്ന ആവശ്യത്തിനാണ് പ്രസക്തി ഏറുന്നത്. തെലുങ്കാനയിലെ കലേശ്വരം ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയുടെ വിജയമാണ് ഇത്തരമൊരു ആശയവുമായി മുന്നോട്ടു നീങ്ങാൻ പ്രേരണയായി മാറുന്നത്.

കുട്ടനാടു പോലെ സമുദ്രനിരപ്പിനു താഴെ കിടക്കുന്ന ഹോളണ്ടിലും ഈ പരീക്ഷണം വിജയമായിരുന്നു. കാലാവസ്ഥാ മാറ്റം മൂലം പ്രളയ രൂക്ഷത വർധിക്കുന്ന പശ്ചാത്തലത്തിലാണ് ഈ ആശയം കുട്ടനാട്ടിലെ കർഷകർക്കിടയിൽ ചർച്ചയായിരിക്കുന്നത്.

ആർ ബ്ലോക്ക് കായൽ വികസന സമിതി പ്രസിഡന്റ് പുന്നൂസ് എം. പാട്ടാശേരിയുടെ നേതൃത്വത്തിൽ ഇതു സംബന്ധിച്ച് കൃഷി മന്ത്രി വി.എസ് സുനിൽകുമാറിനു നിവേദനം നൽകി. ഇതു സംബന്ധിച്ച അവതരണം നടത്താനായി മന്ത്രി ഇവരെ തലസ്ഥാനത്തേക്കു ക്ഷണിച്ചതോടെ പ്രതീക്ഷകൾ ഉയരുകയാണ്. ജലവിഭവ വകുപ്പു മന്ത്രിയും പങ്കെടുക്കും.

raju-pattassery-handing-over-the-report-to-agriculture-minister-vs-sunilkumar
ആർ ബ്ലോക്ക് കായൽ വികസന സമിതി പ്രസിഡന്റ് പുന്നൂസ് എം. പാട്ടാശേരി കോൺക്രീറ്റ് വൊല്യൂട്ട് പമ്പു സംബന്ധിച്ച് കൃഷി മന്ത്രി വി.എസ് സുനിൽകുമാറിനു നിവേദനം നൽകിയപ്പോൾ.

ലോകോത്തര നിലവാരം പുലർത്തുന്ന ചില ഇന്ത്യൻ കമ്പനികൾ നിർമിച്ച പമ്പുകളാണ് രണ്ടിടങ്ങളിലും അധിക ജലത്തെ കടലിലേക്ക് ഒഴുക്കി വിടുന്നതിൽ വിജയം കണ്ടിരിക്കുന്നത്. 20 അടി വ്യാസമുള്ള 139 മെഗാവാട്ടിന്റെ കൂറ്റൻ കോൺക്രീറ്റ് വൊല്യൂട്ട് പമ്പുകളാണ് കലേശ്വരം ലിഫ്ട് ഇറിഗേഷൻ പദ്ധതിയിൽ സ്ഥാപിച്ചിരിക്കുന്നത്.

400 അടി ഉയരമുള്ള ഡാമുകളിലേക്കാണ് കലേശ്വരത്തെ പമ്പിങ്. വേമ്പനാട് കായലിൽ നിന്നു കേവലം 10 അടി ഉയരത്തിലേക്ക് പമ്പ് ചെയ്താൽ മതി. അധിക ജലത്തെ ദേശീയ പാതയ്ക്കു പടിഞ്ഞാറു ഭാഗത്തുള്ള കടലിലേക്കു വലിയ കുഴലുകൾ വഴി തള്ളുന്ന പദ്ധതിക്ക് ചെലവും കുറവായിരിക്കും.

തോട്ടപ്പള്ളി, ആലപ്പുഴയിലെ സിപി പൊഴി, അന്ധകാരനഴി എന്നിവിടങ്ങളിൽ ഇവ സ്ഥാപിച്ചാൽ പമ്പ,അച്ചൻകോവിൽ, മണിമല, മീനച്ചിൽ, മൂവാറ്റുപുഴയാർ എന്നിവിടങ്ങളിൽ നിന്നുള്ള പ്രളയജലത്തെ കടലിലേക്ക് വേഗം ഒഴുക്കി വിടാനാവും.

പ്രളയവും വേലിയേറ്റവും ഒരുപോലെ വരുന്ന സമയത്ത് കടൽക്കുത്ത് മൂലം കടലിലേക്ക് വെള്ളം എടുക്കാതെ വരുമ്പോഴാണ് മധ്യതിരുവിതാംകൂറിലെ 3 ജില്ലകൾ ദിവസങ്ങളോളം വെള്ളത്തിലാവുക.

ആലപ്പുഴ ജില്ലയിലെ ആറോളം പൊഴകളിലൂടെയും തോട്ടപ്പള്ളി സ്പിൽവേയിലൂടെയും കൊച്ചി കായലിലൂടെയും മറ്റുമാണ് കുട്ടനാട്ടിലെത്തുന്ന പ്രളയജലം കടലിലേക്ക് ഒഴുകിയിരുന്നത്. കയ്യേറ്റവും നികത്തലും മൂലം വേമ്പനാട് കായലിന്റെ ശേഷി കുറഞ്ഞതും പ്രളയജലം കെട്ടിനിൽക്കുന്നതിന് കാരണമായി. ഈ സാഹചര്യത്തിലാണ് കൂറ്റൻ പമ്പ് എന്ന ആശയവുമായി കർഷകരും എൻജിനീയർമാരും രംഗത്തു വന്നിരിക്കുന്നത്.

കായൽ കുന്നുകൾ, കാറ്റിൽ നിന്നു വൈദ്യുതി

ജെസിബി ഉയോഗിച്ച് കട്ട ഇളക്കുന്നതു മൂലം കുട്ടനാട്ടിലെ ബണ്ട് ഇടിയുന്നതായി കണ്ടെത്തിയിരുന്നു. ഹോളണ്ടിലെപ്പോലെ മൺബണ്ട് (ഡൈക്സ്) നിർമിച്ചാൽ നേട്ടങ്ങൾ പലതാണ്. കണ്ടൽ നട്ട് ബണ്ടുകളെ ഉറപ്പിക്കാം. ഡച്ചുകാർ (ഹോളണ്ട്) ബണ്ട് നിർമിക്കാൻ കരിങ്കല്ലോ കോൺക്രീറ്റോ അധികം ഉപയോഗിക്കാറില്ല. ഏറെ നീളമുള്ള വിശാലമായ ബണ്ടാണ് ഹോളണ്ടിലേത്. ചെളികുത്തിയെടുത്ത് കായൽകുന്നുകളും പരിസ്ഥിതി സൗഹൃദ ദ്വീപുകളും രൂപകൽപ്പന ചെയ്യാം.

മറ്റ് പാരിസ്ഥിതിക പ്രശ്നങ്ങളില്ലെങ്കിൽ ഈ ബണ്ടിലൂടെ ഗതാഗതം സാധ്യമാണോ എന്നു പരിശോധിക്കാം. ചെളികുത്തിയെടുത്താൽ കായലിന്റെ ജലശേഷി വർധിക്കും. ജലഗതാഗതം– ടൂറിസം സാധ്യതകളും ഏറെയാണ്.

കുട്ടനാട്ടിൽ നിലമൊരുക്കാൻ പെട്ടിയും പറയും ഉപയോഗിച്ച് വെള്ളം വറ്റിക്കുന്നതിന്റെ കുറച്ചുകൂടി വലിയ രൂപമാണ് വൊല്യൂട്ട് പമ്പുകൾ. ഹെവി ഡ്യൂട്ടി പമ്പുകളെപ്പോലെ അത്യന്തം കാര്യശേഷിയുള്ള ഇവ പ്രളയകാലത്ത് വെള്ളം ഒഴുക്കിവിടാൻ അനുയോജ്യമാണെന്നു തെലുങ്കാനയിലും മറ്റും തെളിയിക്കപ്പെട്ടിട്ടുണ്ട്. പ്രളയ കാലത്ത് ദിവസങ്ങളോളം കോട്ടയത്തു നിന്നു വെള്ളം ഇറങ്ങാൻ മടിച്ചു നിന്നപ്പോഴാണ് ഇതിനു പരിഹാരം തേടണമെന്നു തോന്നിയതും അന്വേഷണം ആരംഭിച്ചതും. എന്റെ സഹോദരപുത്രിയും ഇതിൽ സഹായിക്കുന്നു. ഈ സംവിധാനം കുട്ടനാട്ടിൽ ആദ്യം പരീക്ഷിക്കണം. പിന്നീട് ഓരോ പ്രളയകാലത്തും കേരളം മുഴുവൻ ഉപയോഗിക്കണം. കൃഷി മന്ത്രിയെ നേരിട്ട് കണ്ട് ഇതു സംബന്ധിച്ച നിവേദനം നൽകി. അനുകൂല മറുപടി വരുമെന്നാണു പ്രതീക്ഷ.

ബണ്ട് തുറന്നാൽ പായൽ നശിക്കും

തണ്ണീർമുക്കം ബണ്ട് ശാസ്ത്രീയമായി തുറന്നാൽ ഓരുവെള്ളം കയറിയിറങ്ങി കളകളും പായലും നശിക്കും. തെങ്ങും മീനും വർധിക്കും. കുട്ടനാട് രക്ഷപ്പെടും. കായലിലെ കന്നിമണ്ണ് കൃഷിക്ക് അനുയോജ്യമാണ്. പുഞ്ചവഴിയുള്ള വൈദ്യുതി ലൈനുകൾ കെട്ടി എബിസി കേബിളുകളാക്കി മാറ്റണം. ചെറിയ സോളർ, വിൻഡ് മില്ലുകൾ സ്ഥാപിച്ച് വൈദ്യുതി ഉൽപ്പാദിപ്പിക്കാനും ശ്രമിക്കാം.

concrete-volute-pump
കോൺക്രീറ്റ് വൊല്യൂട്ട് പമ്പ്. ഒരു രേഖാചിത്രം.

കൊച്ചിക്കും പ്രതീക്ഷയാക്കാം ‘ബാഹുബലി പമ്പ്’

മഴക്കാലത്തിനു മുൻപ് കാനകളം കനാലുകളുമെല്ലാം ജലം ഒഴുകിപ്പോകുന്ന വിധം വൃത്തിയാക്കണമെന്ന പ്രാഥമിക പ്രളയ പ്രതിരോധ പാഠം മറന്നതാണ് മുൻകാലത്തൊന്നുമില്ലാത്ത വിധം കഴിഞ്ഞ ദിവസം കൊച്ചിയെ പ്രളയത്തിലാക്കിയതിന് പിന്നിലെന്നാണ് വിലയിരുത്തൽ. കടൽനിരപ്പിനൊപ്പം താഴ്ന്നു കിടക്കുന്ന നഗരമായ കൊച്ചിയിലും കോൺക്രീറ്റ് വൊല്യൂട്ട് പമ്പ് ഉപകരിക്കുമെന്നാണ് സൂചന. പേരണ്ടൂർ കനാൽ നവീകരിക്കാനുള്ള നഗരസഭയുടെ പദ്ധതികൾക്കൊപ്പം കൃത്യമായ പഠനവിലയിരുത്തലിനു ശേഷം ഇത്തരം പമ്പുകൾ കൂടി വിന്യസിച്ചാൽ അതിവേഗം അധികജലം കടലിലെത്തിക്കാനാകും. പേരണ്ടൂർ കനാലിന്റെയും രാമേശ്വരം കനാലിന്റെയുമെല്ലാം തീരങ്ങളിൽ വെള്ളം കയറി ജനത്തെ മാറ്റിപ്പാർപ്പിക്കേണ്ട സ്ഥിതിയും ഇതിലൂടെ ഒഴിവാക്കാം.

English Summary: Large concrete volute pump may safe guard Kuttanad, Kochi from flash floods

ഉപതിരഞ്ഞെടുപ്പ് ഫലം തൽസമയം ഒക്ടോബർ 24 രാവിലെ 8 മുതൽ മനോരമ ഓൺലൈനിൽ, സന്ദർശിക്കുക www.manoramaonline.com/elections

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT