ജാർഖണ്ഡിൽ കോൺഗ്രസിന് തിരിച്ചടി; 4 പ്രതിപക്ഷ എംഎൽഎമാർ ബിജെപിയിൽ
Mail This Article
റാഞ്ചി ∙ ജാർഖണ്ഡിൽ കോൺഗ്രസിൽ നിന്നുൾപ്പെടെ നാല് പ്രതിപക്ഷ എംഎൽഎമാർ ബിജെപിയിൽ ചേർന്നു. കോൺഗ്രസിലെ സുഖ്ദിയോ ഭഗത്, മനോജ് യാദവ്, ജാർഖണ്ഡ് മുക്തി മോർച്ച (ജെഎംഎം) എംഎൽഎ കുനാൽ സാരംഗി, സ്വതന്ത്ര എംഎൽഎ ഭാനു പ്രതാപ് എന്നിവരാണ് ബുധനാഴ്ച ബിജെപിയിൽ ചേർന്നത്. മുഖ്യമന്ത്രി രഘുബർ ദാസിന്റെ സാന്നിധ്യത്തിലായിരുന്നു അംഗത്വ വിതരണം. ബിജപിയുടെ തിരഞ്ഞെടുപ്പിന്റെ ചുമതല വഹിച്ച നന്ദ കിഷോർ യാദവ്, മുൻ കേന്ദ്രമന്ത്രി ജയന്ത് സിൻഹ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
ജെഎംഎം എംഎൽഎയായ ജയ്പ്രകാശ് ഭായും ബിജെപിയിൽ ചേരുമെന്ന് അറിയിച്ചിരുന്നെങ്കിലും അദ്ദേഹം എത്തിയില്ല. ബിജെപി അധികാരത്തിലുള്ള സംസ്ഥാനത്ത് ഈ വർഷം അവസാനം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് പ്രതിപക്ഷ എംഎൽഎമാരുടെ കൂറുമാറ്റം. അടുത്ത വർഷം ജനുവരിയിലാണ് ജാർഖണ്ഡ് നിയമസഭയുടെ കാലാവധി അവസാനിക്കുന്നത്. ഈ ഡിസംബറിൽ തിരഞ്ഞെടുപ്പ് നടത്തുമെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ നേരത്തെ അറിയിച്ചത്.
82 അംഗ നിയമസഭയിൽ നിലവിൽ 43 എംഎൽഎമാരാണ് ബിജെപിക്ക് ഉള്ളത്. കോൺഗ്രസിന് 9 എംഎൽഎമാരും ജെഎംഎമ്മിന് 19 എംഎൽഎമാരുമാണ് ഉണ്ടായിരുന്നത്. ഇന്നു ബിജെപിയിൽ ചേർന്നവരിൽ സ്വതന്ത്ര എംഎൽഎ ഒഴികെയുള്ള മുന്നു പേർ അയോഗ്യരാകാനാണ് സാധ്യത. 2015 ഫെബ്രുവരിയിൽ ജാർഖണ്ഡ് വികാസ് മോർച്ചയിലെ (പ്രജാതാന്ത്രിക്) ആറ് എംഎൽഎമാർ ബിജെപിയിൽ ചേർന്നിരുന്നു. ബാബുലാൽ മറാണ്ടി നേതൃത്വം നൽകുന്ന ജെവിഎംപിയുടെ എട്ട് എംഎൽഎമാരിൽ ആറു പേരാണ് അന്നു കൂറുമാറിയത്.
English Summary: Four opposition MLAs join BJP in Jharkhand