സീറ്റ് ബെല്‍റ്റ്, ഹെല്‍മറ്റ് പിഴത്തുക കുറച്ചു; മദ്യപിച്ചു വാഹനമോടിച്ചാൽ പിഴ 10000 തന്നെ
Mail This Article
തിരുവനന്തപുരം∙ വാഹന നിയമ ലംഘനങ്ങള്‍ക്കുള്ള പിഴത്തുക സംസ്ഥാന സര്‍ക്കാര്‍ കുറച്ചു. ഹെൽമറ്റ്, സീറ്റ് ബെൽറ്റ് ധരിക്കാത്തതിനുള്ള പിഴ 1000ൽ നിന്ന് 500 രൂപയാക്കി. അതേസമയം, മദ്യപിച്ചു വാഹനമോടിക്കലിനു പിഴ 10000 രൂപയായി തുടരും. ജനങ്ങളുടെ എതിര്‍പ്പു കണക്കിലെടുത്താണ് കേന്ദ്ര മോട്ടര്‍ വാഹന നിയമപ്രകാരം നിശ്ചയിച്ചിരുന്ന നിയമ ലംഘനങ്ങളുടെ കോമ്പൗണ്ടിങ് നിരക്ക് മന്ത്രിസഭായോഗം കുറച്ചത്. സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കുന്ന വിജ്ഞാപനത്തില്‍പെടാത്ത മറ്റു നിയമലംഘനങ്ങള്‍ക്ക് കേന്ദ്രം നിശ്ചയിച്ച ഉയര്‍ന്ന പിഴത്തുക നല്‍കണം.
മദ്യപിച്ചും ലൈസന്‍സ് ഇല്ലാതെയും വാഹനം ഓടിച്ചാല്‍ കേന്ദ്രം നിശ്ചയിച്ച ഉയര്‍ന്ന പിഴ നല്‍കേണ്ടിവരും. മദ്യപിച്ച് വാഹനം ഓടിച്ചാല്‍ 6 മാസം തടവും 10,000 രൂപ പിഴയുമാണ് ശിക്ഷ. ആവര്‍ത്തിച്ചാല്‍ 15,000രൂപ പിഴയും രണ്ടു വര്‍ഷം തടവും. ലൈസന്‍സില്ലാതെ വാഹനം ഓടിച്ചാല്‍ 5000രൂപയാണ് പിഴ.
∙പുതിയ പിഴത്തുക ഇങ്ങനെ:
സീറ്റ് ബെല്‍റ്റ്: സീറ്റ് ബൈല്‍റ്റില്ലാതെ വാഹനം ഓടിച്ചാല്‍ 1000 രൂപയായിരുന്നത് 500 രൂപയായി കുറച്ചു. ഹെല്‍മറ്റില്ലാതെ വാഹനം ഓടിച്ചാല്‍ 1000 രൂപ പിഴയായിരുന്നത് 500 രൂപയാക്കി.
അമിത വേഗം: പിടിക്കപ്പെടുന്നത് ആദ്യമായാണെങ്കില്‍ ലൈറ്റ് മോട്ടോര്‍ വെഹിക്കിളുകള്‍ക്ക് 1000 രൂപ മുതല്‍ 2000 രൂപ വരെയായിരുന്നു പിഴ. ഇത് 1500 രൂപയായും, മീഡിയം - ഹെവി വാഹനങ്ങള്‍ക്ക് 2000 മുതല്‍ 4000രൂപ വരെയുള്ളത് 3000 രൂപയായും നിജപ്പെടുത്തി. ആംബുലന്‍സ്, ഫയര്‍ സര്‍വീസ് വാഹനങ്ങള്‍ക്ക് സൈഡ് കൊടുക്കാതിരിക്കുന്നതിന് 10000രൂപ എന്നത് 5000 രൂപയായി കുറച്ചു.
അപകടകരമായ ഡ്രൈവിങ്: (മൊബൈല്‍ ഫോണ്‍ ഉപയോഗത്തിന് മാത്രം) കുറഞ്ഞത് 1000രൂപ, കൂടിയത് 5000 രൂപ എന്നത് പൊതുവായി 2000 രൂപയും സാമുഹ്യസേവനവും എന്നാക്കി നിശ്ചയിച്ചു. കുറ്റം ആവര്‍ത്തിച്ചാല്‍ 10000 രൂപ പിഴ എന്നത് 5000 രൂപയും സാമൂഹ്യ സേവനവും എന്നാക്കി പുതുക്കി നിശ്ചയിച്ചു. മത്സര ഓട്ടം ആദ്യകുറ്റത്തിന് 5000രൂപയും ആവര്‍ത്തിച്ചാല്‍ 10000രൂപയും.
ഇന്‍ഷുറന്‍സ് ഇല്ലെങ്കില്‍: ആദ്യകുറ്റമാണെങ്കില്‍ നേരത്തെയുള്ള പിഴയില്‍ മാറ്റമില്ല. 2000രൂപ. കുറ്റം ആവര്‍ത്തിച്ചാല്‍ 4000 രൂപ പിഴ. അധികാരികളുടെ ഉത്തരവ് പാലിക്കാത്തതിനും, തെറ്റായ വിവരമോ രേഖയോ നല്‍കുന്നതിനും 2000 രൂപ എന്നത് 1000 രൂപയാക്കി. കണ്ടക്ടര്‍ ലൈസന്‍സ് ഇല്ലാതെ ജോലി ചെയ്യുന്നതിന് 10000 രൂപ എന്നത് 1000 രൂപയാക്കി. റോഡ് സുരക്ഷാ മാനദണ്ഡങ്ങള്‍, ശബ്ദ - വായു മലിനീകരണം എന്നിവ സംബന്ധിച്ച ആദ്യകുറ്റത്തിന് 10000 രൂപ എന്നത് 2000 രൂപയായി കുറച്ചു.
പെര്‍മിറ്റ് ഇല്ലെങ്കില്‍: പെര്‍മിറ്റില്ലാതെ വാഹനം ഓടിച്ചാല്‍ 10,000 രൂപ എന്നത് ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍, ടൂവീലര്‍, ത്രീവീലര്‍ എന്നിവയില്‍ ആദ്യ കുറ്റത്തിനു 3000 രൂപയും കുറ്റം ആവര്‍ത്തിച്ചാല്‍ 7500 രൂപയും.
അമിതഭാരം: (അനുവദനീയമായ ഭാരത്തിന് മുകളില്‍ ഓരോ ടണ്ണിന് 2000 രൂപ എന്ന നിരക്കില്‍) പരമാവധി 20000 രൂപ എന്നത് (അനുവദനീയമായ ഭാരത്തിന് മുകളില്‍ ഓരോ ടണ്ണിന് 1500രൂപ എന്ന നിരക്കില്‍) പരമാവധി 10000 രൂപയായി കുറച്ചു. അമിതഭാരം കയറ്റിയ വാഹനം പരിശോധയ്ക്കിടെ നിര്‍ത്താതെ പോയാല്‍ 40000 രൂപ എന്നത് 20000 രൂപയായി കുറച്ചു. അനുവദനീയമായതില്‍ കൂടുതല്‍ യാത്രക്കാരെ കയറ്റിയാല്‍ ഓരോ അധിക യാത്രക്കാരനും 200 രൂപ വീതം എന്നത് 100 രൂപയായി കുറച്ചു. റജിസ്റ്റര്‍ ചെയ്യാതെയും ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഇല്ലാതെയും വാഹനം ഉപയോഗിച്ചാല്‍ ആദ്യകുറ്റത്തിന് നോണ്‍ ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങള്‍ക്ക് 2000 രൂപ എന്നത് 3000 രൂപയായി വര്‍ധിപ്പിച്ചു. പ്രത്യേക ശിക്ഷ പറയാത്തവയ്ക്ക് ആദ്യകുറ്റത്തിനു നിലവിലുള്ള നിരക്ക് 500 രൂപ എന്നത് 250 രൂപയായും ആവര്‍ത്തിച്ചാല്‍ 1500 രൂപ എന്നത് 500 രൂപയായും പുതുക്കി നിശ്ചയിച്ചു. ഇതില്‍പ്പെടാത്ത മറ്റു വകുപ്പുകളില്‍ കേന്ദ്ര മോട്ടര്‍ വാഹന നിയമപ്രകാരം സെപ്റ്റംബര്‍ ഒന്നു മുതല്‍ നിലവില്‍വന്ന നിരക്കുകള്‍ തുടരും.
English Summary: Kerala reduce traffic fines within limit of new Motor Vehicles Act