പാലാരിവട്ടം പാലം പുനര്‍നിര്‍മാണം ഡിഎംആര്‍സിക്ക്; നഷ്ടം കരാറുകാരനിൽ നിന്ന്
Mail This Article
തിരുവനന്തപുരം ∙ പാലാരിവട്ടം പാലത്തിന്‍റെ പുനര്‍നിര്‍മാണം സംബന്ധിച്ച് സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതിയുടെ ശുപാര്‍ശകള്‍ അംഗീകരിക്കാന്‍ മന്ത്രിസഭ യോഗം തീരുമാനിച്ചു. പാലം പുതുക്കി പണിയണമെന്ന ഇ. ശ്രീധരന്‍റെ അഭിപ്രായം സ്വീകരിക്കാനാണ് വിദഗ്ധ സമിതി ശുപാര്‍ശ ചെയ്തത്. പുതുക്കി പണിതാല്‍ പാലത്തിന് 100 വര്‍ഷം ആയുസ് ലഭിക്കുമെന്നാണ് ശ്രീധരന്‍ സര്‍ക്കാരിനു നല്‍കിയ റിപ്പോര്‍ട്ട്.
പാലത്തിന്‍റെ പുനര്‍നിര്‍മാണം ഏറ്റെടുക്കാമെന്ന ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍റെ (ഡിഎംആര്‍സി) വാഗ്ദാനം സ്വീകരിക്കാന്‍ തീരുമാനിച്ചു. പാലത്തിന്‍റെ തകരാറു കാരണം നഷ്ടം വന്ന തുക ബന്ധപ്പെട്ട കരാറുകാരനിൽ നിന്ന് ഈടാക്കുന്നതിന് റോഡ്സ് ആന്‍റ് ബ്രിഡ്ജസ് ഡവലപ്മെന്‍റ് കോര്‍പ്പറേഷനു നിര്‍ദേശം നല്‍കും. ഈ തീരുമാനങ്ങള്‍ ഹൈക്കോടതിയെ അറിയിക്കും.
പഴങ്ങളില്‍ നിന്നും ധാന്യങ്ങളില്‍ നിന്നും വൈന്‍
ചക്ക, കശുമാങ്ങ, വാഴപ്പഴം തുടങ്ങിയ പഴങ്ങളില്‍ നിന്നും കാര്‍ഷിക ഉല്‍പ്പന്നങ്ങളില്‍ നിന്നും വീര്യം കുറഞ്ഞ മദ്യം, വൈന്‍ തുടങ്ങിയ പാനീയങ്ങള്‍ ഉല്‍പാദിപ്പിക്കുന്നതിന് കേരള കാര്‍ഷിക സര്‍വകലാശാല സമര്‍പ്പിച്ച റിപ്പോര്‍ട്ട് അംഗീകരിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. നിയമസഭാ സബ്ജക്റ്റ് കമ്മിറ്റിയുടെ നിര്‍ദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് കാര്‍ഷിക സര്‍വകലാശാല ശുപാര്‍ശകള്‍ സമര്‍പ്പിച്ചത്. ഇതനുസരിച്ച് പഴവര്‍ഗ്ഗങ്ങള്‍, ധാന്യങ്ങള്‍ എന്നിവയില്‍ നിന്ന് വൈന്‍ ഉല്‍പാദിപ്പിക്കുന്ന യൂണിറ്റുകള്‍ക്ക് അബ്കാരി നിയമങ്ങള്‍ക്ക് അനുസൃതമായി ലൈസന്‍സ് നല്‍കാനാണ് തീരുമാനം. ഇതിനു വേണ്ടി ബന്ധപ്പെട്ട ചട്ടങ്ങളില്‍ ഭേദഗതി വരുത്തും.
സംസ്ഥാന ധനകാര്യ കമ്മിഷന്‍
മുന്‍ ചീഫ് സെക്രട്ടറി എസ്.എം വിജയാനന്ദ് ചെയര്‍മാനായി ആറാം സംസ്ഥാന ധനകാര്യ കമ്മിഷന്‍ രൂപീകരിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങളുടെ സാമ്പത്തിക സ്ഥിതി അവലോകനം ചെയ്യുന്നതിനും അവയ്ക്കുള്ള അവാര്‍ഡു തുക നിര്‍ണയിക്കുന്നതിനും വരുമാന സ്രോതസ്സ് ശക്തിപ്പെടുത്തുന്നതിനും ശുപാര്‍ശകള്‍ സമര്‍പ്പിക്കുന്നതിനാണ് കമ്മിഷന്‍ രൂപീകരിക്കുന്നത്. തദ്ദേശസ്വയംഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, ധനകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറി എന്നിവര്‍ കമ്മീഷനില്‍ അംഗങ്ങളായിരിക്കും.
അഭീല്‍ ജോണ്‍സന്‍റെ കുടുംബത്തിനു 10 ലക്ഷം രൂപ
സംസ്ഥാന ജൂനിയര്‍ അത്‌ലറ്റിക് മത്സരത്തിനിടെ ഹാമര്‍ തലയില്‍ വീണ് മരണപ്പെട്ട അഭീല്‍ ജോണ്‍സന്‍റെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും പത്ത് ലക്ഷം രൂപ സഹായം അനുവദിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.