ADVERTISEMENT

കഴിഞ്ഞ 23 വർഷമായി യുഡിഎഫ് കുത്തകയാക്കി വച്ചിരിക്കുന്ന മണ്ഡലം. കോന്നിയിൽ ഇത്തവണ ആ പതിവു തെറ്റുമെന്ന പ്രതീക്ഷയിലാണ് എൽഡിഎഫ്. വിജയപ്രതീക്ഷയുണ്ടായിരുന്ന മഞ്ചേശ്വരം വിട്ട് എൻഡിഎ സ്ഥാനാര്‍ഥി കെ.സുരേന്ദ്രന്‍ കോന്നിയിലേക്കു വണ്ടി കയറിയതിനു പിന്നിലും ലക്ഷ്യം മറ്റൊന്നുമല്ല. ഇങ്ങനെ മൂന്നു മുന്നണികള്‍ക്കും മോഹിക്കാനേറെ നൽകിയാണ് കോന്നിയിലെ ആദ്യത്തെ ഉപതിരഞ്ഞെടുപ്പ് അരങ്ങൊഴിയുന്നത്. 70.07 ശതമാനം വോട്ടു നൽകി ജനവും ആ പ്രതീക്ഷകളിലേക്ക് എണ്ണ പകർന്നിട്ടുണ്ട്. 

1965ൽ രൂപം കൊണ്ട കോന്നി മണ്ഡലത്തിലെ ആദ്യ എംഎൽഎ കോണ്‍ഗ്രസിന്റെ പി.ജെ. തോമസ് ആയിരുന്നു. പിന്നീട് മണ്ഡലം ഇടതു വലതു മുന്നണികളെ മാറിമാറി തുണച്ചു. 1982 മുതൽ 1996 വരെ ജയിച്ചവരെല്ലാം മുന്നണിഭേദമില്ലാതെ നിയമസഭയിൽ പ്രതിപക്ഷത്തായിരുന്നുവെന്നു മാത്രം. അതിനു മാറ്റം വന്നത് 2001ൽ അടൂർ പ്രകാശ് മണ്ഡലം നിലനിർത്തിയതോടെയാണ്.

സിപിഎമ്മിൽ നിന്ന് മണ്ഡലം പിടിച്ചെടുക്കാൻ 1996ൽ ആണ് കോൺഗ്രസ് അടൂർ പ്രകാശിനെ ആദ്യമായി കോന്നിയിൽ പരീക്ഷിച്ചത്. സിറ്റിങ് എംഎൽഎയും ഇപ്പോഴത്തെ ദേവസ്വം ബോർഡ് പ്രസിഡന്റുമായ എ.പത്മകുമാറിനെ 806 വോട്ടിന്റെ ഭൂരിപക്ഷത്തിൽ തോൽപ്പിച്ചാണ് അടൂർ പ്രകാശ് ആദ്യമായി നിയമസഭയിൽ എത്തിയത്. അതിനു ശേഷം നടന്ന എല്ലാ നിയമസഭാ തിരഞ്ഞെടുപ്പിലും അദ്ദേഹത്തിന്റെ തേരോട്ടമായിരുന്നു. 

ഭൂരിപക്ഷത്തിൽ പിശുക്കു കാട്ടുകയെന്ന കോന്നിയുടെ ശീലം പിന്നീടുള്ള തിരഞ്ഞെടുപ്പുകളിലെല്ലാം അടൂർ പ്രകാശ് തിരുത്തിച്ചു. 2001ൽ ആറന്മുള എംഎൽഎയും കവിയുമായ കടമ്മനിട്ട രാമകൃഷ്ണനെ ഇറക്കി തിരിച്ചു പിടിക്കാൻ സിപിഎം ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. 14,050 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കടമ്മനിട്ടയെ തോൽപ്പിച്ചത്. 2006ൽ സിപിഎമ്മിലെ വി.ആർ.ശിവരാജനെ 14,895 വോട്ടിന്റെയും 2011ൽ എം.എസ്.രാജേന്ദ്രനെ (സിപിഎം) 7774 വോട്ടിന്റെയും ഭൂരിപക്ഷത്തിൽ പരാജയപ്പെ‌ടുത്തി പ്രകാശ് ഹാട്രിക് വിജയം നേടി.

2016ലെ തിരഞ്ഞെടുപ്പിൽ സിപിഎമ്മിലെ ആർ.സനൽ‌കുമാറിനെ 20,748 വോട്ടിന്റെ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തിയാണ് അടൂർ പ്രകാശ് നാലാം വിജയം നേടിയത്. 2016ൽ തുടർച്ചയായ അഞ്ചാം ജയത്തിൽ അദ്ദേഹം നേടിയ ഭൂരിപക്ഷം 20,748. ആറ്റിങ്ങലിൽ നിന്ന് എംപിയായി ഇത്തവണ തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് കോന്നിക്ക് പുതിയ നായകനെ തേടേണ്ടി വന്നത്.

പ്രതീക്ഷ ‘ലോക്‌സഭയിൽ’

എൽഡിഎഫ് പ്രതീക്ഷയർപ്പിക്കുന്നത് ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലെ കണക്കുകളിലാണ്. യുഡിഎഫുമായുള്ള വ്യത്യാസം 2721 വോട്ട് മാത്രം. ആഞ്ഞുപിടിച്ചാൽ ഈ വ്യത്യാസം മറികടക്കാമെന്നാണു പ്രതീക്ഷ. എക്സിറ്റ് പോളുകളും മണ്ഡലത്തിൽ എൽഡിഎഫിന്റെ അട്ടിമറി ജയം പ്രവചിക്കുന്നുണ്ട്. എൻഡിഎയുടെ മനസ്സിലുള്ളതും ലോക്സഭാ തിരഞ്ഞെടുപ്പിലെ കണക്കുകൾ തന്നെ. യുഡിഎഫുമായുള്ള അവരുടെ വോട്ട് വ്യത്യാസം കേവലം 3161 മാത്രം.

2016ൽ അടൂർ പ്രകാശ് നേടിയത് 72,800 വോട്ട്. എന്നാൽ 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പായപ്പോൾ യുഡിഎഫ് വോട്ട് 49,667 ആയി കുറഞ്ഞു– 23,133 വോട്ടിന്റെ കുറവ്. 2016ൽ 52,052 വോട്ട് പിടിച്ച എൽഡിഎഫിനു ലോക്സഭയിലേക്കു ലഭിച്ചത് 46,946 വോട്ട്; 5106 വോട്ടിന്റെ കുറവ്. ബിജെപിക്കാകട്ടെ, 2016ലെ 16,713 വോട്ട് 2019ൽ 46,506 ആക്കാനായി; 29,793 വോട്ടിന്റെ വർധന.

ഓരോ ചുവടും സൂക്ഷിച്ച്

വോട്ടു കണക്കുകളിൽ തികഞ്ഞ ബോധ്യത്തോടെയായിരുന്നു യുഡിഎഫും എൽഡിഎഫും ഇത്തവണ കരുനീക്കം നടത്തിയത്. ജില്ലയിൽ കോൺഗ്രസിനെ നയിച്ചു തഴക്കമുള്ള പി.മോഹൻരാജിനെ തന്നെ യുഡിഎഫ് സ്ഥാനാർഥിയാക്കി. നിയമസഭാ തിരഞ്ഞെടുപ്പിൽ പുതുമുഖമാണെങ്കിലും നഗരസഭാധ്യക്ഷനായും കൗൺസിലറായും 23 വർഷത്തെ അനുഭവപരിചയമുണ്ട് ഇദ്ദേഹത്തിന്.

മണ്ഡലത്തിൽനിന്നുള്ള ഡിവൈഎഫ്ഐ നേതാവായ കെ.യു.ജനീഷിനു മത്സരം അനുകൂലമാക്കാൻ കഴിയുമെന്നു തന്നെയാണ് ഇടതു ക്യാംപിന്റെ കണക്കുകൂട്ടൽ. 2010ൽ തദ്ദേശസ്ഥാപന തിരഞ്ഞെടുപ്പിൽ സീതത്തോട് ഗ്രാമപഞ്ചായത്തിലേക്കു മത്സരിച്ചുജയിച്ചിട്ടുമുണ്ട് ജനീഷ്. പാർട്ടിയെയും കോന്നിയെയും തമ്മിലടുപ്പിച്ച കെ.സുരേന്ദ്രനെ തന്നെ ഇറക്കിയതിലൂടെ ബിജെപി നൽകുന്ന സന്ദേശവും വ്യക്തം. ഫലത്തിൽ കോന്നി ഇത്തവണ ആദ്യമായി ത്രികോണ മത്സരത്തിനു സാക്ഷ്യം വഹിക്കുകയായിരുന്നു. 

മാറുന്ന രാഷ്ട്രീയം 

കോന്നിയിൽ രാഷ്ട്രീയത്തിനപ്പുറത്തേക്കു പ്രചാരണം വഴിമാറിയ കാഴ്ചയാണ് ഇത്തവണ കണ്ടത്. മുൻപെങ്ങുമില്ലാത്തവിധം ജാതി രാഷ്ട്രീയം പ്രചാരണായുധമായി. മത, സാമുദായിക നേതാക്കളുടെ പിന്തുണ ഉറപ്പിക്കാൻ രാഷ്ട്രീയ നേതൃത്വം മൽസരിച്ചു. യുഡിഎഫും എൻഡിഎയും ശബരിമലയാണ് പ്രചാരണ വിഷയമാക്കിയത്. ഇതിനെ പ്രതിരോധിക്കേണ്ടതിനാൽ എൽഡിഎഫിനും ശബരിമല പറയാതെ തരമില്ലായിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിലെ തന്ത്രങ്ങൾ തന്നെ മുന്നണികൾ  തിരിച്ചും മറിച്ചും പ്രയോഗിക്കുന്ന കാഴ്ചകളാണ് കോന്നിയിൽ ഇത്തവണ കണ്ടത്.

ചില കല്ലുകടികൾ

അടൂർ പ്രകാശിന്റെ നോമിനിയായി അവതരിപ്പിച്ച റോബിൻ പീറ്ററെ പരിഗണിക്കാതിരുന്നതും എ ഗ്രൂപ്പ് പ്രതിനിധി സ്ഥാനാർഥിയായതും യുഡിഎഫിനു തുടക്കത്തിൽ കല്ലുകടിയായിരുന്നു. എന്നാൽ, പ്രചാരണം മുറുകിയതോടെ അസ്വാരസ്യങ്ങൾ പറഞ്ഞുതീർക്കാനായി. പക്ഷേ, യുഡിഎഫിന് ഇത്തവണ കോന്നി നഷ്ടപ്പെട്ടാൽ അതു വ്യക്തമാക്കുന്നത് സ്ഥാനാർഥി നിർണയത്തിലെ പാളിച്ചയാണെന്നു ചാനൽ ചർച്ചയിൽ കോൺഗ്രസ് നേതാവ് വി.ഡി.സതീശൻ പറഞ്ഞത് യുഡിഎഫിന്റെ തലയ്ക്കു മുകളിലെ വാളായുണ്ട്. ആ വാൾ വീണു മുന്നണിക്കു മുറിവേൽക്കുമോയെന്നു തിരിച്ചറിയാൻ ഇനി ഏതാനും മണിക്കൂറുകള്‍ മാത്രം.

പാലായിലെ വിജയമാണ് എൽഡിഎഫിന് ആത്മവിശ്വാസം പകരുന്നത്. യുഡിഎഫിന്റെ സിറ്റിങ് സീറ്റ് തിരിച്ചുപിടിക്കുക അസാധ്യമല്ലെന്നും പാലാ തെളിയിച്ചു കഴിഞ്ഞു. 89 വോട്ടിനു തോറ്റ മഞ്ചേശ്വരം വിട്ട് കോന്നിയിൽ പൊരുതാനിറങ്ങിയപ്പോൾ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പ് നൽകിയ ആത്മവിശ്വാസമാണു സുരേന്ദ്രനെ നയിച്ചത്.

അടൂർ പ്രകാശിന്റെ 23 വർഷമായിരുന്നു ഇത്തവണ യുഡിഎഫിന്റെ പ്രധാന പ്രചാരണായുധം. മെഡിക്കൽ കോളജ്, താലൂക്ക്, മിനി സിവിൽ സ്റ്റേഷൻ, സ്റ്റേഡിയങ്ങൾ, റോഡുകൾ, പാലങ്ങൾ അങ്ങനെ എണ്ണിപ്പറയാനുണ്ടായിരുന്നു യുഡിഎഫിന്. മെഡിക്കൽ കോളജിനു പണം നൽകിയതു പക്ഷേ തങ്ങളാണെന്നായിരുന്നു എൽഡിഎഫിന്റെ ബദൽവാദം. കോന്നിയിൽ കാണുന്നതൊന്നുമല്ല വികസനമെന്നും അതു കേന്ദ്ര സർക്കാരിൽനിന്നു ഇനി ലഭിക്കാനുള്ളതാണെന്നും എൻഡിഎയും പറയുന്നു. 

With inputs from Mintu P Jacob (Pathanamthitta Bureau)

English Summary: Konni Election Results Infographics Video Analysis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com