ADVERTISEMENT

ഇസ്‍ലാമാബാദ്∙ കശ്മീർ വിഷയത്തിൽ ഇന്ത്യയെ പിന്തുണയ്ക്കുന്ന ഏതു രാഷ്ട്രത്തെയും മിസൈൽ ഉപയോഗിച്ച് ആക്രമിക്കുമെന്നു പാക്കിസ്ഥാൻ മന്ത്രി. പാക്കിസ്ഥാന്റെ ശത്രുവായി കണ്ടാണ് ആക്രമണം നടത്തുകയെന്ന് കശ്മീർ, ഗില്‍ജിത്, ബാൾട്ടിസ്ഥാൻ മേഖലകളുടെ ചുമതലയുള്ള മന്ത്രി അലി അമിൻ ഗണ്ഡാപൂർ‌ പ്രതികരിച്ചു.

ഇന്ത്യയുമായി കശ്മീർ വിഷയത്തിൽ പ്രശ്നങ്ങളുണ്ടായാൽ പാക്കിസ്ഥാൻ യുദ്ധത്തിനു നിർബന്ധിതരാകുമെന്നും പാക്ക് മന്ത്രി പറഞ്ഞു. അപ്പോൾ പാക്കിസ്ഥാനോടൊപ്പം നിൽക്കാതെ ഇന്ത്യയെ പിന്തുണയ്ക്കുന്നവരെ ശത്രുക്കളായി കാണേണ്ടിവരും. ഇത്തരക്കാർക്കു നേരെ മിസൈൽ പ്രയോഗിക്കേണ്ടിവരും– മന്ത്രി പറഞ്ഞു. പ്രകോപനപരമായ പ്രസ്താവനകൾ നടത്തുന്ന മന്ത്രിയുടെ വി‍ഡിയോ ദൃശ്യങ്ങൾ പാക്കിസ്ഥാനിലെ മാധ്യമപ്രവർ‌ത്തക നൈല ഇനായത്ത് ട്വിറ്ററിൽ പങ്കു വച്ചിട്ടുണ്ട്. കശ്മീർ വിഷയത്തിൽ പാക്കിസ്ഥാനു രാജ്യാന്തര തലത്തിൽ തന്നെ തിരിച്ചടിയേറ്റ സാഹചര്യത്തിലാണു മന്ത്രിയുടെ പ്രസ്താവനയെന്നതും ശ്രദ്ധേയമാണ്.

കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞതിനു പിന്നാലെ ഇന്ത്യ– പാക്കിസ്ഥാൻ ബന്ധം കൂടുതൽ വഷളായിരുന്നു. കശ്മീർ പ്രശ്നം ആഭ്യന്തര കാര്യമാണെന്നായിരുന്നു ഇന്ത്യയുടെ നിലപാട്. സാർക്, അറബ് രാഷ്ട്രങ്ങളുൾപ്പെടെ വിവിധ രാജ്യങ്ങള്‍ ഇന്ത്യയെ പിന്തുണയ്ക്കുകയും ചെയ്തു. ഇന്ത്യയ്ക്കെതിരെ ആണവായുധ യുദ്ധം വരെയുണ്ടാകാമെന്നു പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ഭീഷണി മുഴക്കിയിരുന്നു. കശ്മീർ പ്രശ്നം രാജ്യാന്തര തലത്തിൽ ഉയർത്തിക്കാട്ടാനുള്ള ശ്രമം പരാജയപ്പെട്ടതായി ഇമ്രാൻ ഖാൻ തന്നെ പിന്നീട് അംഗീകരിച്ചു.

English Summary: Countries backing India will be hit by missile: Pakistan minister Ali Amin Gandapur

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com