ADVERTISEMENT

കേരളത്തിൽ ഇന്നു നിലവിലിരിക്കുന്ന ലൈംഗിക അരാജകത്വത്തിന്റെ സൂചനയാണു കുട്ടികളുടെ നേർക്കുള്ള പീഡനമെന്നു മാനസികാരോഗ്യ വിദഗ്‌ധർ പറയുന്നു. ഇത്തരം കേസുകളിൽ പിടിയിലാവുന്നവരേറെയും മാന്യൻമാരെന്നു കരുതുന്നവർ. മക്കളെ പീഡിപ്പിക്കുന്ന രക്ഷിതാക്കളും കുട്ടികളെ ഉപയോഗിക്കുന്ന അധ്യാപകരുമെല്ലാം ചികിത്സ ആവശ്യമായ മനോവൈകൃതം ബാധിച്ചവരാണ്. പക്ഷേ, ഇതിനെതിരെ പ്രതികരിക്കേണ്ടവർ പോലും കണ്ണടച്ചാലോ..?

എറണാകുളം ജില്ലയിലെ അമ്മവീട്ടിൽ വേനലവധിക്കാലം ആഘോഷിക്കാനെത്തിയതായിരുന്നു ആ ഏഴാം ക്ലാസുകാരി. ഈ വീടിനു തൊട്ടടുത്തു തന്നെയാണ് അമ്മയുടെ സഹോദരിയുടെ വീടും. രാവിലെ എല്ലാവരും ജോലിക്കു പോയതോടെ കുട്ടി വീട്ടിൽ ഒറ്റയ്ക്കായി. ടിവി കണ്ടു കൊണ്ടിരിക്കെ കുട്ടി ഇടയ്ക്കൊന്നു ഞെട്ടിയത് കോളിങ് ബെൽ കേട്ടാണ്. വാതിൽ പാതി തുറന്നു നോക്കുമ്പോൾ ഓട്ടോയിൽ രണ്ടു യുവാക്കൾ. ഒരാൾ ഓട്ടോയിൽത്തന്നെ ഇരുന്നു. ഒപ്പമുണ്ടായിരുന്ന ആളെത്തി, ഇവിടെ അടുത്തു വര്‍ക്ക്‌ഷോപ്പുണ്ടോയെന്നു ചോദിച്ചു. അറിയില്ലെന്നു പറഞ്ഞു കതകടച്ച് മുറിക്കുള്ളിൽ പോയിരുന്ന കുട്ടിയെ ഞെട്ടിച്ച് വീണ്ടും കോളിങ് ബെൽ മുഴങ്ങി.

കതകു തുറന്നപ്പോൾ ആദ്യം കണ്ട അതേ ആൾ തന്നെ. കുടിക്കാൻ അൽപം വെള്ളം വേണമെന്നായി അടുത്ത ആവശ്യം. പുറത്തെ പൈപ്പിൽനിന്നു കുടിച്ചൂടേ എന്ന ചോദ്യം പൂർത്തിയാക്കും മുൻപു കുട്ടിയെ ശക്തിയായി പിന്നിലേക്കു തള്ളിയിട്ട് ഇയാൾ വീടിനുള്ളിൽ കയറി. തന്നെ കടന്നു പിടിച്ച യുവാവിനെ കടിച്ചു മുറിവേൽപ്പിച്ച ശേഷം പെൺകുട്ടി ഓടി ശുചിമുറിയിൽക്കയറി വാതിലടച്ചു. ശക്തമായി അയാൾ ഇടിച്ചെങ്കിലും വാതിൽ തുറന്നില്ല. ഒരു മണിക്കൂറോളം പേടിച്ചരണ്ട് ആ ശുചിമുറിക്കുള്ളിൽക്കിടന്ന കുട്ടിയെ പിന്നീട് ബന്ധുക്കളെത്തിയാണു പുറത്തിറക്കിയത്.

representation image
പ്രതീകാത്മക ചിത്രം

വിവരങ്ങൾ വിളിച്ചു പറഞ്ഞതോടെ നാട്ടിലുള്ള മാതാവ് ഓടിയെത്തി. കുട്ടി നൽകിയ സൂചനകൾ അനുസരിച്ച് പ്രതികളെ തിരിച്ചറിഞ്ഞെങ്കിലും പരാതി നൽകേണ്ടെന്ന നിലപാടിലായി വീട്ടുകാർ.

മേയ് മാസത്തിലെ അവധിക്കാലത്തുണ്ടായ ഈ ദുരനുഭവം ഈ കുട്ടി പിന്നീടു വെളിപ്പെടുത്തിയതു നാലു മാസങ്ങൾക്കു ശേഷം സ്കൂൾ കൗൺസിലർക്കു മുന്നിലായിരുന്നു. അതുവരെ കടുത്ത മാനസിക സംഘർഷത്തിലൂടെ കടന്നുപോയ ആ വിദ്യാർഥിനിയോട് തുറന്നു സംസാരിക്കുകയും പരാതി കൊടുക്കണമെന്നും കുറ്റക്കാരെ ജയിലടയ്ക്കണമെന്നുമൊക്കെ പറയുകയും ചെയ്തതോടെ പരാതി നൽകാൻ കുട്ടി തയാറായി. പക്ഷേ, അന്നു വീട്ടിൽപ്പോയി മടങ്ങിയെത്തിയപ്പോൾ,  പരാതി കൊടുത്താൽ ഞാൻ ആത്മഹത്യ ചെയ്യുമെന്നായി കുട്ടി. മാതാവിന്റെ കർശനമായ താക്കീത് കൂടിയായപ്പോൾ വീണ്ടും ആ പെൺകുട്ടി വിഷാദത്തിലായി. സ്കൂൾ കൗൺസിലർ ഇടപെട്ടു പരാതി നൽകിയെങ്കിലും ആ കേസ് മാതാപിതാക്കളുടെ നിസ്സഹകരണം മൂലം എങ്ങുമെത്തിയില്ല. ആ കുട്ടിയെ ഉപദ്രവിച്ചവർ ഇന്നും സമൂഹത്തിലുണ്ട്; മാന്യതയുടെ മുഖം മൂടിയണിഞ്ഞ്..

representation image
പ്രതീകാത്മക ചിത്രം

സംസ്ഥാനത്ത് ഇനിയും തീർപ്പാകാതെ കെട്ടിക്കിടക്കുന്നതു 9,000 പോക്സോ കേസുകളെന്നാണ് ഏറ്റവും പുതിയ കണക്ക്. 2013–2015 വരെയുള്ള അഞ്ച് വർഷത്തിനിടെ വിചാരണ പൂർത്തിയാക്കിയ 1255 കേസുകളിൽ പ്രതികൾ ശിക്ഷിക്കപ്പെട്ടത് 230 എണ്ണത്തിൽ മാത്രം. 1033 കേസുകളിലും കുറ്റാരോപിതരെ വിട്ടയച്ചു. ലൈംഗികാതിക്രമം നേരിടേണ്ടി വന്ന കുട്ടികളുടെ അടുത്ത ബന്ധുക്കൾ തന്നെ പ്രതിയായ കേസുകളാണു ശിക്ഷിക്കപ്പെടാതെ പോയവയിൽ ഭൂരിഭാഗവും. വർഷങ്ങളോളം നീളുന്ന വിചാരണയും ബന്ധുക്കളിൽ നിന്നുണ്ടാകുന്ന സമ്മർദവുമാണു കുട്ടികളെ മൊഴി മാറ്റിപ്പറയിക്കാൻ പ്രേരിപ്പിക്കുന്നത്. 

(തുടരും: അറിയുന്നുണ്ടോ കുട്ടികളുടെ നെഞ്ചിലെ തീയുടെ ചൂട്..? )

English Summary: Investigating Child Abuse Cases, Protecting Children, giving Awareness

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com