റിജോഷിനെ കുഴിച്ചുമൂടി; ചത്ത പശുവെന്ന് വസീം, ദുര്‍ഗന്ധം മാറ്റാന്‍ മണ്ണിടാന്‍ നിര്‍ദേശം
Mail This Article
ഇടുക്കി∙ രാജകുമാരിക്കു സമീപം ശാന്തന്‍പാറ പുത്തടിയില്‍ മുല്ലൂര്‍ വീട്ടില്‍ റിജോഷിനെ (37) കൊലപ്പെടുത്തിയതു വ്യക്തമായ ആസൂത്രണത്തോടെയെന്നു പൊലീസ് നിഗമനം. ഭാര്യ ലിജിയും (29) കാമുകനും റിജോഷിന്റെ സുഹൃത്തായ റിസോര്‍ട്ട് മാനേജര്‍ വസീമും കൂടി കൊലപ്പെടുത്തിയതാണെന്ന് പൊലീസ് കരുതുന്നത്. റിജോഷിനെ െകാലപ്പെടുത്തി വീടിന്റെ സമീപത്തുള്ള റിസോര്‍ട്ട് വളപ്പില്‍ തന്നെ ചാക്കില്‍ കെട്ടി കുഴിച്ചിടുകയായിരുന്നുവെന്നാണു നിഗമനം.
റിജോഷിന്റെ തിരോധാനത്തിനു ശേഷം റിജോഷിന്റെ ഭാര്യ ലിജിയോടോപ്പം റിസോര്‍ട്ട് മാനേജറെയും കാണാതായതോടെ സംശയം തോന്നിയ ബന്ധുക്കള്‍ ശാന്തന്‍പാറ പൊലീസ് സ്റ്റേഷനില്‍ പരാതിയുമായി എത്തിയതോടെയാണ് നാടിനെ നടുക്കിയ കൊലപാതകം പുറത്തറിഞ്ഞത്. പുത്തടി മഷ്‌റൂം ഹട്ട് റിസോര്‍ട്ടിന്റെ സമീപത്താണു മൃതദേഹം കുഴിച്ചിട്ടിരുന്നത്. റിസോര്‍ട്ട് വളപ്പില്‍ ചെറിയ കുഴിയില്‍ ഒരു ചത്ത പശുവിനെ കുഴിച്ചിട്ടിരുന്നതായും അതില്‍ നിന്നു ദുര്‍ഗന്ധം വരുന്നതിനാല്‍ കുറച്ചു മണ്ണിട്ടു മൂടണമെന്നു ഫോണിലൂടെ സമീപവാസിയായ ജെസിബി ഡ്രൈവര്‍ക്കു വസീം നിര്‍ദേശം നല്‍കിയിരുന്നു.
ജെസിബി ഡ്രൈവര്‍ റിസോര്‍ട്ടിലെത്തി മുഴുവന്‍ മൂടാത്ത കുഴി കണ്ട് അത് കൂടുതല്‍ മണ്ണിട്ടു നികത്തുകയും ചെയ്തതായി പൊലീസിനു മൊഴി നല്‍കിയിരുന്നു. റിജോഷിനെ കാണാനില്ലെന്നു പരാതി കിട്ടിയതിനെ തുടര്‍ന്നു സംശയം തോന്നിയ പൊലീസ് സ്ഥലത്തെത്തി മണ്ണു നീക്കിയതോടെയാണ് അഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്.
താൻ കുഴി ഒരിക്കൽ മൂടിയതാണെന്നും വൃത്തിയായി മൂടുന്നതിനു വേണ്ടിയാണ് വിളിച്ചതെന്നും പറഞ്ഞതിനാൽ സംശയം തോന്നിയില്ലെന്നും മൃതശരീരം കാണുകയോ അതിനെ കുറിച്ച് യാതൊരു വിധത്തിലുള്ള സൂചനകളോ തനിക്കു ലഭിച്ചിരുന്നില്ലെന്നും ജെസിബി ഡ്രൈവർ െപാലീസിനോട് പറഞ്ഞു. ഒളിവില്‍ പോയ ലിജിക്കും വസിമിനും വേണ്ടി പൊലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കി. സംഭവത്തിൽ പൊലീസ് റിസോർട്ട് ജീവനക്കാരിയെയും വസീമിന്റെ അനുജനെയും ചോദ്യം ചെയ്യുന്നതായാണ് വിവരം.
English Summary: Woman, Her Lover Suspected For Killing Husband In Idukki, Say Police